രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയന്‍സ് ജിയോയാണെന്ന് ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്) കണക്കുകൾ വ്യക്തമാക്കുന്നു. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളിൽ നിന്നു ട്രായിക്കു ലഭിച്ച റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ജിയോ 4ജിക്ക് ആണ് ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്.
ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം ജിയോയുടെ ശരാശരി വേഗം 21.3 എംബിപിഎസാണ്. എന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വരിക്കാരുള്ള എയർടെല്ലിന്റെ വേഗം കേവലം 8.9 എംബിപിഎസാണ്. വോഡഫോൺ 8.5 എംബിപിഎസ്, ഐഡിയ 7.3 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകൾ.
ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ നെറ്റ്‌വർക്ക് വേഗം റിപ്പോർട്ട് ചെയ്യാൻ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് ലഭ്യമാണ്. രാജ്യത്തെ വിവിധ സർക്കിളുകളിൽ നിന്നുള്ള ഡേറ്റാ കൈമാറ്റ വേഗത്തിന്റെ റിപ്പോർട്ടുകൾ ട്രായിക്കു ലഭിക്കുന്നുണ്ട്. ഈ റിപ്പോർട്ടുകൾ ട്രായിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
3ജി വേഗത്തിൽ മുന്നിൽ നിൽക്കുന്നത് വോഡഫോണും എയർടെല്ലുമാണ്. വോഡഫോൺ, എയർടെൽ 3ജിയുടെ ശരാശരി വേഗം 2.5 എംബിപിഎസ് ആണ്. തൊട്ടുപിന്നാലെ ഐഡിയ, ബിഎസ്എൻഎൽ എന്നിങ്ങനെയാണ്. അതേസമയം 4ജി അപ്‌ലോഡിങ് സ്പീഡിൽ ഐഡിയയാണ് മുന്നിൽ. ഐഡിയയുടെ അപ്‌ലോഡിങ് സ്പീഡ് 6.8 എംബിപിഎസ് ആണ്. ജിയോയുടെ അപ്‌ലോഡിങ് വേഗം 4.4 എംബിപിഎസ് ആണ്.