ADVERTISEMENT

ആയിരത്തിന്റെ നിറവിൽ കൊക്കോ കുതിക്കുകയാണ്. വലിയ കൊക്കോത്തോട്ടമുള്ളവർ മുതൽ വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ കൊക്കോ മരങ്ങളുള്ളവർ വരെ കൊക്കോയുടെ വിലക്കയറ്റത്തിന്റെ മാധുര്യം നുണയുന്ന ദിനങ്ങൾ. കൊക്കോ പരിപ്പിന് ശരാശരി 200 രൂപ വിലയുണ്ടായിരുന്നപ്പോൾ റബർ വെട്ടിമാറ്റി കൊക്കോ കൃഷിയിലേക്കിറങ്ങിയ യുവ കർഷകനാണ് എറണാകുളം ഇലഞ്ഞി സ്വദേശിയായ വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ. തന്റെ കൃഷി രീതികളിലൂടെ വക്കച്ചനെക്കുറിച്ച് പല തവണ മനോരമ ഓൺലൈൻ കർഷകശ്രീ പങ്കുവച്ചിട്ടുണ്ട്. ഒരു കുഴിയിൽ രണ്ടു വാഴയും ഡെയറി ഫാമിൽ ചൂടു കുറയ്ക്കാൻ ചെയ്തിരിക്കുന്ന ലളിത മാർഗവും സ്വന്തം ഫാമിലെ പാൽ ഉപയോഗിച്ച് ഐസ്ക്രീം നിർമാണവുമെല്ലാം വക്കച്ചൻ എന്ന യുവ കർഷകനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തമാക്കുന്നു. അത്തരത്തിൽ മറ്റൊരു വേറിട്ട സമീപനമാണ് അദ്ദേഹത്തിന്റെ കൊക്കോക്കൃഷി.

വില കുറവാണെന്ന കാരണത്താൽ പലരും കൊക്കോ വെട്ടിമാറ്റി പല കൃഷികളും ചെയ്യാൻ തുടങ്ങിയ കാലത്ത് റബർ വെട്ടിമാറ്റി കൊക്കോ നട്ട ആളാണ് വക്കച്ചൻ. വീടിനോട് ചേർന്ന് തനിവിളയായി 250 കൊക്കോ മരങ്ങളും കമുകിന് ഇടവിളയായി 125 മരങ്ങളും മികച്ച വിളവ് നൽകുന്നു. 2016–17 കാലഘട്ടത്തിൽ കാഡ്ബെറീസിന്റെ തൈകൾ വാങ്ങിനട്ടായിരുന്നു താൻ കൊക്കോക്കൃഷിയിലേക്കിറങ്ങിയതെന്ന് വക്കച്ചൻ. ഒരു വർഷം പിന്നിട്ടപ്പോൾ മികച്ച വിളവു ലഭിക്കുന്നതെന്നു തോന്നിയ ഒരു മരത്തിന്റെ ഒട്ടുകമ്പ് കൊണ്ടുവന്ന് ബഡ് ചെയ്തെടുക്കുകയായിരുന്നു. ഒരു കൃഷിയിലേക്കിറങ്ങിയാൽ അതിൽനിന്നു പരമാവധി നേട്ടം ഉറപ്പാക്കാൻ ഈ യുവ കർഷകൻ ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത് ഇടുക്കി, കട്ടപ്പന, അടിമാലി, കോതമംഗലം പോലുള്ള സ്ഥലങ്ങളിലെ കർഷകരെ നേരിട്ടു കണ്ട് അവരുടെ തോട്ടങ്ങളിലെ മികച്ച കൊക്കോ മരങ്ങളെ ഒട്ടുകമ്പനായി തിരഞ്ഞിരുന്നു. നല്ല മരങ്ങൾ കണ്ടെത്തിയെങ്കിലും കർഷകർ ചൂണ്ടിക്കാണിച്ച ഒരു പ്രശ്നം അവിടുന്ന് ഒട്ടു കമ്പ് എടുക്കുന്നതിൽനിന്ന് പിന്മാറാൻ വക്കച്ചനെ പ്രേരിപ്പിച്ചു. ഇടുക്കിയിലെ കാലാവസ്ഥ എറണാകുളം ജില്ലയിൽ ലഭിക്കണമെന്നില്ലല്ലോ. അതുകൊണ്ടുതന്നെ പ്രതീക്ഷിക്കുന്ന വിളവ് ലഭിച്ചെന്നുംവരില്ല. 

മോനു വർഗീസ് മാമ്മൻ കൊക്കോത്തോട്ടത്തിൽ
മോനു വർഗീസ് മാമ്മൻ കൊക്കോത്തോട്ടത്തിൽ

ഏറെ അന്വേഷണങ്ങൾക്കൊടുവിൽ സ്വന്തം നാട്ടിൽനിന്നുതന്നെ മികച്ച വിളവു നൽകുക്ക കൊക്കോ മരം കണ്ടെത്താൻ കഴിഞ്ഞതായി വക്കച്ചൻ. തൊണ്ടുകട്ടി കുറവ്, കൂടുതൽ വലുപ്പവും എണ്ണവുമുള്ള പരിപ്പ്, ചെറിയ ചില്ലകളിൽ വരെ കായ്ക്കും തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകത. തോട്ടത്തിൽ പോൾ എന്ന കർഷകന്റെ തോട്ടത്തിൽനിന്നാണ് തനിക്ക് ഈ ഇനം ലഭിച്ചതെന്നും വക്കച്ചൻ. 

ബഡ്ഡ് ചെയ്തു, പക്ഷേ...

ഏറ്റവും എളുപ്പത്തിൽ ബഡ്ഡ് പിടിക്കുന്ന വിളയാണ് കൊക്കോ. എന്നാൽ, ബഡ്ഡ് ചെയ്ത ശേഷം റൂട്ട് സ്റ്റോക്ക് വെട്ടിവിടുന്നത് ശരിയല്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ വക്കച്ചൻ പറയുന്നു. റൂട്ട് സ്റ്റോക്കിൽ ബഡ്ഡ് നന്നായി ഒട്ടിച്ചേർന്നശേഷം റൂട്ട്സ്റ്റോക്കിന്റെ മുകൾഭാഗം ഒടിച്ചുവയ്ക്കുന്നതാണ് നല്ലത്. ബഡ്ഡിൽനിന്ന് പുതിയ മരം വളരുമ്പോൾ ഒടിച്ചുവച്ചത് പതിയെ ഉണങ്ങിപ്പൊയ്ക്കൊള്ളും. ആദ്യകാലത്ത് 200 ചെടികളിൽ ബഡ്ഡ് ചെയ്തെങ്കിലും 50 എണ്ണം മാത്രമാണ് പിടിച്ചുകിട്ടിയത്. അപ്പോഴാണ് വെട്ടിക്കളയുന്നത് ശരിയായ രീതിയല്ലെന്ന് തിരിച്ചറിഞ്ഞതെന്നും വക്കച്ചൻ.

cocoa-vakkachan-4

തനിവിളയും ഇടവിളയും

നേരത്തെ സൂചിപ്പിച്ചതുപോലെ തനിവിളയായി 250 മരങ്ങളാണ് വക്കച്ചനുള്ളത്. കമുകിന് ഇടവിളയായി 125 എണ്ണവുമുണ്ട്. ഇവയിൽ ഏറെ വിളവുള്ളത് തനിവിളയായി ചെയ്തിരിക്കുന്ന തോട്ടത്തിലാണെന്നു വക്കച്ചൻ പറയുന്നു. നേരിട്ട് സൂര്യപ്രകാശം ലഭിക്കേണ്ട വിളയാണ് കൊക്കോ. അതുപോലെതന്നെ നനയും ആവശ്യമാണ്. മാത്രമല്ല കമുക്, തെങ്ങ് എന്നിവയുടെ ഇടവിളയായി വളരുന്ന കൊക്കോകളിൽ അണ്ണാൻ, എലി എന്നിവയുടെ ആക്രമണങ്ങളും കൂടുതലാണ്. ഈ മരങ്ങൾ എലിയുടെയും അണ്ണാന്റെയും വാസകേന്ദ്രങ്ങളായതുകൊണ്ടാണ് ശല്യത്തിനു കാരണം.

വളവും പരിചരണവും

ഏറ്റവും കൂടുതൽ വളം ആവശ്യമുള്ള കൃഷിയാണ് കൊക്കോ. തൈകൾ നട്ട് അൽപം വളവും വെള്ളവും നൽകിയതുകൊണ്ടുമാത്രം നല്ല രീതിയിൽ കായ്കളുണ്ടാവില്ല. ഡെയറി ഫാമിനോട് അനുബന്ധമായിട്ടുള്ള ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള സ്ലറിയും തൊഴുത്തു കഴുകുന്ന വെള്ളവുമെല്ലാം ഒന്നു രണ്ട് ആഴ്ചകൾ ഇടവിട്ട് കൊക്കോത്തോട്ടത്തിലേക്കു പമ്പ് ചെയ്തു നൽകും. ഒപ്പം ബ്രോയിലർ കോഴികളെ വളർത്തുന്ന ഷെഡ്ഡുകളിൽനിന്നുള്ള കോഴിവളവും കൊക്കോയ്ക്ക് നൽകുന്നുണ്ട്. ഒരു കോക്കോയ്ക്ക് വർഷം 30 കിലോയെങ്കിലും കോഴിവളം നൽകുന്നു. ഇവ രണ്ടുമല്ലാതെ പൊട്ടാഷും നൽകുന്നുണ്ട്. വർഷം മൂന്നു തവണയായി മൂന്നു കിലോ പൊട്ടാഷ് കഴിഞ്ഞ വർഷം ഓരോ മരത്തിനും നൽകിയെന്നും വക്കച്ചൻ. ചുവട്ടിൽനിന്ന് അൽപം മാറിയാണ് ഈ വളപ്രയോഗം.

ഇപ്പോഴത്തെ വിളവെടുപ്പ് ഏതാണ്ട് ഒരു മാസത്തിനുള്ളിൽ അവസാനിക്കും. അതിനുശേഷം പ്രൂൺ ചെയ്യും. മഴക്കാലത്ത് കുമിൾ നാശിനിയും ഇലകളിലും തണ്ടിലും സ്പ്രേ ചെയ്ത് കൊടുക്കും. ഇങ്ങനെ ചെയ്യുന്നത് മഴക്കാലത്തുണ്ടാകുന്ന രോഗങ്ങൾ തടയും. ജൂൺ ആദ്യ വാരത്തിനു മുൻപും മഴ കുറയുന്ന സമയം സെപ്റ്റംബറിലും കുമിൾ നാശിനി കൊടുക്കണം. വേനൽക്കാലത്ത് നന അത്യാവശ്യമാണ്. നനച്ചാൽ മാത്രമേ കായ്കൾക്കും പരിപ്പിനും വലുപ്പവും തൂക്കവും ലഭിക്കൂ. നനയ്ക്കാൻ സ്പ്രിംഗ്ലറിനേക്കാൾ നല്ലത് തുള്ളിനനയാണെന്നാണ് വക്കച്ചന്റെ അനുഭവം. നിലവിൽ തോട്ടത്തിൽ സ്പ്രിംഗ്ലർ ആണ് വച്ചിരിക്കുന്നത്. എന്നാൽ, വെള്ളം പതിച്ച് കൊക്കോ മരത്തിലെ ചെറു കായ്കളും പൂക്കളും നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 

cocoa-vakkachan-3

റബറിനേക്കാൾ ലാഭം കൊക്കോ

ഇപ്പോഴത്തെ സാഹചര്യത്തിൽ 500 രൂപ വില വന്നാൽ പോലും റബർ ലാഭകരമല്ലെന്ന് വക്കച്ചൻ. അതുകൊണ്ടുതന്നെ തന്റെ റബർത്തോട്ടത്തിന്റെ നല്ലൊരു പങ്കും മറ്റു വിളകളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറയുന്നു. ഓരോ വർഷവും കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. അത് ഏറ്റവുമധികം ബാധിക്കുന്ന വിളകളിലൊന്ന് റബറാണ്. വർഷത്തിൽ വെട്ട് ലഭിക്കുന്ന ദിവസങ്ങൾ കുറവ്. മഴക്കാലത്ത് റെയിൻ ഗാർഡ് ഇടാനും ചെലവുണ്ട്. വലിയ മഴയുള്ള ദിവസങ്ങളിലാണെങ്കിൽ റെയിൻ ഗാർഡ് ഉണ്ടെങ്കിലും വെട്ടാൻ കഴിയില്ല. കൂടാതെ തൊഴിലാളികെ കിട്ടാനും ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടൊക്കെത്തന്നെയാണ് കൊക്കോ ലാഭകരമെന്ന് പറഞ്ഞത്.

cocoa-vakkachan-2

ആഴ്ചയിൽ 100 കിലോ

350ലധികം കൊക്കോ മരങ്ങളിൽനിന്ന് ആഴ്ചയിൽ 100 കിലോയോളം പരിപ്പ് ലഭിക്കുന്നുണ്ടെന്ന് വക്കച്ചൻ. അതായത് 300 കിലോയ്ക്കു മുകളിൽ പച്ചക്കുരു ലഭിക്കുന്നുണ്ട്. ചണച്ചാക്കിൽ നിറച്ച് പുളിപ്പിച്ചശേഷം പരിപ്പ് വെയിലിൽ ഉണങ്ങിയാണ് വിൽക്കുക. വിലക്കയറ്റത്തിനു മുൻപ്, അതായത് ശരാശരി 200 രൂപ വിലയുണ്ടായിരുന്നപ്പോൾ വർഷം മൂന്നു ലക്ഷം രൂപയോളം കൊക്കോയിൽനിന്ന് ലഭിച്ചിരുന്നു. ഇപ്പോഴത്തെ വില അനുസരിച്ച് എത്ര ലഭിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

അടുത്ത ലക്ഷ്യം ബെൽജിയം മോഡൽ ചോക്ലേറ്റ്

റബർ, വാഴ, കൊക്കോ, കമുക്, ഡെയറി ഫാം, ഡെയറി ഫാമിൽനിന്നുള്ള പാൽ ഉപയോഗിച്ച് ഐസ്ക്രീം എന്നിവയൊക്കെയുള്ള വക്കച്ചൻ എന്ന യുവ കാർഷിക സംരംഭകന്റെ അടുത്ത ലക്ഷ്യം ഒരു ബെൽജിയം മോഡൽ ചോക്ലേറ്റ് ആണ്. മികച്ച ഗുണനിലവാരത്തിൽ മികച്ച രുചിയിൽ സ്വന്തം തോട്ടത്തിലെ കൊക്കോ സംസ്കരിച്ച് ചോക്ലേറ്റ് തയാറാക്കുന്ന കാലം വിദൂരമല്ലെന്ന് വക്കച്ചൻ പറയുന്നു. 

ഫോൺ: 95629 83198

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT