സംവിധായികയുടെ അമ്മ ഫൊട്ടോഗ്രാഫർക്ക് നൽകിയ മറുപടി; ആഘോഷമാക്കി വെൽച്വൽ ലോകം

ഒരു തെറ്റിദ്ധാരണയുടെ പേരിലാണ് ഫൊട്ടോഗ്രാഫർ ചോദ്യം ഉന്നയിച്ചതെങ്കിലും അയാൾക്ക് നേരെ കണ്ണുരുട്ടാനോ, അയാളെ തിരുത്താനോ തയാറാകാതെയാണ് അന്ന് അമ്മ കിടിലനൊരു മറുപടി ഫൊട്ടോഗ്രാഫർക്ക് നൽകിയത്. ഇന്ത്യൻ വംശജയായ മീരാനായരുടെ അമ്മ പർവീൺ നായരാണ് ഈ കഥയിലെ നായിക. മീരയുടെ ആദ്യ ചലച്ചിത്രമായ സലാം ബോംബെ 1988 ൽ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചപ്പോൾ റെഡ്കാർപ്പറ്റിൽ ഡോ. പർവീൺ നായരുടെയും സാന്നിധ്യമുണ്ടായിരുന്നു. 

സാരിയിൽ അതിസുന്ദരിയായെത്തിയ പർവീണിനെക്കണ്ടപ്പോൾ ചിത്രത്തിലെ അഭിനേതാക്കളിലൊരാളാണെന്ന് ഒരു ഫൊട്ടോഗ്രാഫർ തെറ്റിദ്ധരിച്ചു. താങ്കൾ ഈ സിനിമയിൽ ഏതു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് എന്ന ചോദ്യത്തിന് വളരെ രസകരമായ ഒരു മറുപടിയാണ് പർവീൺ നൽകിയത്. ഡയറക്ടറുടെ പ്രൊഡ്യൂസർ ആണെന്നായിരുന്നു ആ മറുപടി. 1988 ൽ നടന്ന സംഭവം ഇപ്പോൾ ട്വിറ്ററിൽ തരംഗമാകാനൊരു കാരണമുണ്ട്.

സീനിയർ സ്പോർട്സ് ജേണലിസ്റ്റായ ജോയ് ഭട്ടാചാര്യ രസകരമായ ഈ കഥ തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് തരംഗമായതോടെ സംവിധായക മീരാനായരും സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ച് രംഗത്തു വന്നു. പോസ്റ്റും പ്രതികരണവും വ്യാപകമായി പ്രചരിക്കുമ്പോൾ ആ അമ്മയുടെ ബുദ്ധിയെയും സെൻസ് ഓഫ് ഹ്യൂമറിനെയും അഭിനന്ദിക്കുകയാണ് വെർച്വൽ ലോകം.