ADVERTISEMENT

കളമശേരി ∙ തോട് വികസനത്തിൽ 2 നഗരസഭകൾ പിന്തുടരുന്നത് രണ്ട് ശൈലികൾ. ഏലൂരിൽ നഗരസഭയുടെ തോട് നവീകരണം കയ്യടി നേടുമ്പോൾ കളമശേരിയിൽ ഒരു തോട് നവീകരണം പരാതിക്കും വിമർശനത്തിനും ഇടയാക്കി.

കളമശേരിയിൽ
നഗരസഭ 42–ാം വാർഡിൽ ചക്യാടം പാടത്തിനു കുറുകെ ലക്ഷങ്ങൾ ചെലവിട്ടു നിർമിക്കുന്ന തോട് വിമർശനത്തിനും പരാതിക്കും ഇടയാക്കി. മുട്ടാർപുഴയിലേക്കാണു തോട് നിർമിക്കുന്നത്. കോൺക്രീറ്റ് തോടാണ് നിർമിക്കുന്നത്.  വശങ്ങളും അടിഭാഗവും കോൺക്രീറ്റ് ചെയ്യുന്നതിനാൽ പാടശേഖരത്തിലെ വെള്ളം തോട്ടിലൂടെ ഒഴുകിപ്പോകാനി‌‌ടയില്ല. തോട് നഗരസഭയുടെ ആസ്തി റജിസ്റ്ററിൽ ഈയിടെയാണ് ഉൾപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥരും പറയുന്നു.

തരിശായി കിടക്കുന്ന 6 ഏക്കർ പാടത്തിന്റെ മധ്യത്തിലൂടെയാണ് തോട് നിർമാണം. തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചാണു തോടു നിർമാണമെന്നു കാണിച്ചു സിപിഐ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫിസർക്കും കലക്ടർക്കും പരാതി നൽകി. മുട്ടാർപുഴയിലേക്കു നേരിട്ടു മലിനജലം ഒഴുക്കുന്ന രീതിയിൽ കാനകൾ നിർമിക്കരുതെന്നു മലിനീകരണ നിയന്ത്രണ ബോർഡും ദുരന്തനിവാരണ അതോറിറ്റിയും വർഷങ്ങൾക്കു മുൻപു തന്നെ നഗരസഭക്കു നിർദേശം നൽകിയിട്ടുള്ളതാണ്.

ഏലൂർ നഗരസഭയിൽ പഞ്ചത്തോടിന്റെ ഇരു ഭിത്തികൾക്കും കയർ ഭൂവസ്ത്രം ഉപയോഗിച്ചു സംരക്ഷ​ണം ഏർപ്പെടുത്തിയപ്പോൾ.
ഏലൂർ നഗരസഭയിൽ പഞ്ചത്തോടിന്റെ ഇരു ഭിത്തികൾക്കും കയർ ഭൂവസ്ത്രം ഉപയോഗിച്ചു സംരക്ഷ​ണം ഏർപ്പെടുത്തിയപ്പോൾ.

ഏലൂരിൽ
ഏലൂർ വടക്കുംഭാഗത്തു പഞ്ചത്തോടിനെ കയർ ഭൂവസ്ത്രം ധരിപ്പിച്ചു മനോഹരമാക്കുകയാണു നഗരസഭ. വെള്ളക്കെട്ട് നിവാരണത്തിന്റെ ഭാഗമായാണു തോട് ശുചീകരണം. കൽവർട്ട് നിർമാണത്തിനും വിവിധ തോടുകളുടെ നവീകരണത്തിനും 2 കോടി രൂപയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി പഞ്ചത്തോടിന്റെ ഇരുവശങ്ങളിലുമായി 3 കിലോമീറ്റർ ദൂരത്തിൽ 12,600 ചതുരശ്ര അടി പ്രദേശത്താണു കയർ ഭൂവസ്ത്രം വിരിക്കുന്നത്.  ഏലൂരിലെ വിവിധ പ്രദേശങ്ങളിൽ തോടുകൾ സംരക്ഷിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നു നഗരസഭാധ്യക്ഷൻ എ.ഡി.സുജിൽ അറിയിച്ചു. ഇറിഗേഷൻ വകുപ്പാണ് ഇവിടെ കയർഭൂവസ്ത്രം വിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com