അമ്പമ്പോ, എന്തൊരു ധൈര്യം; സ്വന്തം പ്രസവം ക്യാമറയിൽ പകർത്തി ഒരമ്മ‌ !

പ്രഫഷണൽ ഫോട്ടോഗ്രാഫറായ ലിസാ റോബിൻസൺ വാർഡ് സ്വന്തം പ്രസവം പകർത്തിയപ്പോള്‍

ഒരു സ്ത്രീ തന്റെ ജീവിതത്തില്‍ കടന്നുപോകുന്ന ഏറ്റവും വേദനാജനകമായ നിമിഷമാണ് പ്രസവം. വേദനയിൽ പുളഞ്ഞു കണ്ണു നിറഞ്ഞൊഴുകുമ്പോഴും അൽപസമയത്തിനുള്ളിൽ മുന്നിലെത്തുന്ന കൺമണിയാകും മനസു നിറയെ. അതുകൊണ്ടു തന്നെ ഒരു കുഞ്ഞിനു ജന്മം നൽകുക എന്നതു വാക്കുകൾക്കതീതമാണ്. എന്നെന്നും ഓർത്തു വയ്ക്കുന്ന ആ നിമിഷത്തെ ഒരല്‍പം വ്യത്യസ്തം കൂടിയാക്കിയാലോ? സ്വന്തം പ്രസവം ക്യാമറയിൽ പകർത്തിയ ഒരു ഫോട്ടോഗ്രാഫറെക്കുറിച്ചാണു പറഞ്ഞു വരുന്നത്. കാലിഫോർണിയ സ്വദേശിയായ ലിസാ റോബിൻസൺ വാർഡ് എന്ന പ്രഫഷണൽ ഫോട്ടോഗ്രാഫറാണ് വേദന കടിച്ചമർത്തി തന്റെ പൊന്നോമനയുടെ പിറവിയെ പകർത്തിയത്.

കൺമുന്നിൽ കാണുന്ന മനോഹരവും വ്യത്യസ്തവുമായ കാഴ്ചകളെ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കാൻ വെമ്പൽ കൊള്ളുന്നവരാണ് ഫോട്ടോഗ്രാഫർമാര്‍. വെഡിങ് ഫോട്ടോഗ്രാഫിയിൽ സ്പെഷലൈസ് ചെയ്തിരിക്കുന്ന ലിസ തന്റെ ജീവിതത്തിലെ ആ മനോഹര മുഹൂർത്തം ക്യാമറയിൽ പകർത്തണമെന്നു നേരത്തെ തീരുമാനിച്ചിരുന്നു. ഗർഭിണിയായ സമയം തൊട്ടുതന്നെ പ്രസവം സ്വന്തമായി പകർത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതെത്രത്തോളം പൂർത്തീകരിക്കാൻ കഴിയുമെന്നതിൽ സംശയമുണ്ടായിരുന്നുവെന്നു പറയുന്നു ലിസ.

അങ്ങനെ അനോറ എന്ന തന്റെ കൺമണി പിറന്നു വീഴുന്ന ഓരോ നിമിഷവും ലിസ പകർത്തിയെടുത്തു. വേദന ആരംഭിക്കുന്നുവെന്നു തോന്നിയപ്പോൾ തന്നെ ക്യാമറയുൾപ്പെടെയുള്ളവ സജ്ജീകരിച്ച് ആശുപത്രിയിലേക്കു പോകുവാൻ തയ്യാറെടുത്തു. വേദന അസഹ്യമായതോടെ തനിക്കു ഫോട്ടോ പകർത്താൻ കഴിയില്ലെന്നു തന്നെ വിചാരിച്ചു. ആ സമയത്തു വേദന മാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളു, എങ്ങനെയോ ക്യാമറ കയ്യിൽപിടിച്ച് ചുറ്റിലുള്ളതെല്ലാം പകർത്തിക്കൊണ്ടിരുന്നു. വേദന ലഘൂകരിക്കാൻ ഒരു മരുന്നു കുത്തിവച്ചിരുന്നു. തുടർന്നു പതിനാലു മണിക്കൂറോളം ലേബർ റൂമിലുണ്ടായിരുന്നു. അപ്പോഴെല്ലാം വേദന കടിച്ചമർത്താനുള്ള കഴിവും ഭര്‍ത്താവിന്റെ പിന്തുണയും കൊണ്ടാണു ഉദ്യമത്തിൽ നിന്നു പിന്മാറാതെ നിന്നത്.

പിന്നീടു താൻ പ്രസവം ചിത്രീകരിക്കുന്നതിൽ പ്രശ്നമുണ്ടോയെന്നു ഡോക്ടർമാരോടു ചോദിച്ചു. ഡോക്ടര്‍ അനുമതി നൽകിയതോടെ സന്തോഷമായി. മുഖത്തിന്റെ വലതുവശത്തായി ക്യാമറയും പിടിച്ചിരിക്കുന്ന തന്നെ കണ്ടതും ഡോക്ടർ അത്ഭുതപ്പെട്ടുവെന്നു ലിസ ഓർക്കുന്നു. പ്രസവ വേദനയിൽ പുളയുന്നതിനിടയിലാണ് ഫോട്ടോകൾ പകർത്തിയത്. സത്യത്തിൽ അപ്പോൾ ഫോട്ടോ ശരിയായ ഫോക്കസിലാണോ കിട്ടുന്നതെന്നു പോലും നോക്കിയിരുന്നില്ല, പക്ഷേ ഭാഗ്യത്തിനു മിക്കവയും ഫോക്കസ്ഡ് ആയിരുന്നു.

ഇപ്പോൾ ഈ ചിത്രങ്ങളിലോരോന്നിലേക്കും കണ്ണോടിക്കുമ്പോൾ തന്റെ മകൾ പിറന്നുവീണ നിമിഷം മനസിലേക്ക് ഓടിയെത്തുമെന്നു പറയുന്നു ലിസ. മകളെ ആദ്യമായി കണ്ടപ്പോൾ ഭർത്താവു നിറകണ്ണുകളോടെ അവളെ കോരിയെടുത്ത ഫോട്ടോയാണ് തനിക്കേറ്റവും പ്രിയം. ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും പൂർണ സഹകരണം കൂടിയാണു തന്റെ പ്രസവവും ഒപ്പം ഫോട്ടോഗ്രാഫിയും മനോഹരമാക്കിയത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ഒട്ടേറെ പേർ തന്നെ അഭിനന്ദിച്ചു രംഗത്തെത്തിയെന്നും ലിസ പറയുന്നു.