പൊലീസ് സ്റ്റേഷനിൽ ബഹളംവച്ചു, റോഡരികിൽ യുവതിയെ ആക്രമിച്ചു: യുവാവ് അറസ്റ്റിൽ
Mail This Article
തിരുവല്ല ∙ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു മടങ്ങിയയാൾ റോഡരികിൽ യുവതിയെ ആക്രമിച്ചു പരുക്കേൽപിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൊലീസ് സ്റ്റേഷൻ –കുളക്കാട് റോഡിലാണു സംഭവം. വേങ്ങൽ സ്വദേശി കൃപയ്ക്ക് (25) നേരെയാണ് ആക്രമണം ഉണ്ടായത്. കൈക്കും താടിക്കും പരുക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി തിരുവല്ല കട്ടപ്പുറത്ത് ജോജോ ജോസഫിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരി മരുന്നിന് അടിമയാണെന്നു പൊലീസ് പറഞ്ഞു.
സ്കൂട്ടറിൽ എത്തിയ യുവതി റോഡരികിൽ വാഹനം പാർക്ക് ചെയ്തു സഹോദരിയെ ഫോണിൽ വിളിക്കവേയാണു പ്രതി വാഹനത്തിന്റെ താക്കോൽ വലിച്ചൂരിയത്. ബഹളം വച്ച യുവതിയെ പ്രതി ആക്രമിക്കുകയും തള്ളിയിടുകയുമായിരുന്നു. ഇയാൾ ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് എത്തി പിടികൂടി. യുവതി അറിയിച്ചതിനെ തുടർന്നു ബന്ധുക്കളും നാട്ടുകാരും സ്റ്റേഷനിലെത്തി. ബന്ധുക്കളിൽ ചിലർ പ്രതിയെ കയ്യേറ്റം ചെയ്തു. വൈദ്യപരിശോധനയ്ക്കു കൊണ്ടു പോകുന്ന വഴി പൊലീസ് ജീപ്പിലും പ്രതിക്കു നാട്ടുകാരുടെ മർദനമേറ്റു. ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നാലെയെത്തിയ ചിലർ ചെരുപ്പൂരി അടിച്ചെന്നും പരാതിയുണ്ട്.
രാവിലെ 11 മണിയോടെ പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി ജോജോ തന്റെ സാധനങ്ങൾ മോഷണം പോയെന്നും അതിനെപറ്റി പൊലീസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു ബഹളം വച്ചു. പൊലീസ് ഇയാളെ പറഞ്ഞയച്ചെങ്കിലും ഒരുമണിയോടെ വീണ്ടും ഇയാൾ സ്റ്റേഷനിലെത്തി ബഹളം വച്ചു മടങ്ങുമ്പോഴായിരുന്നു യുവതിയെ ആക്രമിച്ചത്. ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടു ജോജോയ്ക്കെതിരെ തിരുവല്ല പൊലീസിൽ ഒട്ടേറെ കേസുകളുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തതായി ഡിവൈഎസ്പി എസ്.അഷാദ് അറിയിച്ചു.