പ്രവാസജീവിതം അവസാനിപ്പിച്ചതോടെ അവഗണന; അറുപത്തിയഞ്ചാം വയസ്സിൽ വീണ്ടും തിരികെ പോകുന്നു
Mail This Article
അലവി ഹാജി 65-ാം വയസ്സിൽ വീണ്ടും പ്രവാസ ലോകത്തേക്ക് യാത്രയാവുകയാണിന്ന്. അടുത്ത സുഹൃത്ത് വേലായുധൻ മാത്രമാണ് വിവരം അറിഞ്ഞത്. വീട്ടുകാർ പോലും അറിയാതെയുള്ള ഒരു യാത്ര. അല്ല, നാട്ടിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം. അതായിരുന്നു യഥാർഥത്തിൽ അയാൾക്ക് ഈ യാത്ര.
തന്റെ യൗവ്വനവും മധ്യകാലവും കഴിഞ്ഞ് വാർദ്ധക്യം വരെ മണലാരണ്യത്തിൽ അധ്വാനിച്ചതിന്റെ ശേഷിപ്പുകൾ നിരവധി രോഗങ്ങളാണ്. അവ ശരീരത്തിലേൽപ്പിച്ച മാറ്റങ്ങളെ ഉൾക്കൊണ്ട് സ്വനാടിനെ പുൽകുമ്പോൾ കുടുംബവുമൊത്ത് ഒരു വിശ്രമ ജീവിതമായിരുന്നു സ്വപ്നം. തന്റെ വരുമാനം നിലച്ചുവെങ്കിലും മകന് ഒരു തൊഴിൽ ആയിട്ടുണ്ട്. അതിനു വേണ്ട പണത്തിനായിരുന്നു അവസാന വർഷങ്ങൾ അധ്വാനിച്ചിരുന്നത്. മകളുടെ വിവാഹം കഴിഞ്ഞതിനാൽ തുടർ ജീവിതം സന്തോഷമായി മുന്നോട്ടു പോവുമെന്ന പ്രത്യാശയിലാണ് അലവി ഹാജി നാട്ടിലെത്തിയിരുന്നത്.
എന്നാൽ വിശ്രമ ജീവിതത്തിലേക്ക് കടന്ന ഒരാളെ സമൂഹം നോക്കിക്കാണുന്നത് അവഗണനയോടു കൂടിയാണെന്ന് അയാൾക്ക് തോന്നി. ആദ്യ കാലങ്ങളിൽ നാട്ടിലെ എന്ത് തരം പരിപാടികളിലും പരിഗണന ലഭിച്ചിരുന്ന തന്നെ നാടും വീടും പൂർണ്ണമായും അവഗണിക്കുകയാണെന്ന് സ്വാനുഭവങ്ങളിൽ നിന്ന് അലവിഹാജി തീർച്ചപ്പെടുത്തി. വീട്ടിലും തന്റെ അഭിപ്രായങ്ങൾക്ക് ഒരു വിലയുമില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു. താൻ പ്രവാസിയായിരുന്നതിനാൽ വീട്ടുകാര്യങ്ങളെല്ലാം ഭാര്യ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. മക്കൾക്ക് ഒരേ സമയം ഉപ്പയും ഉമ്മയുമായി അവൾ കാര്യങ്ങൾ നിറവേറ്റിയിരുന്നു. അതിൽ താൻ വളരെ അഭിമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ പണം മാത്രമായിരുന്നു അവർക്ക് ആവശ്യമെന്ന് തിരിച്ചറിഞ്ഞില്ല.
ഇന്ന് മകന്റെ സംരക്ഷണത്തിലാണ് വീട് മുന്നോട്ട് പോവുന്നത്. തന്റെ സമ്പാദ്യം എല്ലാം ചോർന്നിരിക്കുന്നു. മകന്റെ മുന്നിൽ കൈനീട്ടുവാൻ സാധിക്കില്ല. കൂട്ടുകാരുമൊന്നിച്ച് വീട്ടിലെത്തി പാട്ടും കൂത്തുമായി പലപ്പോഴും താനുമായി അവൻ കലഹമുണ്ടാക്കിയിട്ടുണ്ട്. അത് അവന്റെ പ്രായം കൊണ്ടാണെന്ന് കരുതാം. എന്നാൽ തന്റെ പ്രിയ ഭാര്യയും അവനനുകൂലമായി സംസാരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തി. 'അവരുടെ കാലമാണ്. ഒതുങ്ങി നിൽക്കുവാൻ' ഉപദേശവും ലഭിച്ചു. ശരിയാണ്, തന്നെക്കാൾ പ്രായോഗികമായി ചിന്തിക്കുവാൻ അവൾ സമർഥയാണ്. മകന്റെ പ്രായമുള്ളവരുടെ ഇടയിൽ നിന്നും പരിഹാസം സഹിച്ച് ഒറ്റപ്പെട്ടു ജീവിക്കുവാൻ വയ്യ.
കമ്പനിയിൽ നിന്ന് തിരിച്ച് വരില്ലെന്ന് പറഞ്ഞു ഇറങ്ങിയതാണ്. വീണ്ടും പോവുക എന്നത് ചിന്തിച്ചിട്ടില്ല. എന്നാൽ ഇവിടെ പരിഹാസ്യനായി, നിന്ദ്യനായി ജീവിക്കുവാൻ സാധ്യമല്ല. പോവണം, തിരികെ പോവുകയേ വഴിയുള്ളൂ. ഷുക്കൂറിനെ വിളിക്കണം. കഫീലുമായി സംസാരിക്കുവാൻ പറയണം. അലവിഹാജി തീരുമാനിച്ചു.
അടുത്ത ദിവസം അയാൾ ആത്മ സുഹൃത്തും കമ്പനിയിലെ സഹപ്രവർത്തകനുമായ ഷുക്കൂറിനെ വിളിച്ച് തന്റെ സാഹചര്യം വിശദീകരിച്ചു. ഒരിക്കലും ഗൾഫിലേക്ക് വരില്ലെന്ന് പറഞ്ഞു പോയ അലവിക്ക വീണ്ടും പ്രവാസിയാകുവാൻ താൽപ്പര്യപ്പെടുന്നുവെന്ന് പറഞ്ഞപ്പോൾ ഷുക്കൂർ അത്ഭുതപ്പെട്ടു. കാര്യങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ തനിക്കും ഒരു പക്ഷേ ഭാവിയിൽ ഇത്തരത്തിൽ ഒരു വിധി വരാമെന്ന ചിന്ത അയാളെ ഭയപ്പെടുത്തി. അയാൾ കൂട്ടുകാരുമായി അലവി ഹാജിയുടെ അവസ്ഥ ചർച്ച ചെയ്തു. ഈ പ്രായത്തിൽ ആ മനുഷ്യന് ജോലി ചെയ്യുവാൻ സാധിക്കുമോ എന്ന് അവർക്ക് സംശയമായി. എങ്കിലും തങ്ങളുടെ കൂടെ ഒരു പുരുഷായുസ്സ് ജീവിച്ചു തീർത്ത ആ മനുഷ്യനെ ചേർത്ത് പിടിക്കേണ്ടത് തങ്ങളുടെ കടമയാണ് എന്ന ബോധ്യത്തിൽ അവർ അലവിഹാജിയെ തിരികെ എത്തിക്കുവാൻ തീരുമാനമെടുത്തു.
സുഹ്യത്തുക്കളുടെ ശ്രമഫലമായി അലവി ഹാജിയെന്ന വയോധികൻ വീണ്ടും വിദേശത്തേക്ക് യാത്രയാവുകയാണ്. എന്നാൽ ഭാര്യയോട് പോലും പറയുവാൻ അയാൾക്ക് സാധിച്ചില്ല. ഒരു ജൻമം ആർക്ക് വേണ്ടി ജീവിച്ചുവോ അവരാൽ തിരസ്ക്കരിക്കപ്പെട്ട് പെരുവഴിയിലേക്ക് വിരൽ ചൂണ്ടിക്കാണിക്കുന്നത് കണ്ടാണ് കടന്നു കളയുന്നത്. അതിനാൽ അവരോട് യാത്ര പറയേണ്ടതില്ലെന്ന് അയാൾ കരുതി. ആരോടും പറയാതെ യാത്രയാവുകയാണ്. പ്രിയ ബാല്യകാലസുഹൃത്ത് വേലായുധനെ മാത്രം കണ്ടു. യാത്ര പറഞ്ഞു കൈപിടിക്കവെ അലവി ഹാജിയുടെ കണ്ണുകൾ നിറഞ്ഞു. വേലായുധൻ അയാളെ കെട്ടിപ്പുണർന്നു. തന്റെ സുഹൃത്ത് ഈ പ്രായത്തിൽ യാത്രയാവുന്നത് വേദനയോടെയല്ലാതെ കാണുവാൻ അയാൾക്കായില്ല.
'എത്ര ജീവിച്ചാലും കൊതിതീരാത്ത ഇടമേ, ഒരിക്കലും ഞാൻ തിരികെ വരില്ല. മരണം വരെ എന്നെ മനസ്സിലാക്കുന്ന എന്റെ കൂട്ടുകാരുടെ കൂടെ ആ നാട്ടിൽ ജീവിക്കണം. യാത്രയാവുകയാണ്...' തിരികെ നടക്കുമ്പോൾ അലവിഹാജിയുടെ മനസ്സ് പതിയെ മന്ത്രിച്ചു.