കുതിരാൻ ഗ്യാൻട്രി കോൺക്രീറ്റിങ് അറ്റകുറ്റപ്പണി: തുരങ്കത്തിനുള്ളിൽ വിള്ളൽ; ആശങ്ക
Mail This Article
കുതിരാൻ ∙ അറ്റകുറ്റപ്പണി നടത്തുന്ന കുതിരാനിലെ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിൽ ഗ്യാൻട്രി കോൺക്രീറ്റിങ് നടക്കുന്ന ഭാഗത്തു വിള്ളൽ. അറ്റകുറ്റപ്പണി പൂർത്തിയായ ഭാഗത്താണു വിള്ളൽ കണ്ടത്. വിള്ളലുണ്ടായ ഭാഗത്തു സിമന്റ് തേച്ച് അടയ്ക്കുന്ന പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇവിടെ ഉരുക്ക് ബോൾട്ടുകൾ ഘടിപ്പിച്ച് ബലപ്പെടുത്താനുള്ള ശ്രമവും നടത്തുന്നു. അർദ്ധവൃത്താകൃതിയിലുള്ള തുരങ്കത്തിന്റെ ഉപരിഭാഗം ഉരുക്കു പാളികൾ ഘടിപ്പിച്ച് മുപ്പത് ഇഞ്ച് കനത്തിൽ കോൺക്രീറ്റിടൽ നടത്തി ബലപ്പെടുത്തുന്നതാണ് ഗ്യാൻട്രി കോൺക്രീറ്റിടൽ. ഈ തുരങ്കത്തിനുള്ളിൽ 400 മീറ്റർ ഭാഗത്തു കോൺക്രീറ്റിങ് നടത്തിയിരുന്നില്ല.
തുരങ്കത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയെത്തുടർന്നാണു പൂർണമായും കോൺക്രീറ്റിങ് നടത്താൻ തീരുമാനിച്ചത്. അതേ സമയം വിള്ളൽ സാരമുള്ളതല്ലെന്നും ബലത്തെ ബാധിക്കുന്നതല്ലെന്നും അധികൃതർ വിശദീകരിച്ചു. 150 മീറ്റർ ദൂരം കൂടി ഇനി കോൺക്രീറ്റിങ് ബാക്കിയുള്ളത്. മഴയ്ക്കു മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. നിർമാണം പൂർത്തിയായ ഭാഗത്തു ലൈറ്റുകളും എക്സ്ഹോസ്റ്റ് ഫാനുകളും ഘടിപ്പിക്കുന്ന പണികൾ പുരോഗമിക്കുന്നുണ്ട്.