ADVERTISEMENT

ദുബായ് ∙ സൗദിയിലെ മലയാളി യുവാവ് അബ്ദുൽ റഹീമിന്റെ വധശിക്ഷയ്ക്ക് കാരണമായ കേസ് യുഎഇയിലായിരുന്നെങ്കിൽ എന്തൊക്കെയാണ് നിയമ വ്യവസ്ഥകൾ?.  ഇതുപോലെ ദയാധനം(ബ്ലഡ് മണി) നൽകി ജയിൽ മോചിതനാകാൻ സാധിക്കുമായിരുന്നോ?. യുഎഇയിലെ അപകട മരണങ്ങൾ, കൊലപാതകങ്ങൾ, അശ്രദ്ധകൊണ്ടുള്ള മരണം എന്നിവയ്ക്കെല്ലാം പ്രത്യേകമായ നിയമങ്ങളും ശിക്ഷകളുമാണ് ഉള്ളത്. യുഎഇയിൽ മനഃപൂർവമല്ലാത്ത കൊലപാതകങ്ങൾ ക്രമിനൽ കുറ്റമായി കാണുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, മനപ്പൂർവമല്ലാതെ സംഭവിച്ചതാണെന്ന് തെളിവ് സഹിതം കോടതിക്ക് ബോധ്യമാകുകയും വേണം. ഇതേക്കുറിച്ചും ദയാധനം(നഷ്ടപരിഹാരം) സംബന്ധിച്ചും യുഎഇയിലെ പ്രമുഖ അഭിഭാഷകയും മലയാളിയുമായ പ്രീത ശ്രീറാം മാധവ് മനോരമ ഒാൺലൈനുമായി സംസാരിക്കുന്നു:

∙ കോടതി വിധിച്ച തടവ് ശിക്ഷ പൂർത്തിയാക്കിയതിനാൽ റഹീം വൈകാതെ മോചിതനാകും
കൊലപാതക്കേസുകളിലുൾപ്പെടെ സൗദിയില്‍ നിയമം യുഎഇയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ചുകൂടി കർശനമാണ്. സൗദിയിൽ ഒരാൾ മരിച്ചാൽ മിക്കപ്പോഴും പ്രതിക്ക് വധശിക്ഷയാണ് ലഭിക്കാറ്. അബ്ദുൽ റഹീമിനെ പോലെ ഒട്ടേറെ പേർ അവിടെ വധശിക്ഷ കാത്ത് തടവറയിൽ കഴിയുന്നുമുണ്ട്.   ഡ്രൈവറായിരുന്ന അബ്ദുൽ റഹീമിന് സംഭവിച്ചുപോയ കൈപ്പിഴയിൽ സ്വദേശി കുടുംബത്തിലെ ചലനശേഷിയില്ലാത്ത കുട്ടിയുടെ ജീവനാണ് പൊലിഞ്ഞത്. തുടർന്ന് കോടതി വധശിക്ഷ വിധിച്ചു. പ്രതിയുടെ ശിക്ഷ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് തീരുമാനിക്കാനുള്ള അവകാശം സൗദി അറേബ്യയിൽ അനുവദനീയമാണ്. ഇതിന് ഗീസാസ് (വധശിക്ഷയിലൂടെയുള്ള പ്രതികാരം) എന്നാണ് അറബികിൽ പറയുന്നത്. അശ്രദ്ധമൂലമാണ് അപകടം എന്ന് തെളിഞ്ഞാൽ വധശിക്ഷ നൽകിയിരിക്കും. എന്നാൽ, മരണപ്പെട്ടയാളുടെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പു കൊടുക്കാൻ തയാറായാൽ കോടതി അത് അംഗീകരിക്കും. 

അതേസമയം, അബ്ദുൽ റഹീമിന്റെ മോചനം വൈകുന്നതിൽ പലയിടത്തുനിന്നും ചോദ്യങ്ങളുയരുന്നതായി അറിയാൻ സാധിച്ചു.  ജയിൽ മോചിതനാകുന്ന നടപടികൾ പൂർത്തിയാക്കാൻ അതിന്‍റേതായ സമയക്രമമുണ്ട്. ലോക മലയാളികള്‍ സമാഹരിച്ച  34 കോടി രൂപ സൗദി കോടതി വഴി മരിച്ച കുട്ടിയുടെ കുടുംബത്തിന്റെ കയ്യിൽ എത്തിയാലേ അബ്ദുൽ റഹീമിന്റെ മോചനം യാഥാർഥ്യമാവുകയുള്ളൂ. കുടുംബത്തിന് മാപ്പ് നൽകാമെങ്കിലും കോടതി നിശ്ചയിക്കുന്ന തടവ് പൂർത്തിയാക്കുകയും വേണം. അബ്ദുൽ റഹീം ഇൗ തടവ് കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്.അബ്ദുൽ റഹീം ജോലിക്ക് കയറി 28 ദിവസം കഴിഞ്ഞപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശക്തമായ നിയമവ്യവസ്ഥയുള്ള സൗദിയിൽ കോടതിവിധിച്ച വധശിക്ഷയുടെ അറ്റത്ത് നിന്നാണ് ഇൗ യുവാവ് രക്ഷപ്പെടുന്നത്. അതും മലയാളികളുടെ ഒത്തൊരുമയിലൂടെ സമാഹരിച്ച വൻ തുക കൊണ്ട്.

യുഎഇയിലും അപകട മരണത്തിന് ഉത്തരവാദിയായ വ്യക്തിയിൽ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം (ദയാധനം) ആവശ്യപ്പെടാൻ മരിച്ചയാളുടെ കുടുംബത്തിന് അവകാശമുണ്ട്. മരിച്ചയാളുടെ പ്രായം, സാമൂഹിക നില തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതി നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. എന്നാൽ, ഒരു ചെറുപ്പക്കാരന് കിട്ടുന്നതും മുതിർന്ന പൗരന് കിട്ടുന്നതുമായ നഷ്ടപരിഹാരത്തുക വ്യത്യസ്തമായിരിക്കും. ചെറുപ്പക്കാരൻ  കുടുംബത്തിന്റെ പ്രതീക്ഷ ആയതിനാൽ ഇയാളുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരമായിരമായിരിക്കും കൂടുതൽ. എന്നാല്‍, ഒരാളുടെ അശ്രദ്ധ മൂലമാണ് അപകടമരണമെന്ന് കോടതിക്ക് ബോധ്യം വന്നാൽ ജയില്‍ശിക്ഷയും പിഴയും ഉണ്ടായിരിക്കുന്നതാണ്. അതുപോലെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തലിനും(ഡിപോർട്ടേഷൻ) വിധേയരാകും. 

കൊലപാതകം യുഎഇയിലും ഏറ്റവും വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. കേസുകളുടെ സ്വഭാവത്തിനനുസരിച്ചാണ് ശിക്ഷ. ചില കേസുകളിൽ 10 വർഷത്തേക്കും മറ്റു ചിലതിൽ ജീവപര്യന്തം തടവിനും ശിക്ഷിച്ചേക്കാം. സാഹചര്യത്തെളിവുകളുടെയും സാക്ഷികളുടെയും നൂതന അന്വേഷണ രീതികളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ നിശ്ചയിക്കുക. എന്നാൽ വളരെ അപൂർവമായി വധശിക്ഷയും വിധിക്കാറുണ്ട്. 2014 ഡിസംബറിൽ അബുദാബി റീം ദ്വീപിലെ ഒരു ഷോപ്പിങ് മാളിൽ 11 വയസ്സുകാരായ ഇരട്ടക്കുട്ടികളുടെ മാതാവും അമേരിക്കൻ പൗരയുമായ റൊമാനിയൻ യുവതി എൽബോല്യ റയാനെ ശുചിമുറിയിൽ കുത്തിക്കൊന്ന യുഎഇ സ്വദേശിനിക്ക് വധിശിക്ഷയാണ് നൽകിയത്. യുഎഇയിലെ നിയമവ്യവസ്ഥയിൽ സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ കർശന നിയമമാണ് ആസൂത്രിത കൊലപാതക്കേസുകളിൽ നടപ്പിലാക്കുക. 

അബുദാബിയിലെ റീം ദ്വീപിൽ നടന്ന കൊലപാതകത്തിലെ പ്രതി സംഭവത്തിന് ശേഷം സ്ഥലം വിടുന്ന ദൃശ്യം. Credit-CCTV visual screengrab.
അബുദാബിയിലെ റീം ദ്വീപിൽ നടന്ന കൊലപാതകത്തിലെ പ്രതി സംഭവത്തിന് ശേഷം സ്ഥലം വിടുന്ന ദൃശ്യം. Credit-CCTV visual screengrab.

ക്രിമിനൽ കേസുകളിൽ ശിക്ഷ കഴിഞ്ഞാൽ വിദേശികളാണെങ്കിൽ യുഎഇയിൽ നിന്ന് നാടുകടത്തും. എന്നാൽ, യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കൊലപാതകത്തിനും അപകട മരണങ്ങൾക്കും നേരിയ വ്യത്യാസവും കണ്ടുവരുന്നു. കേസുകൾ തമ്മിലുള്ള വ്യത്യാസമനുസരിച്ചാണ് ഇത്തരം ശിക്ഷകൾ നടപ്പിലാക്കുന്നത്.

∙ യുഎഇയിൽ ഏറ്റവുമധികം അപകട മരണങ്ങൾ ജോലി സ്ഥലത്ത്
 യുഎഇയിൽ അധികവും അപകടമരണങ്ങൾ റിപ്പോർ‌‌‌ട്ട് ചെയ്യപ്പെടാറുള്ളത് ജോലി സ്ഥലത്തും (സൈറ്റ് ആക്സിഡന്റ്), റോഡുകളിലും (വാഹനാപകടം), വീടുകളിൽ സംഭവിക്കുന്ന അപകടമരണം (ഡൊമസ്റ്റിക് അപകടം), മെഡിക്കൽ അപകടം എന്നിവയാണ്. ഇത്തരം കേസുകളിൽ ഒട്ടേറെ ഇന്ത്യക്കാർ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. 

ജോലി സ്ഥലത്തെ അപകടമരണം: കെട്ടിട നിർമാണ സ്ഥലങ്ങളിലാണ് യുഎഇയിൽ ഏറ്റവും കൂടുതൽ അപകട‌ മരണങ്ങൾ നടക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ നിയമം അനുശാസിക്കുന്ന സുരക്ഷാ നിബന്ധനകൾ പാലിക്കാത്തതും യൂണിഫോം, പാദരക്ഷ എന്നിവ കൃത്യമായി ധരിക്കാത്തതുമെല്ലാം അപകടം കൂടുന്നതിന് കാരണമാകാറുണ്ട്. സൈറ്റ് ഒാഫിസർമാർ, സേഫ്റ്റി ഒാഫിസർമാർ, സൂപ്പർവൈസർമാർ, പ്രൊജക്ട് ഇൻചാർജർമാർ എല്ലാം ഇതിന് ഉത്തരവാദികളാകും. ഇത്തരമൊരു കേസ് റജിസ്റ്റർ ആയാൽ ഉടൻ പൊലീസ് സൈറ്റ് സന്ദർശിക്കും. ആരാണ് അപകടത്തിന് കാരണമായത് എന്ന് കണ്ടെത്തിയാൽ അവർക്ക് ജയില്‍ശിക്ഷയും കനത്ത പിഴയും ചുമത്തും. അപകടത്തിൽ ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ മരിച്ചയാളുടെ ആശ്രിതർക്ക് തൊഴിലുടമയ്ക്കെതിരെ നഷ്ടപ്പരിഹാരത്തിന് കേസ് നൽകാം. സുരക്ഷയുടെ അഭാവം മൂലമാണ് അപകടമരണം സംഭവിച്ചതെന്ന് തെളിഞ്ഞാൽ തൊഴിലുടമയ്ക്ക് കോടതി ജയിൽ ശിക്ഷയും പിഴയും ചുമത്തുന്നതാണ്. 

പലയിടത്തും കൃത്യമായ വീസയോ താമസ രേഖകളോ ഇല്ലാതെ അത്യാവശ്യ ഘട്ടങ്ങളിൽ തൊഴിലുടമയുടെ അറിവില്ലാതെയും തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളി മരിച്ചാൽ തൊഴിലുടമയ്ക്കെതിരെ കനത്ത ശിക്ഷയാണ് ലഭിക്കുക. ആർക്കെങ്കിലും അംഗവൈകല്യമോ മറ്റോ സംഭവിക്കുകയാണെങ്കിൽ തൊഴിലുടമ കനത്ത പിഴയും ജയിൽശിക്ഷയും അനുഭവിക്കണം. കൂടാതെ, മരിച്ചയാളുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനും  ചികിത്സ ആവശ്യമാണെങ്കില്‍ അതിന്റെ ചെലവും കമ്പനിയുടമ വഹിക്കണം. തൊഴിൽ വീസ ലഭിക്കുന്നതിന് മുൻപ് ആരെയും ജോലിക്ക് നിയോഗിക്കുകയോ ആരും ജോലി ചെയ്യാനോ പാടില്ല. അപകടത്തിൽ കാലുകൾക്ക് സ്വാധീനമില്ലാതായ സിവിൽ എൻജിനീയറായ മലയാളി തിരുവനന്തപുരം സ്വദേശി രാജേഷിന്റെ കഥ ഇവിടെ പ്രസക്തമാണ്. വീസ പതിക്കുന്നതിന് മുൻപ് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുകയും സ്കഫോൾഡിങ്ങില്‍ നിന്ന്  വീണ് കാലുകൾക്ക് സ്വാധീനശക്തി നഷ്‌ടപ്പെടുകയുമായിരുന്നു സംഭവിച്ചത്. കമ്പനിയധികൃതർ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക മാത്രമാണ് ചെയ്തത്. കമ്പനിയുടെ വീസ അല്ലാത്തതിനാലാണ് അവർ കൈയൊഴിഞ്ഞത്. വീസയില്ലാതെ ജോലി ചെയ്തതിലുള്ള ശിക്ഷ ഭയന്ന് രാജേഷ് കേസിന് പോകാനും തയാറായില്ല. ഇതുമൂലം രണ്ട് വർഷത്തോളം യുഎഇയിൽ നരകയാതന അനുഭവിച്ച ശേഷം രണ്ട് മാസം മുൻപാണ് രാജേഷ് നാട്ടിലേയ്ക്ക് മടങ്ങിയത്. (ഇൗ വാർത്ത മനോരമ ഒാൺലൈൻ റിപ്പോർട് ചെയ്തിരുന്നു). കമ്പനി വീസയില്ലാതെ ജോലി ചെയ്യുമ്പോൾ എന്തെങ്കിലും അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അർഹതയുണ്ടാവില്ല. കൂടാതെ പിഴയടക്കുകയും വേണം. ജോലിക്ക് നിയോഗിച്ച കമ്പനിക്ക് അരലക്ഷം ദിർഹമാണ് പിഴ.

∙ റോഡ് അപകടം: റോഡപകടം മനഃപൂർവമാണെന്ന് തെളിഞ്ഞാൽ അത് കൊലപാതകമായി കണക്കാക്കും. എന്നാൽ, ഇത്തരം സംഭവങ്ങൾ വളരെ അപൂർമാണ്. ഒരാളുടെ അശ്രദ്ധകൊണ്ടാണ് റോഡപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യം വന്നാൽ തടവും പിഴയും നാടുകടത്തലുമാണ് ശിക്ഷ. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഇത്തരം ശിക്ഷകൾ കേസിന്റെ സ്വഭാവമനുസരിച്ച് വ്യത്യസ്തമായിരിക്കും. റോഡപകടങ്ങൾ കൂടുതലും സംഭവിക്കാറ് മദ്യപിച്ച് വാഹനമോടിക്കുമ്പോഴാണ്. കൂടാതെ, ലൈസൻസ് ഇല്ലാത്തവരും വാഹനമോടിച്ച് അപകടത്തിൽപ്പെടുന്നു. ഇത് രണ്ടും വളരെ ഗൗരവമായ കുറ്റകൃത്യമായാണ് കണക്കാക്കുക. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ മരണം സംഭവിക്കുകയാണെങ്കിൽ ഇരയുടെ കുടുംബത്തിന് ദയാധനം ആവശ്യപ്പെടാവുന്നതാണ്. കൂടാതെ, സിവിൽ കേസും റജിസ്റ്റർ ചെയ്യാം. മരിച്ച വ്യക്തിയുടെ പ്രായവും സാമൂഹിക അവസ്ഥയും പരിഗണിച്ചായിരിക്കും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. മരിച്ചയാൾ കുടുംബത്തിന്റെ ഏക ആശ്രയമാണെന്ന് തെളിഞ്ഞാൽ പിഴ കടുത്തതായിരിക്കും. ജയിൽശിക്ഷയും ഡിപോർട്ടേഷനും ലഭിച്ചേക്കും. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുകയാണെങ്കിൽ തന്നെ പിഴ ചുമത്തും. മൂന്ന് മാസത്തേയ്ക്ക് വാഹനം പിടിച്ചുവയ്ക്കും. കൂതെ, ലൈസൻസ് സസ്പെൻൻഡ് ചെയ്യും. ചില എമിറേറ്റുകളിൽ നാടുകടത്താനും വിധിക്കാറുണ്ട്.

നാട്ടിലേക്കു പോകുന്നതിന് മുൻപ് രാജേഷ്. ചിത്രം: മനോരമ
നാട്ടിലേക്കു പോകുന്നതിന് മുൻപ് രാജേഷ്. ചിത്രം: മനോരമ

∙ ഗാർഹിക തൊഴിലാളികൾ തടവനുഭവിക്കുന്നു
യുഎഇയിലെ ജയിലുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്ന സ്ത്രീകളിൽ ഏറ്റവും കൂടുതൽ സാധാരണക്കാരായ വീട്ടുജോലിക്കാരാണ്. കുട്ടികളെ പരിചരിക്കാനാണ് മിക്കയിടത്തും വീട്ടുജോലിക്കാരെ നിർത്താറ്. ഇതിൽ ഏഷ്യക്കാരും ആഫ്രിക്കക്കാരുമാണ് ഏറ്റവും കൂടുതൽ. ഇവരുടെ ഭാഗത്ത് നിന്ന് സംഭവിക്കുന്ന അശ്രദ്ധയിൽ കുട്ടികൾക്ക് അപകടമോ മരണമോ സംഭവിച്ചാൽ തടവും പിഴയുമാണ് ശിക്ഷ. കൂടാതെ, ദയാധനം കൊടുക്കേണ്ടിയും വരും. നഷ്ടപരിഹാരം നൽകാൻ കഴിയാത്തതാണ് ജയിലുകളിൽ വീട്ടുജോലിക്കാർ കൂടാൻ കാരണം. ശിക്ഷ കഴിഞ്ഞിട്ടും പലരും  ജയിലിൽ  തുടരുന്നതും ഇതുമൂലം  തന്നെ. എന്നാൽ, മരിച്ച കുട്ടിയുടെ മാതാപിതാക്കൾ തനാസൽ (കേസ് പിൻവലിക്കൽ) നല്‍കിയാൽ ഇവർക്ക് ജയിൽ മോചിതരായി നാട്ടിലേയ്ക്ക് പോകാം.  

∙ മെഡിക്കൽ അപകടങ്ങൾ:
മെഡിക്കൽ അപകടങ്ങൾ അപൂർവമാണെങ്കിലും അങ്ങനെ സംഭവിച്ചാൽ കേസ് ശക്തമായിരിക്കും. ഗർഭകാല ശുശ്രൂഷയ്ക്കും പ്രസവാനന്തരവുമാണ് പലപ്പോഴും മെഡിക്കൽ അപകടങ്ങൾ റിപോർട്ട് ചെയ്യുന്നത്. ഇത് ആശുപത്രിയുടെയോ ഡോക്ടറുടെയോ അശ്രദ്ധമൂലമാണ് സംഭവിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ വലിയ തുക പിഴയും ജയിൽശിക്ഷയും തുടർന്ന് ഡിപോർട്ടേഷനും ചുമത്തും. നിരപരാധിത്വം തെളിയിക്കേണ്ടത് ആശുപത്രിയുടെയും ഡോക്ടറുടെയും ഉത്തരവാദിത്തമായി മാറുന്നു.

ഒരു വർഷം മുൻപ് നടന്ന സംഭവം ഇതിന് ഉദാഹരണമാണ്. ഗർഭകാല ശുശ്രൂഷയ്ക്കായി പത്ത് മാസത്തോളം ഒരേ ആശുപത്രിയിലേക്ക് പോയിക്കൊണ്ടിരുന്ന മലയാളി യുവതി പ്രസവിച്ച ശേഷം രണ്ട് മണിക്കൂറിനുള്ളിൽ കുഞ്ഞ് മരിച്ചു. മാതാപിതാക്കൾ ആശുപത്രിക്കെതിരെയും ഡോക്ടർക്കെതിരെയും കോടതിയെ സമീപിക്കുകയും ചെയ്തു. ഇപ്പോഴും ആ കേസ് നടന്നുകൊണ്ടിരിക്കുന്നു.

∙  മറ്റു കേസുകൾ: ലേബർ ക്യാംപുകളിലും സൗഹൃദക്കൂട്ടായ്മകളിലും സംഭവിക്കുന്ന വഴക്കോ വാക്കു തർക്കമോ പലപ്പോഴും ഒരു ജീവൻ നഷ്ടപ്പെടുന്നതിലേക്ക് എത്തപ്പെടുന്നു. (ഇവിടെയും മദ്യമാണ് വില്ലനാകുന്നത്). അധികവും ചെറുപ്പക്കാരായ മലയാളികളടക്കമുള്ള ഇന്ത്യക്കാരാണെന്നതാണ് ഖേദകരം. അഞ്ച് വർഷം മുൻപ് ദെയ്റ ദുബായിൽ ഡെലിവറി ബോയ് കൊല്ലപ്പെട്ട സംഭവം ഇതിന് തെളിവാണ്. വാക്കു തർക്കത്തെ തുടർന്ന് മലയാളി യുവാവിന്റെ കുത്തേറ്റ്  ഡെലിവറി ബോയ് മരിച്ചു. ഇതോടെ യുവാവ് ജയിലിലുമായി. 24 കാരനായ പ്രതിക്ക് ചെറുപ്രായത്തിന്റെയും മനഃപൂർവമല്ലാതെ കൃത്യം നടത്തി എന്ന പരിഗണ വച്ചും അഞ്ചു വർഷത്തെ ജയിൽ ശിക്ഷയാണ് ലഭിച്ചത്. എങ്കിലും കുടുംബം ഇപ്പോഴും തീരാദുഃഖത്തിൽത്തന്നെ.

അഡ്വ.പ്രീതാ ശ്രീറാം മാധവ്.
അഡ്വ.പ്രീതാ ശ്രീറാം മാധവ്.

കേരളത്തിൽ നിന്നുള്‍പ്പെടെ യുഎഇ അടക്കമുള്ള ഗൾഫിലേക്ക് ആളുകളെത്തുന്നത് ഉപജീവനമാർഗം തേടിയാണ്. ജോലി ചെയ്യുന്ന രാജ്യത്തെ നിയമവ്യവസ്ഥകൾ മനസിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണ്. +971 52 731 8377(അഡ്വ.പ്രീത ശ്രീറാം മാധവ്).

English Summary:

Chat With Prominent UAE Lawyer Preeta Sriram to Know About the Law in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com