പ്രളയത്തിന് തോൽപിക്കാനായില്ല; പ്രിയയുടെ കൈപിടിച്ച് ശൈൽവരാജ്

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടിട്ടും നിശ്ചയിച്ചുറപ്പിച്ച ദിവസം പ്രിയയുടെ കഴുത്തിൽ താലിചാർത്തി ശെൽവരാജ്.  പാലക്കാട് സ്വദേശികളായ പ്രിയയുടെയും ശെല്‍വരാജിന്‍റെയും വിവാഹം സെപ്റ്റംബര്‍ 3 നു നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മഹാപ്രളയം പ്രിയയുടെ വീടും മുക്കി. പ്രിയയ്ക്കും കുടുംബത്തിനും കഞ്ചിക്കോടുള്ള അപ്നാ ഘര്‍ എന്ന ക്യാമ്പിലേക്കു മാറേണ്ടി വന്നു.

എന്നാല്‍ മനസ്സുകൾ ഒന്നിക്കാൻ വീടോ സാമ്പത്തോ തടസമല്ലെന്നു വരന്‍ ശെല്‍വരാജും കുടുംബവും തീരുമാനച്ചു. കാര്യം അറിഞ്ഞെത്തിയ ഒരു കൂട്ടം യുവാക്കള്‍ വിവാഹത്തിന് ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനുള്ള പണം സ്വരൂപിച്ചു നല്‍കി. പാലക്കാടുള്ള കടയുടമകള്‍ പ്രിയയുടെ കുടുംബത്തിന് 50,000 രൂപ ധനസഹായവും നല്‍കി. കുടുംബശ്രീ പ്രവര്‍ത്തകരും സഹായങ്ങളുമായി എത്തി. അങ്ങനെ അണിഞ്ഞൊരുങ്ങി സുന്ദരിയായി നിരവധി പേരുടെ അനുഗ്രഹ ആശിർവാദങ്ങളുമായി വധു ക്യാംപിൽനിന്നു ക്ഷേത്രത്തിലെത്തി. നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തത്തിൽ വടക്കുംതറ ഭഗവതി ക്ഷേത്രത്തിൽവച്ച് ഇവരും വിവാഹരായി.

ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. എം.പിയും സബ് കലക്ടറും മറ്റ് ഉദ്യോഗസ്ഥരും ഇവർക്കു ആശംസകൾ നേർന്നു. ഷാഫി പറമ്പിൽ എം.എൽ.എയാണു വിവാഹവിശേഷം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. നഷ്ടങ്ങളെ ഓർത്തു ദുഃഖിച്ചിരിക്കുന്നവര്‍ക്ക് ഇവർ ഒരു മാതൃകയാണ് എംഎൽഎ പറഞ്ഞു. പ്രിയയ്ക്കും കുടുംബത്തിനും സഹായമായെത്തിയവർക്ക് എംഎൽഎ അഭിനന്ദനമറിയിക്കുകയും ചെയ്തു.