തോക്കെടുക്കാനൊരുങ്ങി സാക്ഷി; ജീവന് ഭീഷണിയുണ്ടെന്ന് ന്യായം

ജീവനു ഭീഷണിയുണ്ടെന്നും കൈവശം തോക്കു സൂക്ഷിക്കാൻ അനുവാദം നൽകണമെന്നും പറഞ്ഞുകൊണ്ടാണ് ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി തോക്ക് കൈവശം സൂക്ഷിക്കാനുള്ള ലൈസൻസിനായി അപേക്ഷ സമർപ്പിച്ചത്. കൈവശം പിസ്റ്റളോ അല്ലെങ്കിൽ പോയിന്റ് 32 റിവോൾവറോ സൂക്ഷിക്കാനുള്ള ലൈസൻസ് നൽകണമെന്നാണ് സാക്ഷിയുടെ ആവശ്യം.

മിക്കവാറും ദിവസങ്ങളിൽ വീട്ടിൽ തനിച്ചായതുകൊണ്ടും സ്വകാര്യാവശ്യത്തിനായി വീടിനു പുറത്തു പോകേണ്ടി വരുന്നതുകൊണ്ടും ജീവനപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് സ്വയരക്ഷയ്ക്കായി കൈവശം ആയുധം സൂക്ഷിക്കാൻ അനുവദിക്കണം എന്നുമാണ് സാക്ഷിയുടെ അപേക്ഷ. സാക്ഷിയുടെ ഭർത്താവ് ധോണിക്ക് 2010 ൽതോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ലഭിച്ചിരുന്നു.

2008 ൽ ആയുധം കൈയിൽ വയ്ക്കാനായി ധോണി സമർപ്പിച്ച അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. പിന്നീട് 2010 ൽ വീണ്ടും അപേക്ഷ സമർപ്പിച്ചപ്പോഴാണ് ആഭ്യന്തരമന്ത്രാലയം ധോണിക്ക് ലൈസൻസ് അനുവദിച്ചത്. നിലവിൽ ധോണിക്ക് വൈ കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.