ജയിലിലെ പാത്രം കഴുകൽ ഓർമ വന്നു; പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്

സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി റിയാലിറ്റി ഷോയിൽ പെട്ടിക്കരഞ്ഞ് ശ്രീശാന്ത്. ഷോയിൽ ശിക്ഷയായി പാത്രങ്ങൾ കഴുകിയപ്പോൾ തിഹാർ ജയിലില്‍ ദിനങ്ങൾ ഓർമ വന്നതാണ് താരത്തെ വേദനിപ്പിച്ചത്. 

വീട്ടിലെ നിയമങ്ങളും മര്യാദയും ശ്രീശാന്ത് ലംഘിക്കുന്നുവെന്ന് മറ്റു മത്സരാർഥികൾ പരാതിപ്പെട്ടു. മുന്നറിയിപ്പുകളെ അവഗണിച്ചു വീണ്ടും ഇത്തരം പ്രവൃത്തികൾ ശ്രീ തുടരുന്നതായും ആരോപണമുയർന്നു. ഇതേടെയാണ് ഈ ആഴ്ച ഹൗസ് ക്യാപ്റ്റനായ കരൺവിർ, ശ്രീശാന്തിനും മറ്റൊരു മത്സരാർഥിയായ രോഹിതിനും പാത്രങ്ങൾ കഴുകൽ ശിക്ഷയായി വിധിച്ചത്. പൊടിപിടിച്ചതും ഉപയോഗിച്ചതുമായി നിരവധി പാത്രങ്ങൾ ഇരുവരും കഴുകേണ്ടി വന്നു. 

എന്നാൽ പാത്രങ്ങൾ കഴുകി തീർന്നതോടെ ശ്രീശാന്ത് അസ്വസ്ഥനാവുകയായിരുന്നു. തനിക്ക് മത്സരത്തിൽ തുടരേണ്ടെ‌ന്നും ഇവിടെ നിന്നു പോകണമെന്നും  ശ്രീശാന്ത് രോഹിതിനോട് പറഞ്ഞു. തുടർന്നു പൊട്ടിക്കരയാൻ തുടങ്ങിയ ശ്രീശാന്തിനെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്കു വിളിക്കുകയും അനുനയിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. തിഹാർ ജയിലിലായിരുന്നപ്പോൾ പാത്രങ്ങൾ കഴുകിയിരുന്നെന്നും ഈ ശിക്ഷ ആ ദിവസങ്ങളെ ഓർമിപ്പിച്ചെന്നും ശ്രീ വെളിപ്പെടുത്തി.

ഇന്ത്യൻ പ്രീമിയർ ലീഗില്‍ വാതുവെയ്പ്പിനു കൂട്ടുനിന്നുവെന്ന ആരോപിച്ച് 2013 മെയിലാണ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തത്. തിഹാർ ജയിലിലാണ് ഇക്കാലയളവിൽ താരത്തെ പാർപ്പിച്ചത്. ശ്രീശാന്തിനു ബിസിസിഐ ആജീവനാന്ത വിലക്കേർ‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. 

ഈ റിയാലിറ്റി ഷോയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീശാന്ത്. വികാര വിക്ഷേഭങ്ങൾകൊണ്ടും വിവാദ പരാമർശങ്ങള്‍കൊണ്ടും വാർത്തകളിൽ നിറയുകയാണ് ശ്രീയിപ്പോൾ. ഈ ഷോയിലെ യഥാർഥ വില്ലൻ ശ്രീശാന്താണെന്നു അവതാരകനായ സൽമാൻഖാൻ ഒരു എപ്പിസോഡിൽ പ്രതികരിച്ചിരുന്നു.