അന്ന് ആദ്യമായ് അവൾ പൊട്ടിക്കരയുന്നത് ഞാൻ കണ്ടു; പി.വി സിന്ധുവിന്റെ അച്ഛൻ പറയുന്നു

പി. വി രമണ. പി.വി സിന്ധു.

ഒരു അച്ഛനെ ഏറ്റവുമധികം സങ്കടപ്പെടുത്തുന്ന കാഴ്ച എന്നു പറഞ്ഞുകൊണ്ടാണ് ബാഡ്മിന്റൺതാരം പിവി സിന്ധുവിന്റെ അച്ഛൻ പി.വി രമണ മകളുടെ കണ്ണീരിനെക്കുറിച്ചു പറഞ്ഞത്. 

'' ഒരു മത്സരത്തിനു ശേഷം ആദ്യമായി എന്റെ മകളുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു. വേൾഡ് ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ  ജപ്പാനിലെ നൊസോമി ഒക്കുഹാരയോടു പരാജയപ്പെട്ടപ്പോഴായിരുന്നു അത്.മത്സരത്തിൽ സിന്ധുവിനു സ്വർണ്ണം നേടാൻ കഴിഞ്ഞില്ലെങ്കിലും എനിക്കുറപ്പാണ് അവൾ കളിക്കളത്തിൽ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. സ്കോർ നിര പരിശോധിച്ചാൽ അതു വ്യക്തമാവും. കളിക്കളത്തിൽ അവൾ പരാജയപ്പെട്ടതിൽ എനിക്കും നിരാശയുണ്ട്. പക്ഷേ എതിരാളിയോട് ശക്തമായി പൊരുതിത്തന്നെയാണ് അവൾ പരാജയപ്പെട്ടത്. വിജയത്തിനുവേണ്ടി അവൾ ഇഞ്ചോടിഞ്ചു പോരാടിയതിൽ എനിക്കഭിമാനമുണ്ട്.

പി.വി സിന്ധു.

ആദ്യമായാണ് കളിക്കളത്തിലുണ്ടായ തോൽവിയുടെ പേരിൽ എന്റെ മകൾ കരഞ്ഞത്. എന്തായാലും കായികലോകത്തിനും കായികപ്രേമികൾക്കും അഭിമാനിക്കാം. ഒക്കുഹാരയുടെയും സിന്ധുവിന്റെ ഏറ്റവും മികച്ച പ്രകടനത്തിനു സാക്ഷികളാവാൻ ഏവർക്കും കഴിഞ്ഞല്ലോ. എങ്കിലും ഒരു കായികതാരത്തെ സംബന്ധിച്ച് വിജയത്തിനും പരാജയത്തിനും അതിന്റേതായ അർഥമുണ്ട്. സ്വർണ്ണമെഡൽ ലക്ഷ്യമിട്ടാൽ വെള്ളികൊണ്ടു തൃപ്ത്തിപ്പെടാൻ അവർക്കാവില്ല. 

പി.വി സിന്ധു.

ഇത് സിന്ധുവിന്റെ മൂന്നാമത്തെ ലോക ചാംപ്യൻഷിപ്പ് മത്സരമായിരുന്നു. 2013 ലും 14 ലും അവൾ ബ്രോൺസ് മെഡൽ നേടിയിരുന്നു. വേൾഡ് ചാംപ്യൻഷിപ്പ് ഫൈനലിൽ സൈന നഹ്വാളിനു ശേഷമെത്തുന്ന രണ്ടാമത്തെ വനിതാകായികതാരമാണ് സിന്ധു. മത്സരത്തിൽ സ്വർണ്ണം ലഭിക്കാതിരുന്നിട്ടും ജനങ്ങൾ അവൾക്കു കൊടുക്കുന്നത് ഉപാധികളില്ലാത്ത സ്നേഹമാണ്. എന്റെ മകളോട് ഇന്ത്യക്കാർ കാട്ടുന്ന സ്നേഹത്തിനും ബഹുമാനത്തിനും ഒരുപാടു നന്ദിയുണ്ട്. മുൻവോളിബോൾ പ്ലെയർ കൂടിയായ പ.വി രമണ പറയുന്നു''.