ADVERTISEMENT

"ആദ്യമായി കണ്ടുമുട്ടിയതു വസന്തത്തിലാണോ എന്നറിയില്ല, അവളുടെ കയ്യിൽ നിറയെ പൂക്കളുണ്ടായിരുന്നു..."

ഒരു ഡയറിക്കുറിപ്പിന്റെ ആദ്യ താളിലെ ഈ വരികൾ എവിടെയെങ്കിലും വായിച്ചുകേട്ടതായി ഓർമിക്കുന്നുണ്ടോ? ഒരു കഥ പറയുന്നതിന്റെ മുഖവുരയായിരുന്നു ആ വരികൾ... ഒരു സുന്ദരാനുരാഗത്തിന്റെ കഥ.. പണ്ടു പണ്ടെന്നോ, ഒരിടത്തൊരിടത്തെന്നോ പറഞ്ഞു തുടങ്ങാമായിരുന്ന ഒരു പ്രണയകഥ. കാരണം ആ പ്രണയം ഇന്നില്ല. ആ പ്രണയികളും. പ്രണയത്തിന്റെ ഓർമകളത്രയും ആ ഡയറിയിൽ കുറിച്ചുവച്ച് അവർ രണ്ടുവഴി പിരിയുകയായിരുന്നു.

വിനു എന്നായിരുന്നു അയാളുടെ പേര്. പ്രിയദർശന്റെ ‘താളവട്ടം’ എന്ന ചിത്രത്തിലെ നായകൻ. നാം അയാളെ കണ്ടുമുട്ടുന്നത് മഞ്ഞു പുതഞ്ഞു കിടന്ന ഒരു മാനസികാരോഗ്യകേന്ദ്രത്തിന്റെ വരാന്തകളിലാണ്. അപ്പോഴേക്കും അയാൾ പൂർവപ്രണയകഥ പൂർണമായും മറന്നുകഴിഞ്ഞിരുന്നു. ആശുപത്രിവാർഡിലെ തണുപ്പരിച്ച കിടക്കയിൽ അടങ്ങിക്കിടക്കാൻ കൂട്ടാക്കാതെ, പറന്നു നടക്കുകയായിരുന്നു അയാൾ, ഒറ്റച്ചിറകുള്ളൊരു പൂമ്പാറ്റയെ പോലെ, ചിറകുപാതി കളഞ്ഞു പോയതെവിടെയെന്നറിയാതെ; ഡോ.സാവിത്രിയെ പരിചയപ്പെടുന്നതു വരെ.

മുൻശുണ്‌ഠിക്കാരിയായിരുന്നു സാവിത്രി. പട്ടാള പ്രകൃതക്കാരനായ അച്‌ഛന്റെ തനിപ്പകർപ്പ്, കാരണമില്ലാതെ വിനുവിനോടു കലഹിച്ചുകൊണ്ടേയിരുന്നു അവൾ. അപ്രതീക്ഷിതമായൊരു രാത്രിയിലാണ് സാവിത്രി വിനുവിന്റെ ഡയറിക്കുറിപ്പുകളിലൂടെ കടന്നുപോകുന്നത്. വിനു എന്ന വിനോദിന്റെ പൂർവകാലമുണ്ടായിരുന്നു ആ ഡയറിക്കുറിപ്പുകളിൽ. അയാളുടെ പൂർവപ്രണയത്തിലെ നായികയായ അനിതയും. ആ ഡയറിക്കുറിപ്പ് വായിച്ചപ്പോഴാണ് വിനുവിനോടുള്ള ഇഷ്‌ടക്കൂടുതൽകൊണ്ടു നമുക്ക് വീർപ്പുമുട്ടാൻ തുടങ്ങിയത്, സാവിത്രിക്കും. വിനുവിന്റെ പ്രണയ കഥയിലെ നായികയെ, വസന്തം മണക്കുന്നൊരാ പെൺകുട്ടിയെ സാവിത്രി കണ്ടുമുട്ടുന്നതും ആ ഓർമക്കുറിപ്പിലെ പാതിമുറിഞ്ഞ വരികൾക്കിടയിൽ നിന്നാണ്. അനുരാഗിയായൊരു യുവാവിന്റെ നഷ്‌ടപ്രണയകഥ വായിച്ചപ്പോൾ, സാവിത്രിയുടെ മനസ്സിലും പ്രണയം പൊടിഞ്ഞിരിക്കണം. 

അനിതയാകാൻ ശ്രമിക്കുകയായിരുന്നു സാവിത്രിയും. അനിത പാടിനിർത്തിയ പല്ലവിയുടെ അനുപല്ലവി മൂളി, വിനുവിനെ ജീവിതത്തിലേക്കു തിരികെ വിളിക്കുകയായിരുന്നു.. രാജകുമാരനെ പ്രണയിച്ച രാജകുമാരിയുടെ കഥ പറഞ്ഞു പറഞ്ഞ് ഒടുവിൽ സാവിത്രി കഥയിലെ രാജകമാരിയായി മാറുകയായിരുന്നു. 

ഗാനം: കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ

ചിത്രം: താളവട്ടം

രചന: പൂവച്ചൽ ഖാദർ

സംഗീതം: രാജാമണി

ആലാപനം: കെ.ജെ.യേശുദാസ്

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ

ആകാശം താഴുന്നു, നീഹാരം തൂവുന്നു

കതിരൊളികൾ പടരുന്നൂ, ഇരുളലകൾ അകലുന്നൂ

പുലർ ന്നു പുലർ ന്നു, തെളിഞ്ഞു തെളിഞ്ഞു

ചുവന്നു തുടുത്ത മാനം നോക്കി

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ

 

ഈ വഴിയരികിൽ, ഈ തിരുനടയിൽ

ഈ വഴിയരികിൽ, ഈ തിരുനടയിൽ

പൊന്നിൻ മുകിൽ തരും ഇളം നിറം വാരിച്ചൂടി

മഞ്ഞിൻ തുകിൽ പടം ഇടും സുമതടങ്ങൾ പൂകി

മരന്തകണങ്ങൾ ഒഴുക്കി മനസ്സിൽ

കുറിച്ചു തരുന്നു നിൻ സംഗീതം

 

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ

തേൻ കനിനിരകൾ തേനിതളണികൾ

തേൻ കനിനിരകൾ തേനിതളണികൾ

തെന്നൽ നറും നറും മലർ മണം എങ്ങും വീശീ

കാതിൽ കളം കളം കുളിർ മൃദുസ്വരങ്ങൾ മൂളി

അനന്തപദങ്ങൾ കടന്നു

അണഞ്ഞു പറഞ്ഞു തരുന്നു നിൻ കിന്നാരം

 

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ

ആകാശം താഴുന്നു, നീഹാരം തൂവുന്നു

കതിരൊളികൾ പടരുന്നൂ, ഇരുളലകൾ അകലുന്നൂ

പുലർ ന്നു പുലർ ന്നു, തെളിഞ്ഞു തെളിഞ്ഞു

ചുവന്നു തുടുത്ത മാനം നോക്കി

 

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ

തൂവെളിച്ചം കോരി നിൽക്കും പൂക്കണിയല്ലേ

English Summary:

Koottil Ninnum mettil vanna song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com