പ്രണയത്തെ സ്വന്തമാക്കാൻ രാജ്യമുപേക്ഷിച്ച രാജകുമാരി വിവാഹിതയായി

'ഇനി ഞാൻ രാജകുമാരിയല്ല, എന്റെ പ്രിയതമന്റെ ഭാര്യയാണ്'. ലോകം കീഴടക്കിയ സന്തോഷത്തോടെ അതിലുപരി അഭിമാനത്തോടെ അയാക്കോ പറയുന്നു. രാജകീയ പദവികൾ ഉപേക്ഷിച്ച് പ്രണയം സ്വന്തമാക്കിയവരെക്കുറിച്ച് ചിത്രകഥാ പുസ്തകത്തിൽ മാത്രം വായിച്ചവർക്കു മുന്നിലേക്കാണ് രാജകുമാരി തന്റെ പ്രണയകഥ പറയുന്നത്.

ഒരു സാധാരണക്കാരനെ വിവാഹം കഴിക്കുന്നതിനായാണ് ജാപ്പനീസ് രാജകുമാരിയായ അയാക്കോ തന്റെ അധികാരങ്ങളും പദവികളും ഉപേക്ഷിച്ചത്. മുപ്പതോളം കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങ് നടന്നത് ടോക്യോയിലാണ്. ഷിപ്പിങ് എക്സിക്യൂട്ടീവായ 32 കാരനൻ കെയ് മോറിയയാണ് 28കാരിയായ അയാക്കോവിന്റെ വരൻ.

പരമ്പരാഗത വസ്ത്രങ്ങളും കേശാലങ്കാരങ്ങളുമായി വിവാഹദിനത്തിൽ ഒരുങ്ങിയ അയാക്കോയുടെ വിവാഹം തിങ്കളാഴ്ചയായിരുന്നു. വിവാഹശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച് അവർ പറഞ്ഞതിങ്ങനെ :-

'ഞങ്ങളുടെ വിവാഹവാർത്ത ഒരുപാടാളുകൾ ആഘോഷക്കുന്നതു കാണുമ്പോൾ ഞാനെത്ര സന്തോഷവതിയാണെന്നോ... എന്റെ അച്ഛനമ്മമാരെപ്പോലെ നല്ല ദമ്പതികളായി ജീവിക്കാൻ ഞങ്ങളെന്നും പരിശ്രമിക്കും'. കഴിഞ്ഞ ഡിസംബറിലാണ് മകളുടെ പ്രണയത്തെപ്പറ്റി അയാക്കോവിന്റെ അമ്മ ഹിസാക്കോ റാണി തുറന്നു പറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പരമ്പരാഗത ആചാര പ്രകാരം അയാക്കോവിന്റെയും മോറിയയുടെയും വിവാഹ നിശ്ചയം നടന്നത്.

ജാപ്പനീസ് ഷിപ്പിങ് കമ്പനിയിലാണ് മോറിയോജോലി ചെയ്യുന്നത്. രാജകീയ നിയപ്രകാരം രാജകീയ പദവികളിലിരിക്കുന്ന ഒരാൾക്ക് അത്തരം പദവികൾ ത്യജിച്ചാൽ മാത്രമേ സാധാരണക്കാരെ വിവാഹം ചെയ്യാൻ സാധിക്കുകയുള്ളൂ. ജപ്പാനിലെ നിലവിലെ രാജാവ് അകിഹിട്ടോയുടെ കൊച്ചുമകളായ മാക്കോ രാജകുമാരിയും സാധാരണക്കാരനെ വിവാഹം ചെയ്യാനായി രാജകീയ പദവി ഉപേക്ഷിച്ചയാളാണ്. 2020 ൽ ആകും മാക്കോ സഹപാഠിയും ഇപ്പോൾ നിയമമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയും ചെയ്യുന്ന കെയി കോമുറോയെ വിവാഹം ചെയ്യുക.