അറബിക്കടലിലെ ചൂട്: കേരള തീരത്തു മീൻ കുറവ്; വില കുതിച്ചുയരുന്നു
Mail This Article
കുറവിലങ്ങാട് ∙ പൊള്ളുന്ന വേനലിൽ സംസ്ഥാനത്തു മത്സ്യലഭ്യത കുറഞ്ഞതോടെ വിപണിയിൽ വില കുതിച്ചുയർന്നു. കടുത്ത വേനലിൽ അറബിക്കടൽ ചൂടായതോടെ കേരളതീരങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞു. കടൽമത്സ്യങ്ങളുടെ ആവാസവ്യവസ്ഥ പോലും തകർക്കുന്ന രീതിയിലാണ് ചൂട് വർധിക്കുന്നത്. ഒഡീഷ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ നിന്നു വൻതോതിൽ മത്സ്യം എത്തുന്നുണ്ട്.
എങ്ങുമെത്താതെ പദ്ധതികൾ
മത്സ്യക്കൃഷി നടത്തുന്ന കർഷകരെ സഹായിക്കാൻ ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളിൽ രൂപീകരിച്ച മത്സ്യകർഷക ക്ലബ്ബുകൾ നിർജീവം. മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും ക്ലബ് രൂപീകരണം നടന്നെങ്കിലും തുടർ പ്രവർത്തനം മന്ദഗതിയിലാണ്. ക്ഷീരോൽപാദക സൊസൈറ്റി മാതൃകയിൽ കർഷകർക്കു സബ്സിഡി ഉൾപ്പെടെ ആനുകൂല്യങ്ങളും മത്സ്യ തീറ്റയും വിതരണം ചെയ്യുകയും കർഷകരുടെ കൂട്ടായ്മ ഉറപ്പു വരുത്തുകയും ആയിരുന്നു ലക്ഷ്യം.
ക്ലബ് രൂപീകരണത്തിനായി പഞ്ചായത്തുകളിൽ യോഗം ചേർന്നപ്പോൾ മത്സ്യക്കൃഷി നടത്തുന്ന കർഷകർ പല പ്രശ്നങ്ങളും ഉന്നയിച്ചിരുന്നു.ലക്ഷങ്ങൾ ചെലവഴിച്ചു മത്സ്യക്കൃഷി നടത്തിയിട്ടും പൂർണതോതിൽ വിറ്റഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇതിൽ പ്രധാനം. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ശുദ്ധജല മത്സ്യക്കൃഷി സ്ഥലങ്ങളിലെ മത്സ്യം വിപണിയിൽ എത്തിക്കാൻ നടപടി വേണമെന്നും ആവശ്യം ഉയർന്നു.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ മത്സ്യകർഷകരുടെ എണ്ണം വർധിച്ചെങ്കിലും വിപണി സാധ്യത ഇപ്പോഴും പഴയപടി തന്നെ.
മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾ മത്സ്യത്തിന് മാർക്കറ്റ് കണ്ടെത്താനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ ജനകീയ മത്സ്യക്കൃഷി, സുഭിക്ഷ കേരളം, കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി മത്സ്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികൾ പ്രയോജനപ്പെടുത്തിയാണു കൃഷി. മത്സ്യകർഷകരുടെ വിവിധ ഇനം മത്സ്യങ്ങൾ വിപണിയിൽ എത്തിക്കാൻ ലൈവ് ഫിഷ് മാർക്കറ്റിനു ഫിഷറീസ് വകുപ്പ് നടപടി ആരംഭിച്ചിരുന്നു.പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതി ലക്ഷ്യം കണ്ടില്ല.