തരൂർ എംസിഎഫിൽ മാലിന്യക്കൂന; പരാതി
Mail This Article
ആലത്തൂർ ∙ തരൂർ പഞ്ചായത്തിലെ എംസിഎഫിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതായി പരാതി. 15ാം വാർഡിലെ മിനി ഇൻഡസ്ട്രിയൽ ബിൽഡിങ്ങിലെ എംസിഎഫ് യൂണിറ്റിലാണു മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്. ഹരിതകർമ സേന അംഗങ്ങൾ വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണു തരം തിരിച്ചു സംസ്കരണ യൂണിറ്റുകളിലേക്കു കയറ്റി വിടാതെ അലക്ഷ്യമായി ഇട്ടിരിക്കുന്നതായി പറയുന്നത്. കുപ്പിച്ചില്ലുകൾ ഉൾപ്പെടെയുള്ളവ ഇവിടെയുള്ളതായി പറയുന്നു. മാലിന്യം കൃത്യമായി തരം തിരിക്കാതെ കുന്നുകൂട്ടിയിട്ടിരിക്കുന്നതു നാട്ടുകാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാരോപിച്ചു യുഡിഎഫ് അംഗങ്ങളായ പി.മനോജ്കുമാർ, സി.പ്രകാശൻ, ഓമന എന്നിവർ ഭരണസമിതിയിൽ കത്തു നൽകിയിരുന്നു. എന്നാൽ ക്ലീൻ കേരള കമ്പനിയാണു പഞ്ചായത്തിൽ നിന്നു മാലിന്യങ്ങൾ എടുക്കുന്നതെന്നു പഞ്ചായത്ത് ഉപാധ്യക്ഷൻ പറഞ്ഞു.
ഒന്നര മാസമായി, കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന വാഹനങ്ങൾ മാലിന്യങ്ങൾ ഇറക്കേണ്ട സ്ഥലത്ത് ഇറക്കാത്തതു മൂലമാണു പ്ലാസ്റ്റിക് കൊണ്ടുപോകുന്നതിനു തടസ്സം നേരിട്ടതെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഈ മാലിന്യങ്ങൾ മുഴുവൻ നീക്കം ചെയ്യാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും ഉപാധ്യക്ഷൻ അറിയിച്ചു. കലക്ടർ പങ്കെടുത്ത യോഗത്തിലും ഈ വിഷയം സൂചിപ്പിച്ചിരുന്നു. ഇപ്പോൾ മിനി ഇൻഡസ്ട്രിയൽ ബിൽഡിങ്ങിലാണ് എംസിഎഫ് പ്രവർത്തിക്കുന്നതെങ്കിലും പഞ്ചായത്തിനു സ്വന്തമായി ഒരു എംസിഎഫ് അടുത്ത വർഷം തുടങ്ങാനുള്ള ശ്രമം നടത്തുന്നുണ്ട്. പഞ്ചായത്തിന് അനുവദിച്ച സ്ഥലത്തു തന്നെയാണു മാലിന്യങ്ങൾ ഇട്ടിരിക്കുന്നത്. വ്യവസായ ബോർഡിന്റെ സ്ഥലമായതിനാൽ പുതിയ പ്രവൃത്തികൾ ചെയ്യുന്നതിന് അനുമതിയില്ല. അതിനാലാണ് തുറന്ന സ്ഥലത്തു പ്ലാസ്റ്റിക് ശേഖരിക്കേണ്ടി വരുന്നത്. ഇന്നലെ ഒരു ലോഡ് ഇവിടെ നിന്നു നീക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മാലിന്യം നീക്കം ചെയ്യുമെന്ന് ഉപാധ്യക്ഷൻ പറഞ്ഞു.