ഇന്ത്യയുടെ ടെലികോം ചരിത്രത്തിലെ ഏറ്റവും വലിയ മൽസരമാണ് ഇപ്പോൾ നടക്കുന്നത്. ചെറുകിട കമ്പനികളെല്ലാം പൂട്ടൽ ഭീഷണിയിലാണെങ്കിലും വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ ബഹുദൂരം കുതിക്കുകയാണ്. കേവലം രണ്ടു വർഷത്തിനിടെ ജിയോ സ്വന്തമാക്കിയത് 17.71 കോടി വരിക്കാരെയാണ്. ട്രായ് പുറത്തുവിട്ട ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ജിയോ വരിക്കാരെ സ്വന്തമാക്കുന്നതിൽ മറ്റു കമ്പനികളെ ബഹുദൂരം പിന്നിലാക്കി.
എന്നാൽ ജിയോയുടെ മുന്നേറ്റത്തിനിടയിലും പിടിച്ചു നിൽക്കുന്നത് അഞ്ചു കമ്പനികൾ മാത്രമാണ്. ഇവർ തമ്മിലാണ് പ്രധാന പോരും നടക്കുന്നത്. ജിയോയ്ക്ക് പുറമെ വോഡഫോൺ, എയർടെൽ, ഐഡിയ, ബിഎസ്എൻഎൽ തുടങ്ങി ടെലികോം സേവനദാതാക്കൾ മാത്രമാണ് അധിക വരിക്കാരെ സ്വന്തമാക്കിയത്.
ജനുവരിയിൽ ജിയോയുടെ മൊത്തം വരിക്കാർ 16.88 കോടിയായിരുന്നു. ഫെബ്രുവരിയിൽ ഇത് 17.71 കോടിയായി. ഫെബ്രുവരിയിൽ മാത്രം 87 ലക്ഷം അധിക വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. എന്നാൽ ഐഡിയയ്ക്ക് 44 ലക്ഷവും എയർടെല്ലിന് 41 ലക്ഷവും വോഡഫോണിന് 32 ലക്ഷവും വരിക്കാരെ മാത്രമാണ് അധികം നേടാനായത്. ബിഎസ്എൻഎൽ എട്ടു ലക്ഷം അധിക വരിക്കാരെയും നേടി. വൻ പ്രതിസന്ധിയിലായ ടെലിനോർ, ടാറ്റ, എയർസെൽ, ആർകോം കമ്പനികളുടെ വരിക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു
ആർകോമിന്റെയും ടാറ്റാ ടെലിയുടെയും വരിക്കാരെ സ്വന്തമാക്കിയാണ് മിക്ക കമ്പനികളും കൂടുതൽ വരിക്കാരെ സ്വന്തമാക്കിയത്. ഈ വരിക്കാരെ പിടിക്കാനായി മിക്ക കമ്പനികളും നിരക്കുകൾ കുത്തനെ കുറച്ചും സേവനങ്ങൾ കൂടുതൽ നൽകിയും സജീവമാണ്. എന്നാൽ നാലു സ്വകാര്യ കമ്പനികൾ തമ്മിൽ തന്നെയാണ് താരീഫിൽ പ്രധാന പോരാട്ടം.
ജിയോ നിരക്കുകളെ നേരിടാൻ എയർടെല്ലും ഐഡിയയും വോഡഫോണും നിരവധി ഓഫറുകൾ മുന്നോട്ടു വെച്ചെങ്കിലും എല്ലാം മാറ്റിമറിക്കുന്ന നിരക്കുകളാണ് മുകേഷ് അംബാനിയുടെ കമ്പനി ക്രിക്കറ്റ് സീസണിൽ പ്രഖ്യാപിച്ചത്. ഇതോടെ മറ്റു സ്വകാര്യ ടെലികോം കമ്പനികൾ വീണ്ടും പ്രതിസന്ധിയിലായി. ശരിക്കും വിപണിയിൽ കളിക്കാൻ പഠിച്ച വ്യക്തിയാണ് മുകേഷ് അംബാനി എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ നീക്കം.