ADVERTISEMENT

കൊച്ചി ∙ കളമശേരി സ്ഫോടനം പ്രതി ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. 30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മാർട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലക്കുറ്റം, വധശ്രമം, ജീവഹാനിക്കും ഗുരുതരമായ പരുക്കുകൾക്കും കാരണമാകുന്ന തരത്തിലുള്ള സ്‌ഫോടനമുണ്ടാക്കൽ, ജീവഹാനിക്കു കാരണമാകുന്ന ഭീകര പ്രവർത്തനം (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം–യുഎപിഎ) തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്. 

മാർട്ടിന്റെ മൊഴി ശരിവയ്ക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. മാർട്ടിൻ പൊലീസിനു നൽകിയ ഡിജിറ്റൽ തെളിവുകൾ, ബോംബ് നിർമാണ സാമഗ്രികൾ വാങ്ങിയതിന്റെ ബില്ലുകൾ എന്നിവയിലും കൃത്രിമമില്ലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ബോംബ് നിർമാണം ഉൾപ്പെടെ ഏതെങ്കിലും ഘട്ടത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് പൊലീസ്. അന്വേഷണച്ചുമതലയുള്ള പ്രത്യേകസംഘം ചോദ്യം ചെയ്തതിനു പുറമേ എൻഐഎ ഉദ്യോഗസ്ഥരും പ്രതിയുടെ മൊഴി പരിശോധിച്ചു. 

മൊഴിയിൽ ചില അവ്യക്തതകൾ ഉണ്ടെങ്കിലും ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിലൂടെയും ശാസ്ത്രീയമായ പരിശോധനകളിലൂടെയും വ്യക്തത വരുത്താനാകുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇന്നു പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തും. തുടർന്നു കോടതിയിൽ ഹാജരാക്കും. 

ഇന്നലെ നടന്നത്:

∙ സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിലെ ഹാളിൽ എൻഎസ്ജി, എൻഐഎ, തുടങ്ങിയ കേന്ദ്ര ഏജൻസികളും കേരള പൊലീസിന്റെ വിവിധ വിഭാഗങ്ങളും വീണ്ടും പരിശോധന നടത്തി. 

∙ കൺവൻഷനിൽ പങ്കെടുത്തവരുടെ വാഹനങ്ങളും ഓഡിറ്റോറിയത്തിൽ ചിതറിക്കിടന്ന ബാഗുകളുൾപ്പെടെയുള്ള സാധനങ്ങളും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്ന് പരിശോധിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. 

∙ വൈകിട്ടോടെ വാഹനങ്ങൾ ഉടമകൾക്കു വിട്ടുകൊടുക്കാനുള്ള നടപടി സ്വീകരിച്ചു.     

∙ മാർട്ടിൻ ബോംബ് നിർമിച്ച സ്ഥലമാണെന്നു കരുതുന്ന അത്താണിയിലെ വീട് ഇപ്പോഴും പൊലീസ് കാവലിൽ. കെട്ടിടം പൊലീസ് സീൽ ചെയ്തു. 

∙ മാർട്ടിന്റെ തമ്മനത്തെ വാടകവീട്ടിലെത്തി ഭാര്യയുൾപ്പെടെയുള്ളവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

∙ സ്ഫോടനസ്ഥലവും വിവിധ ആശുപത്രികളിലുള്ള പരുക്കേറ്റവരെയും മുഖ്യമന്ത്രി പിണറായി സന്ദർശിച്ചു.

∙ വിമാനത്താവളത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കേസ് സംബന്ധിച്ചു മുഖ്യമന്ത്രി ചർച്ച നടത്തി. ഡിജിപി എസ്.ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് ഏബ്രഹാം, എം.ആർ.അജിത്കുമാർ, എൻഐഎ ഐജി വിജയ് സാഖറെ തുടങ്ങിയവർ പങ്കെടുത്തു. 

കുറ്റമേറ്റ് വിഡിയോ; ഹോട്ടലിൽ 15 മിനിറ്റ്

സ്ഫോടനത്തിനു ശേഷം തൃശൂർ കൊരട്ടി ജംക്‌ഷനു സമീപം ദേശീയപാതയോരത്തെ വാഴപ്പിള്ളി ടവറിലെ മിറക്കിൾ റെസിഡൻസിയിലെത്തിയ മാർട്ടിൻ ഇവിടെ മുറിയെടുത്ത ശേഷമാണ് കേസിൽ നിർണായകമായ ഫെയ്‌സ്ബുക് ലൈവ് നടത്തിയത്. 

രാവിലെ 10.45ന്  വി.ഡി.മാർട്ടിൻ, എറണാകുളം എന്ന വിലാസത്തിലാണു മുറിയെടുത്തത്.  ഫെയ്സ്ബുക് ലൈവ് നടത്തിയ ശേഷം, 15 മിനിറ്റിനുള്ളിൽ ബന്ധുവിന് അപകടം പറ്റിയെന്നു പറഞ്ഞ‌ു മുറിയൊഴിഞ്ഞു മടങ്ങി. വാടകയായി നൽകിയ 1,500 രൂപ തിരിച്ചും കിട്ടി. ഹോട്ടലിൽ പൊലീസ് ഇന്നലെ പരിശോധന നടത്തി.

English Summary:

Kalamassery blast planning and execution by Dominic Martin alone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com