ADVERTISEMENT

കോഴിക്കോട്∙ മലയാളികളെ മുൾമുനയിൽനിർത്തിയ നിപ്പ വൈറസിന്റെ ആദ്യവരവിന് 17ന് 6 വർഷം തികയുന്നു. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സിറോ സർവേ തുടങ്ങി.2018 മേയ് 17ന് ആണ് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾ‍ക്ക് നിപ്പ രോഗബാധയാണെന്ന സംശയത്തെ തുടർന്ന് ഡോക്ടർമാർ സ്രവം പരിശോധനയ്ക്ക് അയച്ചത്.

സംസ്ഥാനത്ത് ആദ്യമായി നിപ്പ രോഗബാധ തിരിച്ചറിഞ്ഞത് ആ പരിശോധനയിലൂടെയാണ്. കഴിഞ്ഞ 6 വർഷത്തിനിടെ 4 തവണയാണ് സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ചത്.  2023 സെപ്റ്റംബറിലാണ് ഒടുവിൽ നിപ്പ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ തവണകളിലെല്ലാം മേയ്, സെപ്റ്റംബർ മാസങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നതിനാൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. 

നിപ്പ രോഗബാധയുടെ വ്യാപനത്തെക്കുറിച്ചും മറ്റും ശാസ്ത്രീയമായ പഠനത്തിനാണ് സിറോ സർവേ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സംസ്ഥാന സർക്കാരുമാണ് സിറോ സർവേ നടത്തുന്നത്. നിപ്പ സ്ഥിരീകരിച്ചവരുടെ ഏറ്റവും അടുത്ത സമ്പർക്കത്തിലുള്ളവരിൽനിന്നാണ് സർവേക്കായി സാംപിൾ ശേഖരിച്ചത്. ഇതു പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.

ഇതുവരെ സംസ്ഥാനത്ത് രോഗലക്ഷണങ്ങളുള്ളവരിൽ മാത്രമാണ് നിപ്പ രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണമില്ലാത്തവർക്ക് നിപ്പ രോഗം വരുന്നുണ്ടോ എന്ന് പഠനത്തിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് 2018, 2019, 2021, 2023 വർഷങ്ങളിലാണ് നിപ്പ സ്ഥിരീകരിച്ചത്. വവ്വാലുകളിലെ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞ വർഷം പഠനം നടത്തിയിരുന്നു. 2023 ഫെബ്രുവരി, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ ശേഖരിച്ച സ്രവങ്ങളിൽ 20.9 ശതമാനത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.

പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, തളീക്കര, കള്ളാട്, മാനന്തവാടി എന്നിവിടങ്ങളിൽനിന്ന് 227 സാംപിളുകളാണ് ശേഖരിച്ചത്. നേരത്തേ കണ്ടെത്തിയ വൈറസുമായി 99% ജനിതകസാമ്യമുള്ള വൈറസിനെയാണ് കണ്ടെത്തിയതെന്ന് മാർച്ച് 5ന് ഫ്രോണ്ടിയർ ഇന്റർനാഷനൽ മാഗസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ  പറയുന്നുണ്ട്.

പഴംതീനി വവ്വാലുകളാണ് നിപ്പ രോഗബാധയുടെ ഉത്ഭവമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വവ്വാലുകളിൽനിന്നു വൈറസ് എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നതു സ്ഥിരീകരിക്കാനായിട്ടില്ല. ഇതു കണ്ടെത്താനായി ആരോഗ്യവകുപ്പ്, വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവർ ചേർന്ന് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com