ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് മകളുടെ അവകാശം; വൈറലായി അച്ഛന്റെ കുറിപ്പ്

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

കേരളത്തിലാണോ ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം നടന്നത് എന്നതിന്റെ ഞെട്ടലിലാണ് നാട് മുഴുവൻ. കെവിൻ കണ്ണീരോർമ്മയാകുമ്പോൾ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. മകളുടെ പ്രണയത്തെ അംഗീകരിക്കാതെ മകൾ കണ്ടു പിടിച്ച ജീവിത പങ്കാളിയെ കൊന്നു തളളാൻ വരെ മടികാണിക്കാത്ത സമൂഹത്തിലാണ് ചില ചോദ്യങ്ങൾ വന്ന് ആഞ്ഞടിക്കുന്നതും.

ഈ ചര്‍ച്ചകള്‍ക്കിടെ, പ്രസാദ് കെജി എന്ന അച്ഛൻ തന്റെ മകൾ ഹരിത പുഷ്പ പ്രസാദിന് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ തംരഗമായി മാറുകയാണ്. 23 വയസുളള പെണ്ണിന്റെ തന്തയാണ് ഞാൻ എന്ന് ധൈര്യത്തോടെ പറയുന്നു എന്നു പറഞ്ഞ് തുടങ്ങുന്ന കുറിപ്പ് സമൂഹമാധ്യമങ്ങൾ നെഞ്ചോട് ചേർത്തു കഴിഞ്ഞു.

യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാൻ ഞാനവൾക്ക് സ്വാതന്ത്യം കൊടുത്തിട്ടില്ല. പകരം അതവളുടെ അവകാശമാണെന്നും  തെറ്റുപറ്റാൻ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാൻ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടതെന്നും ഈ അച്ഛൻ സമൂഹമാധ്യമത്തിൽ കുറിച്ചു. തന്നില്ലെങ്കിലും വിരോധമില്ല. ഒരു കാര്യത്തിൽ മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത്. സ്വയംപര്യാപ്ത നേടാൻ. അതിനുള്ള സഹായം ചെയ്തുകൊടുക്കൽ ഒരു പിതൃ നിർവഹണമാണ്. ഞാനതു ചെയ്യാൻ ബാധ്യത പേറുന്ന മകൾ സ്നേഹിയാണെന്നും പ്രസാദ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

നിരവധി നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ഈ കുറിപ്പിനെ തേടിയെത്തി. പ്രായപൂർത്തിയാകുന്നതു വരെ വളർത്തി തങ്ങളുടെ ഇംഗിതത്തിനും താത്പര്യത്തിനും കീഴ്‌വഴങ്ങി ജീവിക്കേണ്ടവളല്ല മകളെന്നും അവൾക്കും സ്വന്തമായ ഒരു വ്യക്തിത്വവും മനസും ഉണ്ടെന്നും മാതാപിതാക്കൾ മനസിലാക്കണമെന്നും സമൂഹമാധ്യമങ്ങളിൽ വികാരമുയർന്നു.