വീരമലക്കുന്നിടിഞ്ഞ് 2 തൊഴിലാളികൾക്ക് ഗുരുതര പരുക്ക്
Mail This Article
ചെറുവത്തൂർ∙ ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് വീരമലക്കുന്നിനോട് ചേർന്ന് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനിടെ കുന്നിടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ട് 2തൊഴിലാളികൾക്ക് ഗുരുതരമായി. പരുക്കേറ്റു. പശ്ചിമ ബംഗാൾ മാൽഡ ജില്ലയിലെ ചഡ്മൻ ശാന്തിപൂർ സദ്ദാം ഹുസൈൻ(27), ലിറ്റോ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.45ഓടെയാണ് അപകടം.
സംരക്ഷണ ഭിത്തി നിർമിക്കുന്നതിനിടെ മലയിടിഞ്ഞ് 2തൊഴിലാളികളുടെ മേൽ മണ്ണ് പതിക്കുകയായിരുന്നു. മറ്റു തൊഴിലാളികളും സമീപത്ത് ഉണ്ടായിരുന്നവരും ചേർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ഇവരെ പുറത്തെടുത്തത്. കഴിഞ്ഞ മഴക്കാലത്തും ഇവിടെ മലയിടിച്ചൽ രൂക്ഷമായിരുന്നു. വീരമലയുടെ ഒരു ഭാഗം നേരത്തേ ഇടിച്ചിരുന്നു. ദേശീയപാത 66ന്റെ നിർമാണത്തിനു വേണ്ടി അനുവദിച്ചതിലും അധികം സ്ഥലം ഇടിച്ചു നിരത്തി എന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഇതിനെ തുടർന്ന് കളക്ടർ ഇടപെട്ട് മലയിടിയ്ക്കുന്നത് നിർത്തി വയ്ക്കാനും മണ്ണ് റോഡിലേക്ക് ഇടിയുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇവിടെ സംരക്ഷണ ഭിത്തി ഒരുക്കുന്നത്.