ഇയർഫോൺ വച്ച് പാളം മുറിച്ചുകടന്ന യുവാവിനെ വലിച്ചു കയറ്റി രക്ഷിച്ചു
Mail This Article
തിരൂർ ∙ ചെവിയിൽ ഇയർഫോൺ വച്ച് പാളം മുറിച്ചുകടന്ന യുവാവിനെ ജനശതാബ്ദി ട്രെയിനിനു മുൻപിൽനിന്ന് ആർപിഎഫ്, എക്സൈസ് ഇൻസ്പെക്ടർമാർ ചേർന്നു വലിച്ചു കയറ്റി രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരൂർ റെയിൽവേ സ്റ്റേഷനിലാണു സംഭവം. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസ് തിരൂരിൽ നിർത്താൻ ഒന്നാം പ്ലാറ്റ്ഫോമിലേക്കു വരികയായിരുന്നു. ഈ സമയമാണ് പയ്യന്നൂർ സ്വദേശിയായ മുഹമ്മദ് ഫിർദൗസ് രണ്ടാം പ്ലാറ്റ്ഫോമിൽനിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പാളം മുറിച്ചു നടന്നത്.
ചെവിയിൽ ഇയർഫോൺ വച്ചിരുന്ന യുവാവിന് ട്രെയിൻ വരുന്ന ശബ്ദം കേൾക്കാനായില്ല. എൻജിൻ തൊട്ടുമുൻപിൽ എത്തിയ സമയം ഇതു കണ്ട ആർപിഎഫ് എസ്ഐ കെ.എം.സുനിൽകുമാറും എക്സൈസ് ഇൻസ്പെക്ടർ കെ.അജയനും ചേർന്ന് യുവാവിനെ വലിച്ച് പ്ലാറ്റ്ഫോമിലേക്കിട്ടു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ട്രെയിൻ കടന്നുപോയത്. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ സുഹൃത്തിനെ കാണാനാണ് യുവാവ് തിരൂരിൽ ഇറങ്ങിയത്. ലഹരി വസ്തുക്കളുടെ പരിശോധന നടത്തുകയായിരുന്നു 2 ഇൻസ്പെക്ടർമാരും. അശ്രദ്ധമായി പാളം മുറിച്ചുകടന്നതിന് യുവാവിനെതിരെ ആർപിഎഫ് കേസെടുത്തു.