കാറ്റിലും മഴയിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷി നഷ്ടം
Mail This Article
കടുത്തുരുത്തി ∙ വേനൽമഴയിലും കനത്ത കാറ്റിലും മുളക്കുളം ,ഞീഴൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശം. രണ്ട് പഞ്ചായത്തുകളിലുമായി പതിനായിരത്തോളം കുലച്ച ഏത്തവാഴകൾ ഒടിഞ്ഞു . ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കഴിഞ്ഞ ദിവസം വൈകിട്ട് മഴയ്ക്കൊപ്പം വീശിയ ചുഴലിക്കാറ്റിൽ മുളക്കുളം പഞ്ചായത്തിൽ കീഴൂർ ചിറ്റേത്ത് സി.ഡി. മാത്യുവിന്റെ കുലച്ച 500 വാഴകളാണ് ഒടിഞ്ഞു വീണത്. ചേലക്കൽ കുര്യാക്കോസ്, ചേലക്കൽ ബെന്നി വർഗീസ്, ടി.കെ. ബിജു ചിറ്റേത്ത്, റോയി മടക്കത്തടം പി.എം. ജോർജ് പന്തിരുനാഴി തടത്തിൽ ശാന്തിപുരം, കെ.എസ്. ചാക്കോ കളത്തൂരാത്ത്, സെൻ മോൻ കുറ്റിയിൽ എന്നിവരുടെ വാഴകളും നശിച്ചു.
മുളക്കുളം പഞ്ചായത്തിൽ മാത്രം 3000 ഏത്തവാഴകൾ കാറ്റിൽ നിലംപതിച്ചു. ഞീഴൂർ പഞ്ചായത്തിൽ തുരുത്തിപ്പള്ളി, തൊണ്ടാംകുഴി, തിരുവാമ്പാടി വടക്കും ഭാഗം, കൂവേലി കുര്യാസ് തുടങ്ങിയ പ്രദേശങ്ങളിൽ വീശി അടിച്ച കാറ്റിൽ കുലയ്ക്കാറായതും കുലച്ചതുമായ 6000ഏത്ത വാഴകളാണ് ഒടിഞ്ഞു വീണത് . കഴിഞ്ഞ വർഷവും വേനൽ മഴയിൽ ഞീഴൂർ പഞ്ചായത്തിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചിരുന്നു. കൃഷി വകുപ്പും പഞ്ചായത്ത് അധികൃതരും കൃഷി നാശങ്ങളുണ്ടായ പ്രദേശം സന്ദർശിച്ചു. കൃഷി വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നഷ്ടം കണക്കാക്കി വരുന്നു.
12 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്്. ഞീഴൂർ തുരുത്തിപ്പള്ളി പാടശേഖരത്ത് ജോഷി വട്ടനിരപ്പേൽ, ബിജു കൊല്ലക്കോട്ടിൽ, ജയിംസ് വട്ടനിരപ്പേൽ, ശിവൻ മൊയ്‌റ്റിപ്പറമ്പിൽ, സെബാസ്റ്റ്യൻ വട്ടനിരപ്പേൽ, തോമാച്ചൻ പുത്തുപറമ്പിൽ എന്നിവരുടെ 1500 ഏത്തവാഴകൾ ഒടിഞ്ഞു .കടുത്തുരുത്തി പഞ്ചായത്തിലെ പാലകര വഞ്ചിപ്പുരയ്ക്കൽ വക്കച്ചന്റെ 50 ഏത്തവാഴകളും കാറ്റിൽ ഒടിഞ്ഞു നശിച്ചു.
പത്ത് വീടുകളുടെ മേൽക്കൂര തകർന്നു
കീഴൂർ ∙ മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ പത്ത് വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കീഴൂർ, മുളക്കുളം, കീഴൂർ, പെരുവ, ആപ്പാഞ്ചിറ മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. കാരിക്കോട് ചെമ്മഞ്ചിയിൽ മറിയാമ്മ, വെള്ളാരം കാലായിൽ രവി, ആര്യപ്പിള്ളിയിൽ സജീവൻ, രാജു, കീഴൂർ നിരപ്പേൽ ഹരിദാസ് എന്നിവരുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. കനത്ത മഴയിൽ വീട്ടു സാധനങ്ങൾ നനഞ്ഞു നശിച്ചു.