ഓടയില്ല; കുമ്മണ്ണൂർ റോഡ് മഴപെയ്താൽ കുളം
Mail This Article
ആനകുത്തി∙കുമ്മണ്ണൂർ റോഡിൽ ഓട നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഓട അടഞ്ഞതോടെ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.ഇതുമൂലം വശങ്ങളിലെ ടാറിങ് ഇളകി പലയിടത്തും അപകടഭീഷണിയായിട്ടുണ്ട്.ഉയർന്ന ഭാഗങ്ങളിൽ നിന്നു വെള്ളത്തിലൂടെ ഒഴുകി വരുന്ന മണ്ണും കല്ലും റോഡിൽ നിറഞ്ഞു കിടന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്ന സാഹചര്യമുണ്ട്. മാവനാൽ ലക്ഷംവീട് മുതൽ മുളന്തറ ജംക്‌ഷൻ വരെയുള്ള ഭാഗത്ത് ഓട പൂർണമായി ഇല്ലാത്ത നിലയിലാണ്.
അതിനാൽ വെള്ളം പരിസരത്തെ വീടുകളിലേക്കും കടകളിലേക്കും ഒഴുകിയെത്തുന്നു. ആനകുത്തി ജംക്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ മാറി തേക്കിൻപടി ഭാഗത്ത് രണ്ടുവശത്തെയും കലുങ്ക് തകർന്ന് റോഡ് താഴുന്നുണ്ട്. ഈ വിവരങ്ങൾ ഉൾപ്പെടുത്തി മുളന്തറ ജനകീയ സംഘം മരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്കു പരാതി നൽകി. ഇതേ വിഷയം സൂചിപ്പിച്ച് ഒരു വർഷംമുൻപ് പത്തനംതിട്ട എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.