രാജ്യത്തെ മുൻനിര ഓൺലൈൻ പെയ്മെന്റ് സർവീസ് നടത്തുന്ന കമ്പനിയാണ് പേടിഎം. നോട്ടുനിരോധനം വന്നതിനു ശേഷമാണ് പേടിഎം അതിവേഗം വളർന്നത്. ഒരു രാത്രി കൊണ്ട് ആകെ മാറിമറിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ കോടികൾ വാരിക്കൂട്ടിയ പേടിഎം ഇന്നും ആ മുന്നേറ്റം തുടരുന്നു. എന്നാൽ ഈ മേഖലയിലേക്ക് പുതുതായി കടന്നുവരുന്ന കമ്പനികളെയും സർവീസുകളെയും പേടിഎമ്മിന് അത്രയ്ക്ക് പിടിക്കുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ ഓൺലൈൻ പണമിടപാടുമായി വാട്സാപ്പ് വരുന്നു എന്നതാണ് പേടിഎമ്മിന്റെ ഉറക്കം കെടുത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പേടിഎം മേധാവി വിജയ് ശേഖർ ശർമ വാട്സാപ്പ് പെയ്മെന്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് ആക്രമിച്ചത്. വാട്സാപ്പിന്റെ അടിസ്ഥാന കമ്പനി ഫെയ്സ്ബുക്കിനെയും പേടിഎം മുതലാളി വെറുതെ വിട്ടില്ല. ലോകത്തെ തന്നെ ഏറ്റവും മോശം കമ്പനി ഫെയ്‌സ്ബുക്കാണെന്ന് വരെ അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്ക് ഇന്ത്യയിൽ നേരത്തെയും ചില വഞ്ചനകൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്. ഫ്രീ ഇന്റർനെറ്റ് നൽകാമെന്ന് പറഞ്ഞ് നിരവധി ഉപയോക്താക്കളെ വഞ്ചിച്ചു. എന്നാൽ ഇപ്പോൾ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഓൺലൈൻ ഇടപാടുകൾ തുടങ്ങാൻ ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സാപ്പിന് അനുമതി സ്വന്തമാക്കിയിരിക്കുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത ടെക്നോളജിയിലാണ് വാട്സാപ്പ് പെയ്മന്റുകൾ പ്രവർത്തിക്കുന്നത്. കൃത്യമായ ഓതന്റിഫിക്കേഷൻ സംവിധാനം പോലുമില്ലാത്ത വാട്സാപ്പ് പെയ്മെന്റ്സ് ഉപയോക്താക്കൾക്ക് വൻ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സുബക്കിന്റെ ഫ്രീ ബേസിക്സ് ഇന്റർനെറ്റ് പദ്ധതിക്കെതിരെ ശക്തമായി രംഗത്തുവന്ന സംരംഭകരിൽ ഒരായിരുന്നു വിജയ് ശർമ. ഈ രാജ്യത്ത് ആർക്കും ബിസിനസ് തുടങ്ങാം, നടത്താം. എന്നാൽ രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ഓരോ കമ്പനിയും അനുസരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേവലം ലോഗിൻ സംവിധാനം പോലുമില്ലാത്ത വാട്സാപ്പ് ഓണ്‍ലൈൻ പെമെന്റ്സിൽ വൻ ദുരന്തമാകും. ആർക്കും എപ്പോഴും തുറന്നു ഉപയോഗിക്കാവുന്ന ഒന്നാണ് വാട്സാപ്പ് പെയ്മെന്റ്സെന്നും അദ്ദഹേം കുറ്റപ്പെടുത്തി.