രണ്ടു പേരുടെ മരണത്തിലും രണ്ട് ഓസ്ട്രേലിയൻ വൈമാനികരെ അതീവ ഗുരുതരാവസ്ഥയിലുമാക്കിയ വിമാനാപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞാഴ്ച തകർന്നു വീണ വിന്‍റേജ് വിമാനത്തിലെ അവസാന നിമിഷങ്ങളാണ് ഒരു യാത്രികൻ തന്‍റെ ഐഫോൺ ഉപയോഗിച്ച് പകർത്തിയിരിക്കുന്നത്. എൻജിൻ കുലുങ്ങി തീ പിടിക്കാൻ തുടങ്ങുന്നതിനു മുതലുള്ള ദൃശ്യങ്ങളാണ് വിഡിയോവിലുള്ളത്.
എന്തു കൊണ്ടാണ് ഇത്ര കുലുക്കം അനുഭവപ്പെടുന്നതെന്നും റൺവേയിൽ എത്തണമെങ്കിൽ എന്തെങ്കിലും അടിയന്തരമായി ചെയ്യേണ്ടതുണ്ടെന്നും ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയും ഒരു സ്ത്രീയും തമ്മിലുള്ള സംഭാഷണം വ്യക്തമായി കേൾക്കാം. മരങ്ങളെയും കെട്ടിടങ്ങളെയും തൊട്ടുരുമ്മി വിമാനം താഴോട്ട് നീങ്ങുമ്പോള്‍ അയ്യോ ഇത് അപകടത്തിലേക്കാണ് പോകുന്നതെന്ന് പറയുന്നതും കേൾക്കാം.
വിമാനം നിലംപൊത്തുന്ന ശബ്ദത്തിനു ശേഷം വേദനയിൽ യാത്രക്കാരുടെ നിലവിളി കേൾക്കാം. പരിഭ്രാന്തരാകരുതെന്നും മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഒരാൾ ഇംഗ്ലീഷിൽ പറയുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രിറ്റോറിയയിലെ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് അധികം വൈകാതെ വിമാനം നിലംപൊത്തിയത്. എൻജിൻ തകരാറിനെ തുടർന്ന് പറന്നുയർന്ന് അധികം വൈകുന്നതിന് മുൻപു തന്നെ ഡയറി ഫാക്ടറിയുടെ മുകളിൽ വിമാനം തകർന്നു വീഴുകയായിരുന്നു. പരിക്കേറ്റ രണ്ട് വൈമാനികരും ഇപ്പോഴും കോമയിലാണ്.