റൊണാൾഡോയുടെ കിടിലൻ ആൾമാറാട്ടം !

മാഡ്രിഡിലെ തിരക്കേറിയ നഗരത്തിലതാ ഒരു ദരിദ്രനായ യുവാവിന്റെ ഫുട്ബോൾ അഭ്യാസം. പാറിപ്പറന്ന താടിയും മുടിയും കോലംകെട്ടിയതുപോലുള്ള രൂപവുമുള്ള അയാളുടെ കാലുകളിൽ ഫുട്ബോൾ അമ്മാനമാടുന്നതു കാണാൻ പക്ഷേ അധികം ആരുമുണ്ടായിരുന്നില്ല. ദിവസവൃത്തിക്കായി ഏതോ പാവപ്പെട്ട യുവാവിന്റെ അഭ്യാസപ്രകടനങ്ങളായിരിക്കും അതെന്നു കരുതി ഓരോരുത്തരും അവരുടെ കാര്യം നോക്കി നടന്നു. ചിലരൊക്കെ അസാധാരണമായ പ്രകടനം കണ്ട് അറിയാതെ നിന്നു പോവുക തന്നെ ചെയ്തു. പക്ഷേ ആരും കക്ഷിയുടെ കൂടെ കളിക്കാനോ പണം നൽകി സഹായിക്കാനോ തയ്യാറായില്ല. ഒടുവിൽ പത്തു വയസിൽ താഴെ പ്രായം വരുന്ന ഒരു കുട്ടിക്ക് കൗതുകം തോന്നി ആ ദരിദ്രന്റെ കൂടെ കളി തുടങ്ങി.

തെല്ലുനേരത്തെ കളിയ്ക്കു ശേഷം അവന് ആ ഫുട്ബോൾ സമ്മാനിക്കുന്നതിനു മുമ്പായി ആ ദരിദ്രൻ ഫുട്ബോളിൽ ഓട്ടോഗ്രാഫ് എഴുതുന്നതു കണ്ടപ്പോൾ ആൺകുട്ടി ഒന്നു അന്തംവിടുക തന്നെ ചെയ്തു. അങ്ങനെ കളിയ്ക്കൊടുവിൽ ഫുട്ബോൾ സമ്മാനിക്കുന്നതിനു മുമ്പായി ആ ദരിദ്രൻ തന്റെ മുടിയും താടിയും കോട്ടുമെല്ലാം ഉൗരി മാഡ്രിഡ് നഗരത്തെയാകെ ഞെട്ടിച്ചു. കാൽപന്തുകളിയിലെ താരം സാക്ഷാൽ റൊണാൾഡോയായിരുന്നു ആ ദരിദ്രൻ. ഇതു തിരിച്ചറിഞ്ഞതോടെ പിന്നെ ക്യാമറക്കണ്ണുകളുടെയും ആരാധകരുടെയും പ്രവാഹമായിരുന്നു താരത്തെ ഒന്നു കൺകുളിർക്കെ കാണാനും തൊടാനും.

എന്തായാലും കളിയിലെ മികവിനൊന്നുമല്ല താരപ്രതിഭയ്ക്കു തന്നെയാണ് സമൂഹം വില മതിക്കുന്നതെന്ന് വ്യക്മാക്കുന്നതു കൂടിയായിരുന്നു റൊണാൾഡോയ്ക്കുണ്ടായ അനുഭവം.