വൈറലായി, ഫ്ലൈറ്റും മിസ്സായി; വള്ളം മറിയൽ കഥയിൽ ട്വിസ്റ്റോടു ട്വിസ്റ്റ്

wedding-photoshoot
SHARE

താജ്മഹലിനു മുന്നിലിരുന്നപ്പോഴാണു വിഡിയോ ആദ്യമായി കാണുന്നത്. സുഹൃത്തുക്കളെല്ലാം വിളിയോടുവിളി; കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച കല്യാണ വിഡിയോയിലെ നായകൻ ഡെന്നിക്കു ചിരിയടക്കാൻ കഴിയുന്നില്ല. അപ്രതീക്ഷിതമായി വെള്ളത്തിൽ വീണതു മാത്രമല്ല, ആ വൈറൽ കഥയിൽ ഇനിയും ട്വിസ്റ്റുകളുണ്ട്.

വഞ്ചി മറിഞ്ഞു വെള്ളത്തിൽ വീഴുന്ന വിഡിയോ ഡെന്നിയും പ്രിയയും ഇതുവരെ കണ്ടിരുന്നില്ല. ജനുവരി അഞ്ചിനു വിവാഹം കഴിഞ്ഞ് ഇരുവരും ഡൽഹി–ജയ്പൂർ യാത്രയിലായിരുന്നു. ‘‘കാമറമാൻ ജിബിൻ വിളിച്ചു വിഡിയോ അപ്‌ലോഡ് ചെയ്യട്ടെ എന്ന് ചോദിച്ചിരുന്നു. താജ്മഹലിനു മുന്നിലിരിക്കുമ്പോഴാണ് ആ വിഡിയോ ആദ്യമായി കാണുന്നത്. പിന്നാലെ വിളിയോടു വിളി’’- ഡെന്നി പറയുന്നു.

''എല്ലാവർക്കും മറുപടി കൊടുത്തു. സമയം പോയതറിഞ്ഞില്ല. വൈകിട്ട് നാലിനു ഡൽഹി വിമാനത്താവളത്തിൽ നിന്നായിരുന്നു ഫ്ലൈറ്റ്. എത്തിയപ്പോൾ അഞ്ചു മണി. അങ്ങനെ ഫ്ലൈറ്റ് മിസ്സ് ആയി''- ഡെന്നി പറയുന്നു.

''പ്രിയ അമേരിക്കൻ പൗരയാണ്, ഞാൻ കുട്ടനാട്ടുകാരനും. ഇവിടെ വന്നു വള്ളത്തിൽ കയറണം, ഫോട്ടോ എടുക്കണം എന്നൊക്കെ പറയുമായിരുന്നു. ജിബിൻ ലൊക്കേഷൻ ആയി നിശ്ചയിച്ചതും കുട്ടനാട് തന്നെ. ഒരാൾക്ക് ഇരിക്കാൻ പറ്റുന്ന ചെറിയ വള്ളമായിരുന്നു അത്. അങ്ങനെ രണ്ടും കൽപ്പിച്ച് രണ്ടാളും വള്ളത്തിൽ കയറി. മറിയില്ലെന്ന വിശ്വാസത്തിലാണു പേടിയുണ്ടായിട്ടും അവൾ കയറിയത്. ചെറിയ വള്ളമായതുകൊണ്ടു കരയ്ക്കടുത്ത് തന്നെയായിരുന്നു. കര ഫ്രെയിമിൽ വരുന്നെന്നു പറഞ്ഞ് ജിബിനാണ് കുറച്ചു ദൂരേക്കു പോകാൻ പറഞ്ഞത്. ആമ്പലൊക്കെ പിടിച്ചു കയ്യുയർത്തി പോസ് ചെയ്തതോടെയാണു ബാലൻസ് പോയത്.

''വൈറലാകുന്നത് ഒക്കെ പ്രിയ ആദ്യമായി കാണുകയാണ്. പ്രിയയും വീട്ടുകാരും എല്ലാം ആകെ എക്സൈറ്റഡ‍് ആണ്, ഡെന്നി പറഞ്ഞു.

ജനുവരി അഞ്ചിനായിരുന്നു ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയുടെയും തൃശൂർ ഒല്ലൂർ സ്വദേശിനി പ്രിയ റോസിന്റെയും വിവാഹം. അമേരിക്കയിൽ നഴ്സ് ആണു പ്രിയ. കണ്ണൂർ വിമൽ ജ്യോതി എൻ‍ജിനീയറിങ് കോളജില്‍ അധ്യാപകനാണു ഡെന്നി.

MORE IN WEDDING
SHOW MORE
FROM ONMANORAMA