ജൂലിയറ്റ് കണ്ട് മനം നിറഞ്ഞു; മകളെ ചേർത്തു പിടിച്ച് ഷാരുഖ്

മികച്ച നടൻ മാത്രമല്ല, നല്ലൊരു അച്ഛൻ കൂടിയാണ് ബോളിവുഡ് കിംഗ് ഷാരുഖ് ഖാൻ.  പുതിയ ചിത്രം സീറോയുടെ തിരക്കുകൾ മാറ്റിവെച്ച് ഷാരുഖ് ലണ്ടനിലേക്കു പറന്നു, മകൾ സുഹാനയുടെ ജൂലിയറ്റ് ആയുള്ള പ്രകടനം കാണാൻ. 

ഇത്തവണ ‘ജൂലിയറ്റ്’ എന്ന കഥാപാത്രത്തെയാണ് സുഹാന വേദിയിൽ അവതരിപ്പിച്ചത്. ‘‘ലണ്ടനിൽ എന്റെ ജൂലിയറ്റിനൊപ്പം. വളരെ നല്ലൊരു അനുഭവമായിരുന്നു, എല്ലാ അഭിനേതാക്കളും മികച്ച പ്രകടം കാഴ്ച വെച്ചു. മുഴുവൻ ടീമിനും അഭിനന്ദനം”. മകളുടെ പ്രകടനം കണ്ടു വികാരാധീനനായ ഷാരുഖ് സമൂഹമാധ്യമത്തിൽ കുറിച്ചു. സൂഹാനക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ഷാരുഖിന്റെ കുറിപ്പ്.

നല്ലൊരു അഭിനേതാവാകാനാണു ആഗ്രഹിച്ചിരുന്നതെന്നും സ്കൂളിൽ അവതരിപ്പിച്ച നാടകത്തിലെ പ്രകടനം കണ്ടപ്പോഴാണ് അഭിനയത്തിൽ തനിക്കു താൽപര്യമുണ്ടെന്നു മാതാപിതാക്കൾ തിരിച്ചറിഞ്ഞതെന്നും സുഹാന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ലണ്ടനിലെ അർഡിംഗിലി കോളജിൽ അവസാന വർഷ വിദ്യാർഥിനിയാണ് സുഹാന. നിരവധി ആരാധകരുണ്ട് ഈ താരപുത്രിയ്ക്ക്. സമൂഹമാധ്യമങ്ങളിലൂടെ സുഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്.

വോഗിന്റെ കവർ ഗോളായുള്ള സുഹാനയുടെ ഫോട്ടോഷൂട്ട് പ്രശംസ പിടിച്ചു പറ്റിയിരുന്നു. ആദ്യമായി നടത്തിയ ഫോട്ടോഷൂട്ടിനെ താരപുത്രിയുടെ സിനിമാപ്രവേശത്തിന്റെ മുന്നോടിയായാണ് ആരാധകർ കാണുന്നത്. എന്നാൽ ഇൗ ഫോട്ടോഷൂട്ടിനെത്തുടർന്ന് വിമർശനങ്ങളുമുയര്‍ന്നിരുന്നു. ഷാരുഖ് ഖാന്റെ പുത്രിയായതുകൊണ്ടു മാത്രമാണ് അവസരം ലഭിച്ചതെന്നും അല്ലാതെ വോഗിന്റെ കവർ ഗേളാകാൻ യാതൊരു യോഗ്യതയും സുഹാനയ്ക്ക് ഇല്ല എന്നുമായിരുന്നു വിമർശനങ്ങൾ.