ADVERTISEMENT

സ്ഥിരംപോലെ രാവിലെ നേരത്തെത്തന്നെ അലാറം കേട്ടാണ് എണീറ്റത്. ആകെ ഉറങ്ങുമ്പോഴാണ് സമാധാനമുള്ളത്, അതും നശിപ്പിക്കാൻ കണ്ടുപിടിച്ച ഒരു സാധനം. ഒരു ശല്യവുമില്ലാതെ എന്നാണ് ഒന്ന് ശരിക്കും ഉറങ്ങാൻ കഴിയുക. ഇതിന്റെയൊക്കെ നിയന്ത്രണം എന്റെ കൈയ്യിലാണോ?. ഞാൻ പോകാൻ റെഡി ആയി വന്നിട്ടും ഭാര്യ എണീറ്റിട്ടുണ്ടായിരുന്നില്ല. അവളുടെയൊക്കെ യോഗം. ആണുങ്ങൾ പുറത്തെ പണിയെടുക്കുകയും പെണ്ണുങ്ങൾ അകത്തെ പണിയെടുക്കുകയും ചെയ്യുക എന്ന ഈ സമൂഹത്തിന്റെ വ്യവസ്ഥിതിയിൽ ജീവിക്കുമ്പോൾ അകത്തെ പണിയെല്ലാം ചെയ്യാൻ യന്ത്രങ്ങളും ബാക്കി പണികൾ ചെയ്യാൻ വേലക്കാരിയും ഉള്ളപ്പോൾ ഒരുപാട് സമയം ഇവർക്ക് കിട്ടുന്നു. പക്ഷേ ഒന്നും ചെയ്യാനില്ല എന്ന് പരാതിയോടെയല്ലാതെ അവൾ പറയുന്നത് കേട്ടിട്ടില്ല. 

സാധാരണപോലെ പ്രാർഥന കഴിയുമ്പോൾ സ്കൂളിലെത്തി. രജിസ്റ്ററിൽ ഒപ്പിട്ടു ക്ലാസ്സിലേക്ക് ചെന്നു. അറ്റന്റൻസ് എടുക്കുമ്പോഴെങ്കിലും ഇവറ്റകൾക്ക് ഒന്ന് ശ്രദ്ധിച്ചിരുന്നൂടെ. അല്ലെങ്കിലും ഒറ്റ ഒരെണ്ണമെങ്കിലും സ്വയ താൽപര്യത്തോടെയാണോ വരുന്നത്. വിദ്യാഭ്യാസം അടിസ്ഥാന ആവശ്യമായ ഈ കാലത്ത് കുട്ടികൾക്കിടയിൽ അതിന് താൽപര്യം കാണിപ്പിക്കുവാനായി ഇവിടുത്തെ സിസ്റ്റം എന്തെങ്കിലും ചെയ്തിട്ടുണ്ടോ. വളരെ സാധാരണയായി അന്നും മറ്റുദിവസങ്ങളെ പോലെ കുട്ടികളിലേക്ക് സിലബസ് അടിച്ചേൽപ്പിക്കുകയും ടീച്ചർമാരുടെ പരദൂഷണം പറച്ചിൽ കേട്ടും പോയി. 

സ്കൂളിൽനിന്നുമിറങ്ങി പോരുമ്പോഴാണ് അമ്മയെ കാണാൻ പോയാലോ എന്ന ചിന്ത വന്നത്. ചാവാൻ കിടക്കുന്ന അമ്മയെ മകൻ തിരിഞ്ഞു നോക്കുന്നില്ല എന്ന് ആരും പറയരുതല്ലോ. ചേച്ചിയുടെ വീട് കുറച്ച് ദൂരെയായത് കൊണ്ട് അവിടെ എത്തുമ്പോഴേക്കും നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. ചെന്ന് അമ്മയുടെ കൈയ്യും പിടിച്ചു സുഖവിവരങ്ങൾ അന്വേഷിച്ചു. ആരും തന്നെ ശ്രദ്ധയോടെ നോക്കുന്നില്ല. എല്ലാരും എന്റെ മരണം ആഗ്രഹിച്ചു നിൽക്കുകയാണ് എന്നൊക്കെയുള്ള സ്ഥിരം പരാതികളാണ് അമ്മക്ക് പറയാനുണ്ടായിരുന്നത്. മരിക്കുന്ന മുൻപെങ്കിലും ജീവിതത്തിന്റെ നല്ല ഭാഗത്തേക്ക്‌ അമ്മക്കൊന്ന് നോക്കിക്കൂടെ?. മടുത്തപ്പോൾ ആരെയോ കാണാനുണ്ട് എന്ന് പറഞ്ഞു ഞാൻ വേഗം അവിടുന്ന് ഇറങ്ങി.

തിരിച്ചു കാറോടിച്ചു വീടെത്തിയപ്പോൾ ആകെ ക്ഷീണിച്ചിരുന്നു. പെട്ടെന്ന് കുളി തീർത്തു ഭക്ഷണം കഴിച്ച് ഉറങ്ങാനായി കിടന്നപ്പോഴാണ് ഭാര്യയുടെ വരവ്. ഭക്ഷണം കഴിക്കുമ്പോൾ സ്നേഹത്തോടെ വിളമ്പി തരുന്നത് കണ്ടപ്പോഴേ ശ്രദ്ധിച്ചതാണ് എന്തോ അവൾക്ക് പറയാനുണ്ടെന്ന്. അടുത്ത് വന്ന് അവളുടെ വകയിലെ ഏതോ പെങ്ങളുടെ കല്യാണമാണ്, നമ്മുടെ വക ഒരു വലിയ സ്വർണ്ണമാല തന്നെ സമ്മാനമായി കൊടുക്കണം എന്ന്. അതെന്താ സ്വർണ്ണമില്ലാതെ കല്യാണം നടക്കില്ലേ എന്ന് ചോദിക്കാൻ വന്നതായിരുന്നെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. അവസാനം അത് സമ്മതിക്കേണ്ടിവരുമെന്ന് എനിക്കറിയാം. ഞാൻ മെല്ലെ കണ്ണുകളടച്ചു. ഇനി ഞാനൊന്നുറങ്ങട്ടെ, സമാധാനമായിട്ട്.

English Summary:

Malayalam Short Story ' Swarnamala ' Written by Nasmal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com