ജീവിക്കാൻ വേണ്ടി സ്വന്തം വസ്ത്രം പോലും വിറ്റു: വെളിപ്പെടുത്തലുമായി നടി

ചാഹത്ത് ഖന്ന

‘കുഞ്ഞുങ്ങളെയുമെടുത്തുകൊണ്ട് അവൾ കടന്നു കളഞ്ഞു^ എന്ന മുൻ ഭർത്താവിന്റെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ടാണ് ബോളിവുഡ് താരം ചാഹത്ത് ഖന്ന ചില തുറന്നു പറച്ചിലുകൾ നടത്തിയത്. മുൻ ഭർത്താവ് ഫർഹാൻ മിശ്രയുടെ ആരോപണങ്ങളോടും തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളോടും ദീർഘകാലമായി മൗനം പാലിച്ചിരുന്ന ചാഹത്ത് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ ദുരനുഭവങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞത്.

‘ഫർഹാന്റെ കുടുംബവുമായും സുഹൃത്തുക്കളുമായും ഞാൻ അടുപ്പം സൂക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഞാനും മക്കളും എവിടെയാണെന്നതിനെക്കുറിച്ച് അയാൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. പിന്നെയെങ്ങനെ ‍ഞങ്ങളെക്കുറിച്ച് യാതൊരറിവുമില്ലെന്ന് അയാൾക്ക് പറയാൻ കഴിയും? ആദ്യത്തെ കുറച്ചു ദിവസം മുംബൈയിലെ ഒരു ഹോട്ടലിലായിരുന്നു താമസം. പിന്നീട് ലക്നൗവിലേക്കു പോയി.

ആദ്യത്തെ കുറച്ചു ദിവസം എന്റെ കേസ് കൈകാര്യം ചെയ്ത അഭിഭാഷകന്റെ വീട്ടിലായിരുന്നു. അദ്ദേഹം സ്വന്തം സഹോദരിയായി കണ്ട് അവിടെ സുരക്ഷിതമായ താമസ സൗകര്യമൊരുക്കിത്തന്നു. പിന്നീട് മറ്റൊരിടത്തേക്കു മാറി. ലക്നൗവിലുണ്ടെന്ന് ഫർഹാനെ വിളിച്ചറിയിച്ചിരുന്നു. അതിനു ശേഷമാണ് ഞാനും കുടുംബാംഗങ്ങളും അയാളുടെ ഫോൺകോളുകൾ ഒഴിവാക്കിത്തുടങ്ങിയത്. ഒന്നരമാസത്തോളം ലക്നൗവിലുണ്ടായിരുന്നു. ആ സമയത്തൊക്കെ ഞങ്ങളുടെ പെൺകുഞ്ഞുങ്ങളുമായി അയാൾ വിഡിയോ കോളിൽ സംസാരിക്കാറുണ്ടായിരുന്നു. ഫോൺവിളികൾ തുടർന്നാൽ അയാളിൽനിന്ന് ഒരിക്കലും രക്ഷപ്പെടാനാവില്ല എന്നുറപ്പായപ്പോഴാണ് അയാളുടെ ഫോൺകോളുകൾ പൂർണമായും ഒഴിവാക്കിത്തുടങ്ങിയത്’.– ചാഹത്ത് പറയുന്നു.

ശാരീരിക പീഡനം മാത്രമായിരുന്നില്ല അയാളിൽനിന്ന് അനുഭവിച്ചതെന്നും മാനസിക പീഡനവും സാമ്പത്തിക പ്രതിസന്ധിയും ഏറെ സഹിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. ‘ആ വീട്ടിലെ അന്തരീക്ഷം എന്നെ ഭ്രാന്തു പിടിപ്പിച്ചിരുന്നു. സഹനടനുമായി അവിഹിത ബന്ധമുണ്ടെന്നും വ്യഭിചാരമാണ് തൊഴിലെന്നും ആരോപിച്ച് മാനസികമായി ഉപദ്രവിക്കുമായിരുന്നു. അടിക്കടി എന്റെ ഷൂട്ടിങ് സൈറ്റിൽ സന്ദർശനം നടത്തും. അഭിനയിക്കുന്നതിനിടയിൽ സഹതാരത്തെ ആലിംഗനം ചെയ്യുന്നതോ അദ്ദേഹത്തിന്റെ കൈയിൽ പിടിക്കുന്നതോ ആയ സീനുകളുണ്ടെങ്കിൽ പിന്നെ അവിടെ വലിയ ബഹളം തന്നെ നടക്കും. ആ താരത്തിന്റെ ഹൗസ്‌വാമിങ് ചടങ്ങിന് ക്ഷണിച്ചപ്പോൾ ഞങ്ങൾ ഡേറ്റിങ്ങിലാണെന്നു വരെ ഫർഹാൻ ആരോപിച്ചു’ – ചാഹത്ത് പറയുന്നു.

മക്കളെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് ഫർഹാൻ പെരുമാറിയതിനെക്കുറിച്ച് ചാഹത്ത് പറയുന്നതിങ്ങനെ -‘എപ്പോഴും ഫർഹാന്റെ ഒരു കണ്ണ് എന്റെ മേലുണ്ടായിരിക്കും. കുഞ്ഞുങ്ങളെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് കുഞ്ഞുങ്ങൾ അദ്ദേഹത്തിന്റേതു തന്നെയാണോ എന്ന് പലപ്പോഴും സംശയത്തോടെ ചോദിച്ചിട്ടുണ്ട്. എന്തിനേറെ, ഗർഭിണിയായിരിക്കുന്ന സമയത്തു ഫർഹാന്റെ സഹോദരനെ ചേർത്തുവരെ അപവാദം പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനശേഷം നാലാം ദിവസം എന്നെ മുറിക്കു പുറത്തേക്കു വലിച്ചിഴച്ച് ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടുണ്ട്. ഒരുപാടു പ്രാവശ്യം കൈയേറ്റം ചെയ്തിട്ടുണ്ട്. രണ്ടുകുഞ്ഞുങ്ങളെയും ഒരുമിച്ച് പുറത്തു കൊണ്ടുപോകാൻ അനുവദിക്കില്ല. അങ്ങനെ ചെയ്താൽ അയാളെ വിട്ട് ഞാനും മക്കളും പോയാലോയെന്ന ഭയമായിരുന്നു അയാൾക്ക്’.

ഗർഭകാലത്തെക്കുറിച്ചോർക്കുമ്പോൾ ഭയമാണെന്നു പറഞ്ഞുകൊണ്ട് അവർ വെളിപ്പെടുത്തുന്നതിങ്ങനെ :- ‘അയാൾ എന്റെ കാറും സ്വർണവുമെല്ലാം വിറ്റു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച കാലയളവ് ദുരിതപൂർണമായിരുന്നു. മിക്കവാറും ഞാൻ പട്ടിണിയായിരുന്നതിനാൽ കുഞ്ഞിന് തൂക്കം വളരെ കുറവായിരുന്നു. പണത്തിന് വളരെ ബുദ്ധിമുട്ടായതിനാൽ ഭക്ഷണസാധനങ്ങൾ വരെ വളരെ സൂക്ഷിച്ചായിരുന്നു വാങ്ങിയിരുന്നത്. ഗതികേടുമൂലം എന്റെ വസ്ത്രങ്ങൾ പോലും ഓൺലൈൻ വഴി വിറ്റാണ് അത്യാവശ്യം പണം കണ്ടെത്തിയത്. വീടിനു പുറത്തു കടക്കുക എന്നതൊന്നും അത്ര എളുപ്പമായിരുന്നില്ല. ഒളിച്ചാണ് ഒഴിവാക്കാനാകാത്ത കാര്യങ്ങൾ കൈയിൽ സൂക്ഷിച്ചിരുന്നത്''.

തന്റെ കാര്യത്തിൽ അച്ഛനമ്മമാർക്കും വേവലാതിയുണ്ടായിരുന്നുവെന്ന് ചാഹത്ത് പറയുന്നു. ‘എന്റെ അച്ഛനമ്മമാരെ ഓരോന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അയാൾ നൈനിറ്റാളിലേക്കയച്ചു. അവർ മുംബൈയിൽനിന്നു പോയതോടെ അവരുമായുള്ള ബന്ധം അയാൾ വിച്ഛേദിച്ചു. ഫോൺകോളുകളെടുക്കാതായി. എന്തോ ഭാഗ്യത്തിന് എനിക്കുവേണ്ടി അവർ തിരിച്ചു വന്നു. അവനിൽനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടൂവെന്നാണ് അമ്മ പറഞ്ഞത്. രണ്ടാമതും വിവാഹിതയായ, രണ്ടു പെൺകുഞ്ഞുങ്ങളുടെ അമ്മ കൂടിയായ എന്നോടാണ് അമ്മ അതു പറഞ്ഞത്. ഇങ്ങനെയൊരവസ്ഥയിലിരിക്കുന്ന മകളോട് ഒരമ്മ അങ്ങനെ പറയാനുള്ള കാരണമെന്താണ്?. എങ്ങനെയെങ്കിലും ഞാൻ രക്ഷപ്പെടണമെന്ന അവരുടെ ആഗ്രഹം കൊണ്ടായിരിക്കില്ലേ അത്. എന്റെ മാതാപിതാക്കളോടൊപ്പം അവരുടെ വീട്ടിൽ താമസിച്ചിരുന്നപ്പോഴൊക്കെ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് അയാളെന്നെ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടാമത്തെ വിവാഹവും തകർന്നുവെന്നറിഞ്ഞാൽ ആളുകൾ എന്നെപ്പറ്റി എങ്ങനെയാവും കരുതുകയെന്നു ഭയന്നാണ് അന്നൊന്നും അയാളെ വിട്ടു പോരാതിരുന്നത്.’

ചാഹത്ത് ആദ്യം വിവാഹം ചെയ്തത് ഭരത് നരസിംഗണി എന്ന ബിസിനസുകാരനെയാണ്.