ADVERTISEMENT

കൽപറ്റ ∙ പൊള്ളുന്ന വെയിലിൽ താപ സമ്മർദം താങ്ങാനാകാതെ ജില്ലയിൽ കന്നുകാലികൾ ചാകുന്നു. പനമരം, മുള്ളൻകൊല്ലി, എടവക, നെന്മേനി, വെങ്ങപ്പള്ളി, കണിയാമ്പറ്റ പഞ്ചായത്തുകളിലായി ഇതുവരെ 6 കന്നുകാലികളാണ് കടുത്ത ചൂടിനെ തുടർന്നുണ്ടാകുന്ന ‘ഹീറ്റ് സ്ട്രോക്’ ബാധിച്ച് ചത്തത്. ഏപ്രിൽ മാസത്തിൽ രണ്ടും ഇൗ മാസം ഇതുവരെ 4 പശുക്കളുമാണ് ചത്തത്.

കടുത്ത ചൂടിനൊപ്പം അന്തരീക്ഷ ഇൗർപ്പം കൂടി വർധിക്കുന്നതു കന്നുകാലികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയാണ്. കനത്ത ചൂടിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും ഭക്ഷണം കഴിക്കാനാകാത്തതുമാണു കന്നുകാലികളെ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്. ചൂടു കൂടുന്നതിനനുസരിച്ചു കന്നുകാലികളുടെ കിതപ്പ് കൂടും. വായിൽ നിന്നു നുരയും പതയും വരും. കൃത്യമായ ചികിത്സ ഉടൻ ലഭ്യമായില്ലെങ്കിൽ കന്നുകാലികളുടെ ജീവൻ നഷ്ടപ്പെടും.

കനത്ത ചൂട് കന്നുകാലികളുടെ വളർച്ച മുരടിക്കുന്നതിനും ഇടയാക്കും. കറവപ്പശുക്കളിൽ അകിടുവീക്കം വരാനുള്ള സാധ്യത വർധിപ്പിക്കും. കന്നുകാലികൾക്കു ചെന പിടിക്കാതിരിക്കാനും പ്രത്യേക പരിചരണം ലഭിക്കാത്ത ഗർഭിണി പശുക്കളിൽ ചെന അലസിപ്പോകാനുള്ള സാധ്യതകളുമുണ്ട്. താപസമ്മർദം കുറയ്ക്കാൻ പശുക്കളെ 2 തവണ കുളിപ്പിക്കുന്നതും ചൂട് കൂടുന്ന ഉച്ച നേരത്തു തൊഴുത്തിന്റെ മുകളിൽ മേൽക്കൂര തണുപ്പിക്കുന്നതിനു വെള്ളം സ്പ്രിൻക്ലർ ഉപയോഗിച്ച് നനയ്ക്കുന്നതും നല്ലതാണെന്ന് മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധർ പറയുന്നു.

വേനലിൽ പരിപാലന  ചെലവേറി; പിടിച്ചുനിൽക്കാനാതെ  കർഷകർ
കടുത്ത വേനലിൽ പരിപാലനച്ചെലവ് വർധിച്ചതോടെ ക്ഷീര കർഷകർ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. തീറ്റപ്പുല്ല് കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. കാലിത്തീറ്റ വിലയിൽ വർധനയുണ്ടായി. കർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലുകളെല്ലാം മിക്കയിടത്തും കരിഞ്ഞുണങ്ങി കഴി‍ഞ്ഞു.

 പലയിടങ്ങളിലും കുടിവെള്ളം പോലും കിട്ടാതെയായി. കർണാടകയിൽ നിന്നുള്ള തീറ്റയുടെ വരവ് നിലച്ചതിനു പുറമേ പ്രാദേശികമായി പുല്ല് കിട്ടാതായതോടെ കർഷകർ പ്രതിസന്ധിയിലായിരുന്നു. ഇതിനിടയിലാണു കനത്ത ചൂടും ക്ഷീരമേഖലയ്ക്കു തിരിച്ചടിയായത്. തീറ്റയ്ക്കു പുറമേ കുടിവെള്ളം കൂടി പുറത്തു നിന്നെത്തിക്കണമെന്ന അവസ്ഥയിലായതോടെ പലരും കന്നുകാലികളെ വിറ്റൊഴിവാക്കാൻ തുടങ്ങി.

പാൽ ഉൽപാദനം  കുറയുമെന്ന് ആശങ്ക
ക്ഷീര മേഖലയിൽ പ്രതിസന്ധി രൂക്ഷമാണെങ്കിലും പ്രതിദിന പാൽ ഉൽപാദനത്തിൽ കുറവുണ്ടായിട്ടില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തെ പ്രതിദിന പാൽ ഉൽപാദനത്തിൽ 960 ലീറ്ററിന്റെ വർധനയുണ്ടായിട്ടുണ്ട്. അതേസമയം, 2023 ഏപ്രിലിലെ അപേക്ഷിച്ച് 2024 ഏപ്രിലിൽ പ്രതിദിന പാൽ ഉൽപാദനത്തിൽ കുറവുണ്ടായി.

2023 ഏപ്രിലിൽ പ്രതിദിന പാൽ സംഭരണം ശരാശരി 2,51,665 ലീറ്ററായിരുന്നു. എന്നാൽ, 2024 ഏപ്രിലിൽ ഇതു 2,42,928 ലീറ്ററായി കുറഞ്ഞു. കടുത്ത വേനൽ മുന്നിൽക്കണ്ട് ഇത്തവണ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയതാണു പാൽ ഉൽപാദനം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കുറയാതിരുന്നതെന്നാണു ക്ഷീരവികസന വകുപ്പിന്റെ കണക്കുക്കൂട്ടൽ. ആവശ്യത്തിനു വേനൽമഴ ലഭിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ പാൽ ഉൽപാദനം കുറയുമെന്ന ആശങ്കയുണ്ട്. കനത്ത ചൂട് തുടർന്നാൽ ഇൗ മാസത്തെ പ്രതിദിന പാൽ സംഭരണത്തിൽ വൻ കുറവുണ്ടായേക്കും. മേയ് ആദ്യവാരത്തിൽ പാലളവ് കുറഞ്ഞിട്ടുണ്ടെന്ന് ക്ഷീരസംഘം ഭാരവാഹികൾ പറയുന്നു.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ രാവിലെ 10 മുതൽ വൈകിട്ടു 3 വരെ തുറസ്സായ, തണൽ ഇല്ലാത്ത സ്ഥലങ്ങളിൽ മേയാൻ വിടരുത്.
∙മേച്ചിൽ സ്ഥലങ്ങളിലും തൊഴുത്തിലും ശുദ്ധമായ തണുത്ത  കുടിവെള്ളം ഉറപ്പു വരുത്തുക.
∙പശു കിതയ്ക്കാൻ തുടങ്ങുകയാണെങ്കിൽ ശരീരം നനയ്ക്കുകയും കുടിവെള്ളത്തിൽ ഐസ് കഷണങ്ങൾ ഇട്ടു തണുപ്പിക്കുകയും വേണം.
∙ പ്രതിരോധശേഷി കുറയാതിരിക്കാനായി വിരമരുന്നുകളും പ്രതിരോധ കുത്തിവയ്പ്പുകളും വെറ്ററിനറി ഡോക്ടറുടെ നിർദേശ പ്രകാരം കൃത്യമായി നൽകണം.|
∙ തൊഴുത്തിന്റെ മേൽക്കൂരയിൽ സൂര്യ–വികിരണങ്ങൾ നേരിട്ട് പതിക്കാതിരിക്കാൻ മേൽക്കൂരയ്ക്കു മുകളിൽ ചാക്ക്, വൈക്കോൽ, ഓല എന്നിവ വിരിക്കുകയും ചൂട് കൂടുമ്പോൾ നനച്ചു കൊടുക്കുകയും വേണം.
∙ മേൽക്കൂരയ്ക്കു ഉൾവശം വെള്ള പൂശുക. വായു സഞ്ചാരം കൂട്ടുന്നതിനു വശങ്ങൾ തുറന്നു വയ്ക്കുന്നതും മേൽക്കൂരയുടെ ഉയരം കൂട്ടുന്നതും നല്ലതാണ്. തൊഴുത്തിന് ചുറ്റുമുള്ള മുറ്റം പച്ചപ്പുള്ളതാക്കാൻ ശ്രമിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com