ഇത് അനുഷ്കയുടെ ജീവിതത്തിലെ മികച്ച തീരുമാനങ്ങളിലൊന്ന്!

അനുഷ്ക ശര്‍മ്മ സസ്യാഹാരിയായതാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടൻ വാർത്ത. സംഗതി മൂന്ന് വര്‍ഷം പഴക്കമുള്ള കാര്യമാണെങ്കിലും അനുഷ്കാ ശര്‍മ്മ സസ്യാഹാരിയായി മാറിയ കാര്യം പുറം ലോകമറിയുന്നത് ഇപ്പോഴാണ്. പെറ്റ അഥവാ ‘പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്’ എന്ന മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള സംഘടനയുടെ പരസ്യത്തിലൂടെയാണ് തന്റെ സസ്യാഹാരിയായുള്ള മാറ്റം അനുഷ്കാ ശര്‍മ്മ പുറത്തറിയിച്ചത്. 

തന്റെ ജീവിതത്തില‌െ ഏറ്റവും വലിയ തീരുമാനങ്ങളില്‍ ഒന്നാണ് സസ്യാഹാരത്തിലേക്കുള്ള മാറ്റമെന്നാണ് അനുഷ്ക പറഞ്ഞത്. സസ്യാഹാരിയായ ശേഷം കൂടുതല്‍ ആരോഗ്യവതിയും ഉന്മേഷവതിയുമായി മാറിയെന്നാണ് അനുഷ്ക പറയുന്നു. തന്റെ ഭക്ഷണത്തിന് വേണ്ടി ഇനി ഒരു മൃഗവും മരിക്കേണ്ടി വരില്ലല്ലോ എന്നതു സമാധാനമുള്ള കാര്യമാണെന്ന് അവർ വിശദീകരിക്കുന്നു. 

മൃഗങ്ങള്‍ മനുഷ്യരുടെ സ്വന്തമല്ല, അതിനാല്‍ തന്നെ അവയെ ഭക്ഷിക്കാനും മനുഷ്യര്‍ക്ക് അവകാശമില്ല എന്നതാണ് അനുഷ്ക ട്വിറ്ററില്‍ കുറിച്ച വാചകങ്ങളില്‍ ഒന്ന്. 

പെറ്റയുടെ മോഡലായും സസ്യാഹാരിയായും മാത്രമല്ല അനുഷ്ക മൃഗസ്നേഹം തെളിയിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങള്‍ക്ക് വേണ്ടി മുംബൈയില്‍ ഒരു പുനരധിവാസ കേന്ദ്രം തുറക്കുമെന്ന് അനുഷ്ക പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദീപാവലിക്കും മറ്റാഘോഷങ്ങള്‍ക്കും പടക്കം പൊട്ടിക്കുന്നത് കുറച്ച് മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ക്യാംപെയ്‍ന്‍ ആരംഭിക്കുമെന്നും അനുഷ്ക പറഞ്ഞു.

മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരിയായ മാറിയ ചില താരങ്ങളും മുമ്പ് പെറ്റയ്ക്കൊപ്പം സഹകരിച്ചിട്ടുണ്ട്. ലാറാ ദത്ത, മാധവന്‍, സോനു സൂദ്, ഷാഹിദ് കപ്പൂര്‍, ഇഷാ ഗുപ്ത എന്നവര്‍ ഇവരില്‍ ചിലരാണ്. ഏതായാലും അനുഷ്കയും പട്ടികയിലേക്ക് എത്തിയതോടെ ഭര്‍ത്താവ് വിരാട് കോഹ്‌ലിയെ മോഡലാക്കാനാകുമെന്ന പ്രതീക്ഷയിലാകും ‘പെറ്റ’ ഭാരവാഹികള്‍.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam