ഭാര്യ ജോലിയെ മിസ് ചെയ്യുന്നുണ്ടെന്നു പൃഥ്വി; തരംഗമായി സുപ്രിയയുടെ പോസ്റ്റ്

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് സുപ്രിയയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. തമ്മിൽ പരിചയപ്പെട്ടതിനെക്കുറിച്ചും പരിചയം സൗഹൃദവും പിന്നീട് പ്രണയവും ആയി മാറിയതിനെക്കുറിച്ചും പലപ്പോഴും പല അഭിമുഖങ്ങളിലും പൃഥ്വി തുറന്നു പറഞ്ഞിട്ടുണ്ട്.

ഇരുവരും ഒന്നിക്കാൻ വഴിയൊരുക്കിയ പുസ്തകത്തെക്കുറിച്ചും മുംബൈ നഗരത്തിലെ മറക്കാനാവാത്ത യാത്രയെക്കുറിച്ചും സൂചിപ്പിച്ച ശേഷം  സുപ്രിയയുടെ ജോലിയെക്കുറിച്ചു സംസാരിച്ചു. ആ വിഡിയോയാണ് സുപ്രിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അയ്യാ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി  നൽകിയ അഭിമുഖത്തിന്റെ വിഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.

തെന്നിന്ത്യൻ സിനിമയെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാൻ പൃഥ്വിരാജിനെ സുപ്രിയ വിളിച്ചിടത്തു നിന്നാണ് ഈ പ്രണയകഥയുടെ തുടക്കം. സുപ്രിയ വിളിച്ചപ്പോൾ താൻ തിരക്കിലായിരുന്നെന്നും പിന്നീട് തിരികെ വിളിച്ചപ്പോൾ അവർ തിയറ്ററിലായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.

വീണ്ടും വിളിച്ചു സംസാരിച്ചപ്പോഴാണ് സിനിമയോടും പുസ്തകത്തോടുമുള്ള താൽപ്പര്യത്തിൽ സമാനത തോന്നിയതെന്നും പലകാര്യങ്ങളിലും ഇരുവരുടെയും കാഴ്ചപ്പാട് ഒരുപോലെയാണെന്ന് കണ്ടെത്തിയതെന്നും പൃഥ്വി പറയുന്നു. എന്നാൽ തമ്മിൽ പ്രണയത്തിലായതിന്റെ ക്രെഡിറ്റ് പൃഥ്വിരാജ് കൊടുക്കുന്നത് ഒരു പുസ്തകത്തിനാണ്. ഗ്രഗറി ഡേവിഡ് റോബർട്ട്സിന്റെ ശാന്താറാം എന്ന പുസ്തകത്തിൽ മുംബൈയെക്കുറിച്ച് വായിച്ച പൃഥ്വിക്ക് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലം കാണാൻ മോഹം തോന്നി. അക്കാലത്ത് മുംബൈയിൽ താമസിച്ചിരുന്ന സുപ്രിയ പൃഥ്വിയെ ആ സ്ഥലങ്ങളിൽ കൊണ്ടുപോകാമെന്നുറപ്പുകൊടുത്തു. ആ മുംബൈ യാത്രയിലാണ് സുപ്രിയയോട് പ്രണയം തോന്നിയതെന്നും പൃഥ്വിരാജ് പറയുന്നു.

പ്രണയത്തിലായിരുന്ന സമയത്ത് സുപ്രിയ ഒരു ദേശീയ മാധ്യമത്തിൽ ജോലി ചെയ്യുകയായിരുന്നുവെന്നും പലപ്പോഴും ജോലിയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് സുപ്രിയ പറയാറുണ്ടെന്നും പൃഥ്വി പറയുന്നു. പൃഥ്വിയുടെ ഈ പരാമർശത്തിനൊപ്പം സുപ്രിയയുടെ റിപ്പോർട്ടിങ് ക്ലിപ്പും ഉൾപ്പെടുത്തിയാണ് ചാനൽ അഭിമുഖം ടെലികാസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങളാണ് സുപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ 2011 ൽ ഇരുവരും വിവാഹിതരായി. അലംകൃത എന്നൊരു മകൾ  ഇപ്പോൾ ഇവർക്കുണ്ട്. മാധ്യമപ്രവർത്തനത്തോട് തൽക്കാലം വിടപറഞ്ഞ സുപ്രിയ ഇപ്പോൾ ഇരുവരും ഒരുമിച്ചു തുടങ്ങിയ നിർമ്മാണക്കമ്പനിയുമായി ബന്ധപ്പെട്ട തിരക്കിലാണ്.