പ്രളയദുരിതത്തിൽ 50 പേർക്ക് രക്ഷയായത് ഈ ‘കളിപ്പാട്ടം’

കുട്ടികള്‍ക്ക് കളിക്കാന്‍ ഗള്‍ഫില്‍നിന്നു കൊണ്ടുവന്ന ടോയ് ട്യൂബ് തൃശൂരിലെ പ്രളയത്തില്‍ അന്‍പതുപേര്‍ക്ക് തുണയായി. കുറുമാലി പുഴയിലെ മലവെള്ളപ്പാച്ചിലിലാണ് ഈ കളിപ്പാട്ടം രക്ഷയായത്.  

തൃശൂര്‍ കല്‍ക്കുഴി സ്വദേശി ഷൈലേഷ് പത്തു വര്‍ഷം മുമ്പാണ് ഗള്‍ഫില്‍നിന്നു ഈ ട്യൂബ് കൊണ്ടുവന്നത്. ഊതിവീര്‍പ്പിക്കാവുന്ന ട്യൂബ്  വെള്ളത്തില്‍ ബോട്ടു പോലെ ഉപയോഗിക്കാം. കുറുമാലി പുഴയിലെ വെള്ളപാച്ചിലില്‍ മൂന്നു വൈദികര്‍ കുടുങ്ങിയതായി വിവരം ലഭിച്ചപ്പോഴാണ് ഈ കളിപ്പാട്ടത്തെക്കുറിച്ച് ഓര്‍മ വന്നത്.

നാട്ടുകാരായ യുവാക്കള്‍ ഉടനെ ട്യൂബ് ഊതി വീര്‍പ്പിച്ച് രണ്ടാള്‍ പൊക്കം ഉയര്‍ന്ന വെള്ളത്തിലൂടെ  സ്ഥലത്തേയ്ക്കു കുതിച്ചു. വൈദ്യുത കമ്പിയില്‍ പിടിച്ചാണ് ട്യൂബ് നിയന്ത്രിച്ചത്. കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി. പിന്നെ സഹായമഭ്യർത്ഥിച്ചു നിരവധി പേരുടെ വിളി വന്നു. അന്‍പതോളം പേരെ ഈ ട്യൂബ് ഉപയോഗിച്ചു രക്ഷപ്പെടുത്തി.

കുറുമാലി പുഴയ്ക്കു സമീപം ചിറകള്‍ കെട്ടാറുണ്ട്. ഇങ്ങനെ വരുന്ന വെള്ളത്തില്‍ കുട്ടികള്‍ക്കു കളിക്കാനാണ് ട്യൂബ് വാങ്ങി കൊണ്ടുവന്നത്. ആളുകളെ മാത്രമല്ല ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളും വീടുകളില്‍നിന്ന് ഇതില്‍ കയറ്റി പുറത്തെത്തിച്ചിരുന്നു.