മെച്ചപ്പെട്ട വിശ്രമമുറി സൗകര്യങ്ങളില്ല; സമരവുമായി റെയിൽവേ ടിക്കറ്റ് പരിശോധകർ
Mail This Article
പാലക്കാട് ∙ റെയിൽവേ ടിക്കറ്റ് പരിശോധകർക്ക് മെച്ചപ്പെട്ട വിശ്രമമുറി സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവം പ്രതിഷേധാർഹമാണെന്ന് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. പാലക്കാട് റെയിൽവേ ഡിവിഷനിലെ വിവിധ റെയിൽവേ ട്രേഡ് യൂണിയനുകളുടെ സംയുക്ത ടിക്കറ്റ് ചെക്കിങ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ടിക്കറ്റ് പരിശോധകർ വിശ്രമമുറികൾ ബഹിഷ്കരിച്ച് പ്ലാറ്റ്ഫോമിൽ ഇരുന്ന് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതിയായ വിശ്രമസൗകര്യം ലഭിക്കാത്ത ടിടിഇമാരുടെ ദുരവസ്ഥ റെയിൽവേ ബോർഡിനെയും ഉന്നത അധികാരികളെയും ധരിപ്പിക്കുമെന്ന് എംപി പറഞ്ഞു.
സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ ഡിവിഷൻ സെക്രട്ടറി ആർ.രാജേഷ്, സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് ഡിവിഷനൽ പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ജയേഷ് ശങ്കർ, ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ ദേശീയ വൈസ് പ്രസിഡന്റ് എസ്.എം.എസ്.മുജീബ് റഹ്മാൻ, ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ അസി.ജനറൽ സെക്രട്ടറി കെ.ഉദയ ഭാസ്കരൻ, വെൽഫെയർ ഫോറം പ്രസിഡന്റ് കെ.ശ്രീകുമാർ, മറ്റു ട്രേഡ് യൂണിയൻ ഭാരവാഹികളായ കെ.അശോകൻ, എൻ.വേണുഗോപാലൻ, കെ.അജി ജോസഫ്, കെ.എസ്.രാജേഷ്, ജി.വിനോദ്, ജോളി ജോൺ, വി.ലിയോ, സെന്തിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
വിശ്രമമുറികൾ ബഹിഷ്കരിച്ച വനിതകൾ അടക്കമുള്ള മുപ്പതോളം ടിക്കറ്റ് പരിശോധകരും ആക്‌ഷൻ കൗൺസിൽ അംഗങ്ങളായ ടിക്കറ്റ് പരിശോധകരും പാലക്കാട് ജംക്‌ഷൻ പ്ലാറ്റ്ഫോമിൽ പ്രകടനം നടത്തി. ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ, സതേൺ റെയിൽവേ എംപ്ലോയീസ് സംഘ്, മസ്ദൂർ യൂണിയൻ, ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ, ടിക്കറ്റ് എക്സാമിനേഴ്സ് വെൽഫെയർ ഫോറം എന്നീ സംഘടനകൾ ഉൾപ്പെട്ട സംയുക്ത ആക്‌ഷൻ കൗൺസിൽ ആണ് സമരപരിപാടികൾക്കു നേതൃത്വം നൽകിയത്. കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഷൊർണൂരിലും മംഗളൂരുവിലും ടിക്കറ്റ് പരിശോധകർ വിശ്രമമുറികൾ ബഹിഷ്കരിച്ചു പ്രതിഷേധ സമരം നടത്തിയിരുന്നു.