Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ കുടുങ്ങി ഹരികിഷോർ എെഎഎസും; കലക്ടർ ബ്രോയുടെ കുറിപ്പ്

collector-hari

പ്രളയത്തിൽ വീടുവിട്ട് പോകേണ്ടി വന്നവരിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ ഐ.എ.എസും കുടുംബവും. കുടുംബത്തെ സുരക്ഷിതമായ ഇടത്ത് പാർപ്പിച്ച ശേഷം അദ്ദേഹം പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവൃത്തികൾ ഏകോപിപ്പിക്കാൻ പോയതായി എൻ.പ്രശാന്ത് ഐ.എ.എസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ബാഗും തൂക്കി പിടിച്ച് മുട്ടൊപ്പം വെള്ളത്തിൽ നിൽക്കുന്ന ഹരികിഷോറിന്റെ ചിത്രവും എൻ.പ്രശാന്ത് പങ്കുവച്ചിട്ടുണ്ട്.

ആരെപ്പോൾ ആഭയാർത്ഥിയാകുമെന്നു പറയാനാകില്ലെന്നു പറഞ്ഞുകൊണ്ടു തുടങ്ങുന്ന കുറിപ്പിൽ ഒന്നിച്ചു നിൽക്കാൻ എൻ. പ്രശാന്ത് മലയാളികളോട് ആവശ്യപ്പെടുന്നുണ്ട്. തന്റെ സമൂഹ മാധ്യമ പേജിലൂടെ ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകുകയാണ് മലയാളികൾ സ്നേഹത്തോടെ കലക്ടർ ബ്രോയെന്നു വിളിക്കുന്ന എൻ.പ്രശാന്ത് എെ.എ.എസ്. പ്രതിസന്ധികളെ ശുഭാപ്തി വിശ്വാസത്തോടു കൂടി നേരിടാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രശാന്തിന്റെ കുറിപ്പ് അവസാനിക്കുന്നത് 

എൻ. പ്രശാന്ത് െഎ.എ.എസിന്റെ കുറിപ്പ്. 

കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ, ആര്‌ എപ്പൊ അഭയാർത്ഥിയാവുമെന്ന് പറയാൻ പറ്റില്ലെന്ന്. താഴെ കാണുന്ന ചിത്രത്തിൽ വെള്ളം കയറിയ വീട്ടിൽ നിന്ന് കുടുംബസമേതം അഭയാർത്ഥിയായി ഇറങ്ങുന്നത്‌ ഹരികിഷോർ, 2008 ബാച്ച്‌ IAS ഓഫീസർ. കുടുംബത്തെ സുരക്ഷിതമായ ഇടത്ത്‌ പാർപ്പിച്ച ശേഷം ഹരി, പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവൃത്തികൾ ഏകോപിപ്പിക്കാൻ പോയി.

കാലാവസ്ഥാപ്രവചനം കാണുക- തുടർന്നുള്ള ദിവസങ്ങളും മഴയാണ്‌. ഡാമുകളിൽ നിന്നുള്ള ഒഴുക്ക്‌ ഇനിയും തുടരും. അതായത്‌ കാര്യങ്ങൾ പെട്ടെന്ന് ശരിയാവില്ല. വെള്ളം ചിലയിടങ്ങളിൽ ഇനിയും കൂടും എന്നർത്ഥം. പക്ഷേ കേരളത്തിന്റെ ഭൂപ്രകൃതി വെച്ച്‌ മഴ നിന്നാൽ പെട്ടെന്ന് കടലിലേക്കിറങ്ങിക്കോളും. ബീഹാറിലും മറ്റും കാണുന്ന പോലെ ആഴചകളോളം നമ്മൾ വെള്ളത്തിലാവില്ല. നമ്മൾ ഏതാനും ദിവസം പിടിച്ച്‌ നിൽക്കണം.

ഹരിയെപ്പോലെ എത്രയോ പേർ ഒത്ത്‌ പിടിക്കുന്നുണ്ട്‌. ആയിരക്കണക്കിനാളുകൾ കേരളത്തിനകത്തും പുറത്തുമായി ഊണും ഉറക്കവും കളഞ്ഞ്‌ സഹകരിക്കുന്നുണ്ട്‌. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിമാരും കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്‌. അവശ്യവസ്തുക്കൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്‌. ഒന്നേയുള്ളൂ, നമ്മൾ കൂട്ടായി ഏതാനും ദിവസം പിടിച്ച്‌ നിൽക്കണം.

പേടിയോ നിരാശയോ അല്ല വേണ്ടത്‌. നമ്മുടെ മുന്നിൽ വന്ന പ്രശ്നത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാനും പരസ്പരം സഹായിക്കുകയും നന്മ ചെയ്യുവാനുള്ള അവസരമാണ്‌. ഈ അവസരം കേരളത്തിന്റെ തനിക്കൊണം കാണിക്കാനുള്ള ചാൻസാണ്‌. ഇങ്ങനെ ഒരു ക്രൈസിസ്‌ വരുമ്പോഴാണ്‌ നമ്മളൊക്കെ എന്താണെന്ന് നമുക്ക്‌ തന്നെ മനസ്സിലാവുക. Muralee ചേട്ടൻ പറഞ്ഞ പോലെ, നാളെ തിരിഞ്ഞ്‌ നോക്കുമ്പോൾ ഈ ദുരന്തം നമ്മുടെ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ഒന്നാവട്ടെ. ത്യാഗങ്ങളും, കുറേ നഷ്ടങ്ങളും, പരസ്പരം ആശ്വസിപ്പിക്കലും, ഒത്ത്പിടിക്കലും അവസാനം ഈ വെള്ളം ഇറങ്ങി ജീവിതം തിരിച്ച്‌ പിടിക്കുമ്പോൾ ഒന്നും സംഭവിക്കാത്ത പോലെ നടക്കാനും മലയാളിക്ക്‌ പറ്റും. പറ്റണം.

Let this be our finest hour.

#Kerala_finest_hour

#KeralaFlood2018

#CompassionateKeralam