വീടുകളിൽ രാത്രി വെള്ളം കയറി; ചിലർ ബന്ധുവീടുകളിലേക്കു താമസം മാറി
Mail This Article
കോഴിക്കോട്∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറം, വെസ്റ്റ്ഹിൽ ശാന്തി നഗർ കോളനി, ഭട്ട് റോഡ് ഭാഗങ്ങളിൽ കടൽക്ഷോഭം. വെസ്റ്റ്ഹിൽ ശാന്തി നഗർ കോളനിയിലെ രാജപ്പൻ ജയമണിയുടെ വീടിനു അകത്തുവരെ വെള്ളമെത്തി. രാജപ്പൻ ഏഴു വർഷമായി കിടപ്പു രോഗിയാണ്. കടൽ ക്ഷോഭത്തെ തുടർന്ന് എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് വീട്ടുകാർ. വെണ്ണില, സുധീഷ്, കാർത്തികേയൻ, രമേശ് തുടങ്ങിയവരുടെ വീടുകളോട് ചേർന്നും വെള്ളമെത്തി.
വീടുകളുടെ തറയോടു ചേർന്നുള്ള മണ്ണുൾപ്പെടെ ശക്തമായ തിരമാലയിൽ ഒലിച്ചു പോയി. സമുദ്ര ഓഡിറ്റോറിയത്തിന്റെ പിൻഭാഗത്തെ ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞു. ഇന്നലെ വൈകിട്ട് ആറോടെയാണ് വെള്ളം ശക്തമായി കയറാൻ തുടങ്ങിയത്. രാത്രി ശക്തമായ കടൽ ക്ഷോഭമാണ്. ചിലർ ബന്ധുവീടുകളിലേക്ക് മാറി.
കടൽഭിത്തി പലയിടത്തും കടലെടുത്തു
2001ൽ നിർമിച്ചതാണ് ഇവിടത്തെ കടൽ ഭിത്തിയെന്നു നാട്ടുകാർ പറഞ്ഞു. ഇതു പലപ്പോഴായി കടലെടുത്തു. ഇപ്പോൾ തിരമാല ശക്തമായി അടിക്കുമ്പോൾ വീടുകളിലേക്കു വെള്ളമെത്തുന്നു. കടൽക്ഷോഭം ഉണ്ടാകുമ്പോൾ കടൽഭിത്തിക്ക് അകത്തു നിന്ന് ഇഴജന്തുക്കൾ ഉൾപ്പെടെ വീടുകളിലേക്ക് എത്തുന്നതും പതിവാണ്.