കാട്ടിൽ നിന്ന് നാട്ടിലേക്ക്; പയ്യാമ്പലത്തെ വീടുകളിൽ വിരുന്നെത്തി മയിലുകള്‍
Mail This Article
കനത്ത ചൂടിൽ കാട്ടിൽ നിൽക്കാനാകാതെ വന്നതോടെ വെള്ളവും ഭക്ഷണവും തേടി വന്യജീവികൾ നാടുകളിലേക്ക് കടക്കുന്നുണ്ട്. കേരളത്തിലെ പലയിടങ്ങളിലും ഇപ്പോൾ കുരങ്ങിന്റെയും മയിലുകളുടെയും സാന്നിധ്യം കാണാം. അടുത്തിടെ പയ്യാമ്പലത്തെ ഒരു വീടിനുമുകളിൽ രാവിലെ തന്നെ മയിലുകളെത്തി. ഇത് മണ്‍സൂൺ വരവ് അറിയിക്കാനാണോ അതോ അതിജീവനത്തിനായി എത്തിയതാണോ എന്ന സംശയമാണ് നാട്ടുകാർക്ക്. എന്നിരുന്നാലും പതിവില്ലാത്ത ഒരു കാഴ്ചയാണ് പയ്യാമ്പലത്ത് കഴിഞ്ഞ ദിവസം കണ്ടത്. അടുത്തിടെയായി കേരളത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിൽ മയിലുകൾ എത്തുന്നുണ്ട്.
കോഴികളുടെ കുടുംബത്തിലെ പക്ഷിയാണ് മയിൽ. 1972-ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഷെഡ്യൂൾ 1 പ്രകാരമുള്ള സംരക്ഷിത ഇനം. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ, പെൺ മയിലിന് നീണ്ട പീലിയില്ല. ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ് മയിലുകൾ കൂടുതൽ കാണപ്പെടുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവയ്ക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.