യാത്രകൾ ഹരമാകുന്ന ഇക്കാലത്ത് അവസരം കിട്ടിയാൽ നാടുചുറ്റാൻ ആഗ്രഹിക്കുന്നവരായി മാറിയിരിക്കുന്നു ഇന്ത്യൻ യുവത്വം. പ്രത്യേകിച്ചു ബൈക്ക് യാത്രകൾ. എന്നാൽ നമ്മൾ നടത്തുന്ന യാത്രകൾ കേവലം നാടുകാണൽ മാത്രമാക്കി മാറ്റാതെ അതിനു പിന്നിൽ നല്ലൊരു ഉദ്ദേശം കൂടി യോജിപ്പിക്കാൻ കഴിഞ്ഞാലോ ? എങ്കിൽ അത്തരമൊരു ഉദ്ദേശവുമായാണ് ഈ നാലു പെൺകുട്ടികൾ നാട് ചുറ്റുന്നത്.
‘ബൈക്കിങ് ക്വീന്‍സ്’ എന്ന ഈ പെണ്‍പട ബൈക്കില്‍ 10 ഏഷ്യന്‍ രാജ്യങ്ങള്‍ സഞ്ചരിച്ചു ചരിത്രത്തിന്റെ ഭാഗമാവുകയാണ്. വെറുതെ ഒരു രസത്തിനു നാടു കാണുകയല്ല ഇവർ. യാത്രയ്ക്കു പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്. രാജ്യത്തു വർദ്ധിച്ചു വരുന്ന പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെയുള്ള ശക്തമായ സന്ദേശവുമായാണ് ഈ നാല്‍വര്‍ സംഘം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഇന്ത്യയിൽ നിന്നും യാത്ര പുറപ്പെട്ട ഇവർ ഇതിനോടകം 10,000 കിമീ. സഞ്ചരിച്ചുകഴിഞ്ഞു.
ഇന്ത്യ പിന്നിട്ട ഇവരുടെ യാത്ര ഇന്നു മലേഷ്യയും കടന്ന് സിംഗപ്പൂരില്‍ അവസാനിച്ചു. പെൺഭ്രൂണഹത്യയുടെ കാര്യത്തിൽ ഇന്ത്യയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും പെണ്‍ഭ്രൂണഹത്യ ഒരു ആഗോള പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നും ആയതിനാലാണ് തങ്ങൾ ഇത്തരത്തിൽ ഒരു കാമ്പയിൻ സംഘടിപ്പിക്കുന്നത് എന്നും 'ബൈക്കിങ് ക്വീന്‍സ്' പറഞ്ഞു. കാമ്പയിനിന്‌റെ ഭാഗമായി നാൽവർ സംഘം ഓരോ രാജ്യങ്ങളിലെയും സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, എന്‍ജിഒകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. സന്ദർശനം നടത്തിയ സ്ഥലങ്ങളിലെല്ലാം പെൺഭ്രൂണഹത്യക്ക് എതിരായ സന്ദേശങ്ങൾ നൽകുകയും ചെയ്തു.
വടക്കേ ഇന്ത്യക്കാരിയും സൈക്കോളജിസ്റ്റുമായ സരിക മെഹ്ത, ഇന്‌റീരിയര്‍ ഡിസൈനറായ യുഗ്മ ദേശായ്, ട്രാവല്‍ ഏജന്‌റായ ദുരിയ തപിയ, ഹ്യൂമന്‍ റിസോഴ്‌സ് പ്രൊഫഷനലായ ഖ്യാതി ദേശായി എന്നിവരാണ് ബൈക്കിങ് ക്വീൻസിലെ അംഗങ്ങൾ.