ഹരിത പ്രോട്ടോക്കോൾ: കണ്ണടച്ച് ബത്തേരി നഗരം വഴിയോരം മാലിന്യക്കൂനകൾ
Mail This Article
ബത്തേരി ∙ ഹരിത പ്രോട്ടോക്കോൾ നന്നായി നടപ്പാക്കുന്ന ജില്ലയെന്നു പേരെടുക്കുമ്പോഴും മിക്ക വഴിയോരങ്ങളിലും കുന്നുകൂടുന്ന വസ്തുക്കൾ ഏറെ. ഉപയോഗശൂന്യമായ വസ്തുക്കളും നിർമാണ സാമഗ്രികളും പഴകി ദ്രവിച്ച വാഹനങ്ങളും പാതയോരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നതു ഗതാഗതത്തിനും കാൽനടയാത്രക്കും പാർക്കിങ്ങിനും തടസ്സമാകുന്നു. ബത്തേരി ടൗണിൽ ദേശീയപാതയോരത്ത് ബീനാച്ചി മുതൽ മൂലങ്കാവ് വരെയുള്ള 7 കിലോമീറ്റർ പാതയോരത്ത് മാലിന്യക്കൂമ്പാരമാണ്.
കാട്ടുവള്ളികളിൽ മൂടി ക്രെയിൻ ബത്തേരി ടൗണിൽ കോട്ടക്കുന്നിൽ ഭീമൻ ക്രെയിൻ വർഷങ്ങളായി കാടുമൂടിക്കിടക്കുന്നു. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജല അതോറിറ്റി റോഡരികിൽ പലയിടത്തായി നൂറുകണക്കിന് ഭീമൻ പൈപ്പുകളാണ് കൂട്ടിയിട്ടിരിക്കുന്നത്. ബീനാച്ചി മുതൽ മൂലങ്കാവ് വരെ ഒട്ടേറെ സ്ഥലത്ത് ഇതു കാണാം. നിയന്ത്രണം വിട്ട് വാഹനങ്ങൾ പൈപ്പുകളിലിടിച്ചു കയറിയാൽ വലിയ അപകടങ്ങൾക്ക് ഇടയാക്കും.
ബീനാച്ചി വിദ്യാഭവൻ ജംക്‌ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം സിനിമാ പോസ്റ്ററുകളും രാഷ്ട്രീയ പോസ്റ്ററുകളും കൊണ്ട് നിറഞ്ഞു. മരവും കല്ലും മണലും കെട്ടിട നിർമാണങ്ങൾക്കും മറ്റുമായി നിർമാണ സാമഗ്രികളുടെ യാർഡായി പലരും ഉപയോഗിക്കുന്നത് പാതയോരങ്ങളെയാണ്. സുഗമമായ ഗതാഗതത്തിനു തടസ്സമായി കുറ്റിക്കാടുകൾ വളർന്നതു പലപ്പോഴും നീക്കം ചെയ്യാറില്ല. ഇത്തരം കുറ്റിക്കാടുകളിൽ പലരും മാലിന്യം തള്ളുന്നു.