ഷാരൂഖ് ഖാൻ എന്റെ ജീവിതം തകർത്തു; യുവതിയുടെ ആരോപണത്തിനു പിന്നിലെ കഥ

ബോളിവുഡിലെ കിങ്ഖാൻ പക്കാ ഫാമിലിമാൻ ആണെന്നറിയാവുന്നവർ ആ വാർത്ത കേട്ടു ഞെട്ടി. എങ്ങനെയാണ് അദ്ദേഹത്തിന് ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കാൻ കഴിയുക?. വാർത്ത കേട്ടവർ പരസ്പരം ആ ചോദ്യം ചോദിച്ചുകൊണ്ടിരിക്കയാണ് കഥയിലെ അടുത്ത ട്വിസ്റ്റ്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് തന്റെ ജീവിതം ഷാരൂഖ് തകർത്തെന്ന് ഒരു പെൺകുട്ടി വെളിപ്പെടുത്തിയത്.

എന്നാൽ പെൺകുട്ടി എഴുതിയിരിക്കുന്ന കാര്യങ്ങൾ മുഴുവനും വായിച്ചാലേ ശരിക്കും അവർ എന്താണുദ്ദേശിച്ചതെന്ന് ആളുകൾക്ക് വ്യക്തമാവൂ. ബോളിവുഡ് സിനിമകൾ കണ്ടു കണ്ട് സിനിമ പോലെ സുന്ദരമായ ഒരു പ്രണയം തന്റെ ജീവിതത്തിലും ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു പെൺകുട്ടിയുടെ കഥയാണിത്. കുട്ടിക്കാലം മുതൽ താൻ കണ്ടിരുന്ന ഒരു സ്വപ്നത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അവൾ കുറിപ്പെഴുതിത്തുടങ്ങിയത്.

'മിസ്റ്റർ പെർഫക്റ്റ് ആയ ഒരു വ്യക്തിയിൽ നിന്ന് അതിലും ഉചിതമായ ഒരു വിവാഹഭ്യർഥന ലഭിക്കുമെന്നാണ് ഞാൻ കരുതിയത്. എന്റെ സ്വപ്നമിങ്ങനെയായിരുന്നു വയലിൻ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ കാറ്റിൽ എന്റെ മുടിയിഴകൾ പാറുമ്പോൾ അവനെന്റെയടുക്കൽ വന്ന് മുട്ടുകുത്തിയിരുന്ന് എന്നെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് എനിക്കുനേരെ വിവാഹമോതിരം നീട്ടണം . എന്നാൽ  കാത്തിരുന്നിട്ടും അങ്ങനെയൊരു ദിവസം ഒരിക്കലും ജീവിതത്തിലുണ്ടായില്ല.

പിന്നെ എന്റെ പ്രണയത്തെ ഞാൻ തന്നെ കണ്ടുപിടിച്ചു. പക്ഷേ ആ പ്രണയകാലത്തിൽ ഭൂരിപക്ഷം സമയവും ഞാൻ ചിലവഴിച്ചത് ഒരു പഞ്ചാബിയെ കല്യാണം കഴിക്കാൻ എന്റെ ബംഗാളിവീട്ടുകാരെക്കൊണ്ട് സമ്മതിപ്പിക്കാനായിരുന്നുവെന്നുമാത്രം. മൂന്നുവർഷത്തെ ഡേറ്റിങ്ങിനൊടുവിലാണ് ഞങ്ങൾ വിവാഹതിരായത്. യാതൊരു സർപ്രൈസുമില്ലാതെ അദ്ദേഹമെന്നെ പ്രോപ്പോസ് ചെയ്യുന്നതു കണ്ടപ്പോഴാണ് ഞാനത് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ഞങ്ങൾ ആദ്യം ഡേറ്റിങ്ങിനുപോയ റസ്റ്റോറന്റിൽ ഒരു സർപ്രൈസ് പാർട്ടിയൊരുക്കി സിനിമയിൽ കാണുന്നതുപോലെ ഞാൻ അദ്ദേഹത്തെ പ്രോപ്പോസ് ചെയ്തു. അങ്ങനെ ഞാൻ എന്റെ സ്വപ്നം സഫലമാക്കി.

പരസ്പരം ഇഷ്ടമാണെങ്കിൽ പുരുഷൻ പ്രോപ്പോസ് ചെയ്യുന്നതുവരെ കാത്തിരിക്കുന്നതെന്തിനാണെന്നും. ഈ പുതിയ കാലത്തിൽ സ്ത്രീകൾ അങ്ങോട്ട് ചെന്ന് പുരുഷന്മാരെ പ്രൊപ്പോസ് ചെയ്യുന്നതിൽ കുറച്ചിലൊന്നും വിചാരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞുകൊണ്ട് യുവതി പങ്കുവെച്ച പോസ്റ്റ് നിരവധിപേരാണ് ഷെയർ ചെയ്തിരിക്കുന്നത്.

യുവതിയുടെ അതിസുന്ദരമായ പ്രണയകഥയിഷ്ടപ്പെട്ടെങ്കിലും ഇതിനിടെയിൽ ഷാരൂഖ് എങ്ങനെയാണ് യുവതിയുടെ ജീവിതം തകർത്തതെന്നും ആളുകൾ ചോദിക്കുന്നു.