കുറച്ചുനാൾക്കു മുമ്പുണ്ടായ ആ വാർത്ത കേട്ട എല്ലാ അമ്മമാരും ഒന്നു ഞെട്ടുക തന്നെ ചെയ്തിട്ടുണ്ടാവും. ബുദ്ധിമാന്ദ്യം സംഭവിച്ച രണ്ടുവയസുകാരനെ വാഷിങ് മെഷീനിലടച്ച ഒരമ്മയെ ഒാർമ്മയില്ലേ? സ്കോട്ലന്റ് സ്വദേശിയായ േകാർട്നി സ്റ്റെവാർട്ട് എന്ന ഇരുപത്തിയൊന്നുകാരിയാണ് രണ്ടുവയസുകാരനായ മകൻ കാലിബിനെ വാഷിങ് മെഷീനിലടച്ചെന്ന വാർത്ത പുറത്തു വന്നത്. വാഷിങ് മെഷീനിനുള്ളിൽ കിടക്കുന്ന മകന്റെ ഫോട്ടോയെടുത്ത് അതു ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു അവർ, പക്ഷേ പിന്നീടുണ്ടായ സംഭവങ്ങള്‍ കോർട്നി വിചാരിച്ചതിലുമെല്ലാം അപ്പുറമായിരുന്നു. ഒരുപക്ഷേ ആ ഒരൊറ്റ പ്രവൃത്തി കൊണ്ട് ലോംക മുഴുവൻ വെറുക്കപ്പെട്ട ഒരു അമ്മയായി മാറി കോർട്നി.
കണ്ടവരിൽ പലരും അതിശയിച്ചു ഒരമ്മയ്ക്ക് എങ്ങനെയാണ് ഇതിനു കഴിയുന്നത്? അതും താഴത്തും തലയിലും വയ്ക്കാതെ പരിചരിക്കേണ്ട ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു കുഞ്ഞിനെതന്നെ ഇത്തരത്തിൽ ചെയ്തപ്പോഴോ? ചോദ്യങ്ങൾ പലവഴി ഉയർന്നു. ഫേസ്ബുക്കിൽ ചിത്രം വന്നയുടനെ പോലീസും കേസുമെല്ലാം ആയി. പക്ഷേ സമൂഹമാധ്യമത്തിൽ വെറുക്കപ്പെട്ടവളായ ആ അമ്മയ്ക്ക് പിന്നീട് തന്റെ വാദം തെളിയിക്കാൻ കഴിഞ്ഞില്ല. യഥാർത്ഥത്തിൽ കുഞ്ഞിനെ വാഷിങ് മെഷീനില്‍ മനപ്പൂർവ്വം അടച്ച് ഫോട്ടോയെടുക്കുകയായിരുന്നില്ല. ഒളിച്ചുകളി ഏറെ ഇഷ്ടപ്പെടുന്നയാളാണ് കലെബ്. അന്നും ഒളിച്ചുകളിയ്ക്കുന്നതിനിടെ അവൻ സ്വയം വാഷിങ് മെഷീനിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. എത്രമാത്രം വികൃതിയാണ് തന്റെ മകൻ എന്നു കാണിക്കാനായാണ് ഫോട്ടോയെടുത്ത് ഒരുനേരംപോക്കിന് ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഫേസ്ബുക്കിലെ പരിചയമില്ലാത്ത ഏതോ ഒരു സുഹൃത്താണ് താൻ മകനെ പീഡിപ്പിക്കുകയാണെന്ന മട്ടിൽ വിവരം പോലീസിനെ അറിയിച്ചത്. അതോടെ തീർത്തും നിരുപദ്രവം എന്നു വിചാരിച്ച ഒരു ഫോട്ടോ മൂലം ആ അമ്മയ്ക്ക് വിമർശനങ്ങളുടെ കൂരമ്പുകളായിരുന്നു. ഒരൊറ്റ ഫോട്ടോ കാരണം ഇന്നു കുടുംബത്തിനൊപ്പം എർസ്കിന്നിലെ വീടുവീട്ടു ഒരർഥത്തിൽ ഒളിച്ചോടിയിരിക്കുകയാണ് ഇവർ. വരുന്ന ഭീഷണിക്കത്തുകളും ഫോണ്‍വിളികളും മൂലം ഭയന്നു നാടുവിടുകയായിരുന്നു. ഇന്ന് ആ ഫോട്ടോയിട്ടതിൽ പശ്ചാത്തപ്പിക്കുകയാണ് താനെന്നും കോർട്നി പറഞ്ഞു. വിഡ്ഡിത്തരമാണ് ചെയ്തത്, മകനെ ഉപദ്രവിക്കുകയോ അവൻ അപകടാവസ്ഥയിലോ ആയിരുന്നില്ല. ചെയ്ത തെറ്റിനു ക്ഷമ ചോദിക്കുകയാണ്-കോർട്നി പറയുന്നു.
കാലിബ് മിടുക്കനാണ്. അവനു നടക്കാനും ചില വാക്കുകൾ ഉച്ഛരിക്കാനും കഴിയും. ആംഗ്യഭാഷയിലാണ് തങ്ങൾ പ്രധാനമായും ആശയവിനിമയം നടത്താറുള്ളത്. കാലിബ് ജനിക്കുന്നതിന് മൂന്നുദിവസം മുമ്പാണ് ഡോക്ടർ അവന് ബുദ്ധിമാന്ദ്യവും ഹൃദ്രോഗവും ഉണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ കാലിബിന്റെ അച്ഛൻ അവരെ ഉപേക്ഷിക്കുകയും ചെയ്തു. കാലിബിന് ഒമ്പതു മാസമായപ്പോൾ േകാർട്ടിൻ മറ്റൊരു വിവാഹവും ചെയ്തു. അതിൽ ആറുമാസം പ്രായമുള്ള മറ്റൊരു മകളുമുണ്ട്. ഇന്നു കോർട്ടിന് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല, താൻ ഇനി ഒരു ഫോട്ടോയും ഇത്തരത്തിൽ പങ്കുവെക്കില്ല. ഇൗ സംഭവത്തോടെ തന്റെ കുടുംബത്തിനുണ്ടായ അപമാനഭാരം അന്നു പരാതിപ്പെട്ട യുവതിയെ തൃപ്തയാക്കിയിരിക്കുമെന്നും കോർട്ടിൻ പറഞ്ഞു.