മിടുക്കിൽ മുന്നിൽ പെൺകുട്ടികൾ

സ്ത്രീകളെ അബലകളെന്നും ചപലകളെന്നും വിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ആ കാലമൊക്കെ കഴിഞ്ഞുപോയിരിക്കുന്നു. പുരുഷനേക്കാൾ സ്വയംപര്യാപ്തത സ്ത്രീകൾക്കാണെന്നാണ് പുതിയ പഠനം. പരാശ്രയമില്ലാതെ കഴിയാന്‍ മിടുക്കുള്ളവരാണ് സ്ത്രീകൾ. രണ്ടുവയസുള്ള പെൺകുട്ടി പോലും ആ പ്രായത്തിലുള്ള ആൺകുട്ടിയെ അപേക്ഷിച്ച് തനിയെ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തയായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. നോർവീജിയയിലെ സ്റ്റാവെഞ്ചർ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മുപ്പതും മുപ്പത്തിമൂന്നും മാസത്തിനിടയ്ക്കു പ്രായമുള്ള നോർവീജിയയിലെ ആയിരത്തോളം കുട്ടികളെ ആധാരമാക്കിയാണ് പഠനം നടത്തിയത്.

ചെറിയപ്രായം മുതൽക്കു തന്നെ തനിയെ ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും കഴിവു നേടുന്ന പെൺകുട്ടികൾ കിന്റർഗാർട്ടനിൽ നന്നായി പെരുമാറുന്ന കാര്യത്തിലും ആൺകുട്ടികളെ അപേക്ഷിച്ച് മുന്നിലായിരിക്കും. പഠിക്കുന്ന കാലംമുതൽക്കു തന്നെ ആൺകുട്ടികളേക്കാൾ കൂടുതൽ വാക്ചാതുര്യവും മത്സരമികവും പെൺകുട്ടികൾക്കായിരിക്കും . കിന്റര്‍ഗാർട്ടനിലെ അധ്യാപകരിൽ നിന്നാണ് പഠനത്തിനു വേണ്ട വിവരങ്ങൾ ശേഖരിച്ചത്. തനിയെ ഭക്ഷണം കഴിക്കുക, വസ്ത്രം മാറുക തുടങ്ങിയ കാര്യങ്ങൾ പരസഹായമില്ലാതെ വേഗത്തിൽ ചെയ്തു തീർക്കുന്നത് ആരാണെന്നാണ് അധ്യാപകർ നിരീക്ഷിച്ചത്. കൂടാതെ കളികൾ, പാട്ട്, ഡാൻസ് മുതലായ പാഠ്യേതര പ്രവർത്തനങ്ങളിലും പെൺകുട്ടികളാണ് മുന്നിൽ എന്ന് പഠനത്തിൽ നിന്നു വ്യക്തമായി.