Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്രതമെടുത്ത് അയ്യപ്പ ദർശനത്തിന് സൂര്യയും; പ്രതീക്ഷ സർക്കാരിൽ

surya-archana-facebook-post-on-sabarimala

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല സന്ദർശനത്തിനൊരുങ്ങി കൂടുതൽ സ്ത്രീകൾ രംഗത്ത്. കരുനാഗപ്പള്ളി സ്വദേശിനി സൂര്യ ദേവാർച്ചനയാണ് സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത കുറിപ്പിലൂടെ വ്രതം നോറ്റു മലയ്ക്കു പോകാൻ തീരുമാനിച്ചെന്ന വിവരം പങ്കുവെച്ചത്. 

വ്രതം എ‌ടുത്ത് ശബരിമലയിലെത്തുമെന്ന് കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത് നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഇവർക്കെതിരെ ഭീഷണി ഉയർന്നിരുന്നു. ഭീഷണികളെ ഭയക്കുന്നില്ലെന്നും മലയ്ക്കു പോകാൻ തന്നെയാണ് തീരുമാനമെന്നു രേഷ്മ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് താനും മലയ്ക്കു പോകാൻ വ്രതമെടുത്ത വിവരം അറിയിച്ച് സൂര്യ രംഗത്തെത്തിയത്.

രേഷ്മയ്ക്ക് ഉണ്ടായ ദുരനുഭവത്തെ ഭയത്തോടെ നോക്കികാണുന്നുവെന്നും സർക്കാരിലാണ് പ്രതീക്ഷയെന്നും വേണ്ട സുരക്ഷ കിട്ടുമെന്നും പ്രതീക്ഷിക്കുന്നതായും സൂര്യ കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം: 

‘‘ തത്വമസി.

നിലനിൽക്കുന്ന സാഹചര്യത്തിൽ വ്രതം നോറ്റ് ശബരിമലയിൽ പോകാൻ തയ്യാറായി വരുന്ന സ്ത്രീകൾക്ക് ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. മാലയിട്ടവർ ഐഡന്റിറ്റി വെളിപ്പെടുത്താൻ ഭയന്നു നിൽക്കുന്നു. മാലയിടാൻ കാത്തു നിൽക്കുന്നവർ രേഷ് മേച്ചിക്ക് Reshma Nishanth നേരിട്ട ദുരനുഭവത്തെ ഭയത്തോടു നോക്കിക്കാണുന്നു. നിലവിൽ മാലയിടാൻ തയ്യാറായ സ്ത്രീകൾക്ക് വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും വിലക്കേർപ്പെടുന്നു.

എന്റെ ചെറുപ്പത്തിൽ അച്ഛനോടൊപ്പം ഞാൻ മലയ്ക്കു പോയിട്ടുള്ളതാണ്.

ശരിക്കും തത്വമസി എന്ന ഐതിഹ്യത്തിലും ഞാൻ വിശ്വക്കുന്നു. അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല. കാരണം അതെ അയ്യപ്പന്റെ ചുറ്റുവട്ടത്തിൽ തന്നെയാണ് മാളികപ്പുറത്തമ്മയും കുടികൊള്ളുന്നത്. തന്റെ വളർത്തമ്മയുടെ അസുഖം മാറാൻ പുലിപ്പാലുതേടിപ്പോയ അയ്യപ്പനെ സ്ത്രീ സാന്നിധ്യം ഇഷ്ടമല്ലെന്നത് എങ്ങനെയാണ് പ്രസ്താവിക്കാൻ കഴിയുക?

സുപ്രീംകോടതി വിധിയുടെ ഉത്തരവിനെ സ്വീകരിച്ചുകൊണ്ട് ഇന്ന് രാവിലെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പോയി.

പ്രാർത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്കു പോകാൻ തീരുമാനിച്ചു. ഗവൺമെന്റിലാണ് പ്രതീക്ഷ. വേണ്ട സുരക്ഷ കിട്ടുമെന്നും ശബരിമലയിൽ ചെന്ന് അയ്യപ്പദർശനം സാധ്യമാകുമെന്നും കരുതുന്നു.’’