ADVERTISEMENT

കണ്ണൂർ ∙ സിപിഎം പാർട്ടി കോൺഗ്രസിന്റെ മൂന്നാം ദിനത്തിൽ സമ്മേളന വേദിക്കു പുറത്ത് ചർച്ചയായത് ഒരു ഫോട്ടോ ഷൂട്ട്. കേരളത്തിൽ നിന്നുള്ള 178 പ്രതിനിധികൾ ഒന്നിച്ചു വേദിക്കു മുന്നിലിരുന്ന് എടുത്ത ചിത്രമാണത്. മൂന്നാം ദിവസം കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ചർച്ചയുടെ തുടർച്ചയോടെയാണ് സമ്മേളനം തുടങ്ങിയത്. അതിനു തൊട്ടു മുൻപായിരുന്നു ഫോട്ടോ ഷൂട്ട്.

കേരള പ്രതിനിധികൾ ഒന്നാകെ ഫോട്ടോയ്ക്ക് പോസ് ചെയ്തു നിൽക്കുമ്പോൾ മുൻനിരയുടെ മധ്യത്തിൽ ഒരു കസേര മാത്രം ഒഴിച്ചിട്ടിരുന്നു. മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ പതുക്കെ നടന്നടുത്ത് ആ കസേരയിൽ വന്നിരുന്നതോടെ ഫോട്ടോയെടുത്തു. ഈ ചിത്രീകരണം ‘ചാമ്പിക്കോ..’ എന്ന ‘ഭീഷ്മ പർവം’ സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് ചേർത്ത് സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ സമ്മേളന വേദിക്കു പുറത്ത് കൗതുകവും തമാശയും നിറഞ്ഞു. 

കണ്ണൂർ ഫ്രെയിം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ കണ്ണൂരിലെ പ്രതിനിധി സമ്മേളന നഗരിയിൽ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ  മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ.ബേബി, കോടിയേരി ബാലകൃഷ്ണൻ, എസ്.രാമചന്ദ്രൻപിള്ള എന്നിവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
കണ്ണൂർ ഫ്രെയിം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ കണ്ണൂരിലെ പ്രതിനിധി സമ്മേളന നഗരിയിൽ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ.ബേബി, കോടിയേരി ബാലകൃഷ്ണൻ, എസ്.രാമചന്ദ്രൻപിള്ള എന്നിവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.

ഇന്ന് സംഘടനാ റിപ്പോർട്ട് ചർച്ച

രാഷ്ട്രീയ പ്രമേയ ചർച്ചയിൽ രണ്ടാം ദിവസം 30 പേർ പങ്കെടുത്ത ചർച്ചയുടെ തുടർച്ചയായിരുന്നു മൂന്നാം ദിവസത്തെ ആദ്യ പരിപാടി. കേരളത്തിൽ നിന്ന് കെ.കെ.രാഗേഷാണ് പങ്കെടുത്തത്. ഉച്ചയോടെ ചർച്ച അവസാനിച്ചു. ശേഷം പൊളിറ്റ് ബ്യൂറോ യോഗം ചേർന്ന് നിർദേശങ്ങൾ ക്രോഡീകരിക്കുകയും അത് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പാർട്ടി കോൺഗ്രസിന്റെ അംഗീകാരത്തിനായി അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് കഴിഞ്ഞ 4 വർഷത്തെ രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. ഇതിന്മേലുള്ള പൊതുചർച്ച ഇന്ന് നടക്കും.

തൊഴിലുറപ്പ്: 200 ദിവസം ഉറപ്പാക്കണമെന്നു പ്രമേയം

തൊഴിലുറപ്പു പദ്ധതിയിൽ 200 തൊഴിൽദിനങ്ങൾ ഉറപ്പു വരുത്തണമെന്നു സിപിഎം പാർട്ടി കോൺഗ്രസ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കാനായി നഗര തൊഴിലുറപ്പു പദ്ധതി ആരംഭിക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകളിലെ ഒഴിവുകളിൽ നിയമനം നടത്തണം. ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ചർച്ചയിൽ മായാതെ കെ.വി. തോമസ്

കെ.വി.തോമസിന്റെ വരവ് ഇന്നലെയും വേദിയിൽ ചർച്ചയായി. വിലക്കുകൾ ശുദ്ധ മണ്ടത്തരമാണെന്നും സെമിനാറിലേക്കു വരാൻ കെ.വി.തോമസ് തീരുമാനിച്ചത് ആണത്തമാണെന്നും എം.എം.മണി പ്രതികരിച്ചു.

Content Highlight: CPM Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com