ബസ് സ്റ്റോപ്പിൽ വർത്തമാനം പറഞ്ഞിരുന്നവരെ ആക്രമിച്ച കേസ്: 5 പേർ അറസ്റ്റിൽ
Mail This Article
കൊച്ചി ∙ ആലുവ കൊണ്ടോട്ടി ബസ് സ്റ്റോപ്പിൽ രാത്രി വർത്തമാനം പറഞ്ഞിരുന്നവരെ ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം കച്ചേരിപ്പടി വലിയോറ മണാട്ടിപ്പറമ്പ് പറക്കോടത്ത് വീട്ടിൽ മുഹമ്മദ് ഫൈസൽ (38), ആലപ്പുഴ ചേർത്തല കുത്തിയതോട് ബിസ്മി മൻസിലിൽ സനീർ (31), തൃക്കാക്കര കുസുമഗിരി കുഴിക്കാട്ട്മൂലയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി സിറാജ് (37), ചാവക്കാട് തളിക്കുളം പണിക്കവീട്ടിൽ മുബാറക്ക് (33), തിരൂരങ്ങാടി ചേറൂർ കണ്ണമംഗലം പറമ്പത്ത് സിറാജ് (36) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യമാണ് കാരണമെന്നു പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി പത്തോടെ ചൊവ്വര കൊണ്ടോട്ടി ബസ് സ്റ്റോപ്പിലിരുന്നവരെയാണ് ഇരുചക്ര വാഹനത്തിലും കാറിലുമായെത്തിയ സംഘം ആക്രമിച്ചത്. അവിടെ നിർത്തിയിട്ടിരുന്ന കാറും അടിച്ചു തകർത്തശേഷം അക്രമികൾ കടന്നു കളഞ്ഞു. പൊലീസ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ, ആയുധങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തു.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എഎസ്പി ട്രെയിനി അഞ്ജലി ഭാവന, ഡിവൈഎസ്പി എ.പ്രസാദ്, ഇൻസ്പെക്ടർ ടി.സി.മുരുകൻ, സബ് ഇൻസ്പെക്ടർമാരായ ജെ.എസ്.ശ്രീജു, എ.സി.സിജു, രാജേഷ് ശ്രീധരൻ, എഎസ്ഐമാരായ റോണി അഗസ്റ്റിൻ, ഇഗ്നേഷ്യസ് ജോസഫ്, സീനിയർ സിപിഒ പി.ഒ.സെബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.