കാണികളെ ഞെട്ടിച്ച് കാൽപന്തുകളിയിലെ പെൺപുലികൾ

അമേരിക്കൻ ടിവി ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാഴ്ച്ചക്കാരുണ്ടായ വനിതാ ഫുട്ബോൾ ലോകകപ്പാണ് കടന്നുപോയത്. എന്നിട്ടും സ്ത്രീ അത്്ലറ്റുകളോടുള്ള വേർതിരിവ് അവസാനിക്കുന്നില്ല. മാധ്യമങ്ങളിലായാലും ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലായാലും സ്ത്രീ കളിക്കാർക്കിന്നും സ്ഥാനം പുരുഷന്മാർക്കു പുറകിൽ തന്നെ. ഇത്തരത്തിൽ സ്ത്രീ അത് ലറ്റുകൾക്കെതിരെയുള്ള വിവേചനത്തെ തകർത്തടിയ്ക്കുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മാക്സ്മാൻ ടിവിയാണ് കാൽപന്തുകളിയിലെ രണ്ടു പെൺപുലികളെ വച്ച് ആൾമാറാട്ടത്തിലൂടെ പുരുഷന്മാരെ തകർത്തടിയ്ക്കുന്ന വിഡിയോ നിർമ്മിച്ചത്. സുന്ദരിയായ പെൺകുട്ടിയും അവളുടെ മുത്തശ്ശിയുമായി വേഷം മാറിയെത്തിയത് ഫുട്ബോൾ മൈതാനത്തെ അദ്ഭുത പ്രതിഭകളായ ബ്രസീലുകാരി റേക്വൽ ബെനെറ്റിയും ഫ്രാൻസ് സ്വദേശി ആലീസ്ഫോഗിറേയുമായിരുന്നു.

ഒരു കൂട്ടം ആൺകുട്ടികൾ പരിശീലനത്തിൽ മുഴുകിയിരിക്കുകയാണ്. പരിശീലനത്തിനിടെ ആവേശം കൂട്ടാനായി ആർപ്പുവിളികളുമായി കാണികളുടെ പിന്തുണയുമുണ്ട്. അതിനിടയിലതാ ഒരു മുത്തശ്ശിയും സുന്ദരിയായ ഒരു പെൺകുട്ടിയും എല്ലാവരേക്കാളും ആവേശത്തിൽ കളി കാണുന്നു. കളി നടക്കുന്നതിനിടെ പെൺകുട്ടിക്കുമൊരാഗ്രഹം പയ്യൻമാർക്കൊപ്പം ഫുട്ബോൾ കളിയിൽ പങ്കെടുക്കാൻ. തുടർന്ന് അനുവാദം ചോദിച്ച് കളിക്കാനിറങ്ങുകയാണ് അവൾ. താൻ ഫുട്ബോൾ നന്നായി കളിക്കുമെന്നു പറയുമ്പോൾ നിന്നെ കണ്ടാൽ മാളിൽ പോകാൻ തയ്യാറായി നിൽക്കുന്ന പോലുണ്ടെന്ന് അയാൾ കളിയാക്കുന്നു. കളി ആരംഭിച്ചെങ്കിലും സഹകളിക്കാരിലാരും അവൾക്ക് ഫുട്ബോൾ തൊടാൻ പോലും നൽകുന്നില്ല. തനിക്കും ഫുട്ബോൾ പാസ് ചെയ്യാൻ പറയുന്നുണ്ടെങ്കിലും ബോയ്സ് അതു ശ്രദ്ധിക്കുന്നേയില്ല. ഒരുത്തൻ അവളെ തള്ളിത്താഴെയിടുകയും ചെയ്യുന്നുണ്ട്.

മകൾ വീണതോടെ മുത്തശ്ശി ഓടിവരുന്നു. വീണതുകാരണം തനിക്കു വേണ്ടി മുത്തശ്ശി കളിയ്ക്കുമെന്നും പെൺകുട്ടി പറയുന്നു. പിന്നീടങ്ങോട്ട് കാണുന്നത് ഫുട്ബോൾ കളിയിലെ പെൺവിളയാട്ടമാണ്. ഇരുവരുടെയും കാലുകളിൽ ദ്രുതവേഗത്തിൽ ഫുട്ബോൾ അമ്മാനമാടുമ്പോൾ പലപ്പോഴും കാണികളായി നിൽക്കാനേ പുരുഷന്മാരായ മറ്റു കളിക്കാർക്കു കഴിഞ്ഞുള്ളു. ഫുട്ബോൾ പുരുഷന്മാരുടെ കുത്തക മാത്രമല്ല കഴിവുള്ള പെൺപ്രതിഭകളെയും കാണാതെ പോകരുതെന്ന് ഓർമ്മിപ്പിക്കു കൂടി ചെയ്യുന്ന വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്. മുത്തശ്ശിയും സുന്ദരിയായ പെൺകുട്ടിയും പുരുഷ ഫുട്ബോൾ കളിക്കാരെ മൂക്കുകുത്തിക്കുന്ന വിഡിയോ കാണാം.