സുഹാറില്‍ മെഗാ തിരുവാതിര അരങ്ങേറി
Mail This Article
സുഹാര്‍ ∙ പരമ്പരാഗത വേഷത്തില്‍ മുന്നൂറോളം നര്‍ത്തകിമാര്‍ സുഹാര്‍ സല്ലാനിലെ അല്‍ തരീഫ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ മെഗാ തിരുവാതിരയുമായി നിറഞ്ഞാടിയപ്പോള്‍ ഒമാനില്‍ പുതിയ ചരിത്രം രചിച്ചു. സുഹാര്‍ മലയാളി സംഘം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സുഹാറുമായി സഹകരിച്ചു നടത്തിയ മെഗാ പരിപാടി കാണികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും വൃത്തത്തില്‍ പരമ്പരാഗത തിരുവാതിരവേഷം ധരിച്ചു കൗമാരക്കാര്‍ മുതല്‍ വിവിധ പ്രായത്തിലുള്ളവര്‍ വരെ പതിനൊന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിന് ചുവടുവെച്ചു. വലിയ മുന്നൊരുക്കങ്ങളും ചിട്ടയായ പരിശീലനവും കൊണ്ട് പൂര്‍ത്തിയാക്കിയ മെഗാ വിരുന്ന് പങ്കെടുക്കുന്നവരുടെ എണ്ണം കൊണ്ട് പ്രവാസ ലോകത്ത് വേറിട്ട കാഴ്ചയായി.
മസ്കത്ത് പഞ്ചവാദ്യ സംഘത്തിലെ മനോഹരനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് നടന്ന സാംസ്കാരിക സദസ്സില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സുഹാര്‍ പ്രസിഡന്റ് രാജേഷ് കൊണ്ഡല, എസ് എം എസ് പ്രസിഡന്റ് മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി വാസുദേവന്‍ പിട്ടന്, ഭാരവാഹികളായ വാസുദേവന്‍ നായര്‍, സുനില്‍ കുമാര്‍, ജ്യോതി മുരളിദാസ്, രാധിക ജയന്, റിജു വൈലോപ്പള്ളി, ജയന് മേനോന് കെ ആര് പി വള്ളികുന്നം എന്നിവര്‍ പങ്കെടുത്തു. സുഹാറിലെ അമ്മ ഡാന്‍സ് സ്കൂള്‍, നവജ്യോതി ഡാന്‍സ് ഗ്രൂപ്പ് എന്നിവര്‍ അവതരിപ്പിച്ച സംഘ നൃത്തം,എസ് എം എസ് അംഗങ്ങളുടെ ഫ്ലാഷ് മോബ്, രാജേഷ് മാസ്റ്ററും സംഘവും അവതരിപ്പിച്ച വെസ്റ്റേണ്‍ ഡാന്‍സ്, ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ സ്റ്റാഫിന്റെ ഗ്രുപ്പ് ഡാന്‍സ്, റിയ, റിഫ, സന്തോഷ്, അഭിജിത് എന്നിവരുടെ നൃത്തവും അരേങ്ങറി. മനോഹരനും സംഘവും അവതരിപ്പിച്ച പഞ്ചാരി മേളത്തോടെ പരിപാടികൾ സമാപിച്ചു.